July 27, 2026 8:03 pm

അയോധ്യയിലെ ‘ബാബറി പള്ളി’ ഇനിയും എന്തുകൊണ്ട് ഉയർന്നില്ല ?

അയോധ്യ: ബാബ്‌റി മസ്ജിദിന് പകരമായി അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധന്നിപൂരിലെ 5 ഏക്കർ ഭൂമിയിൽ ഇനിയും പള്ളി ഉയരാത്തതിന് കാരണമെന്ത് ?

2019 നവംബറിൽ അയോധ്യയിലെ രാമജന്മഭൂമി തർക്കത്തിൽ പരമോന്നത കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചപ്പോൾ രാജ്യത്തെ കാത്തിരുന്നത് രണ്ട് വ്യത്യസ്ത ചിത്രങ്ങളായിരുന്നു.

അയോധ്യയിൽ തർക്കത്തിലുണ്ടായിരുന്ന 2.77 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിന് വിട്ടുനൽകിയ സുപ്രിംകോടതിയാണ്, ബാബ്‌റി മസ്ജിദിന് പകരമായി ധന്നിപൂരിലെ ഭൂമി നിർദ്ദേശിച്ചത്. വർഷങ്ങൾക്കിപ്പുറം രാമക്ഷേത്ര നിർമാണം പൂർത്തിയായപ്പോൾ , ധന്നിപൂരിൽ പള്ളി നിർമിക്കാൻ നീക്കിവെച്ച ഭൂമിയിൽ ഒരു കല്ല് പോലും സ്ഥാപിക്കാനായിട്ടില്ല.

കാടുകയറി, ഇരുമ്പുവേലി കെട്ടി തിരിച്ച ആ ശൂന്യമായ പറമ്പിലിപ്പോൾ ഗ്രാമത്തിലെ കുട്ടികൾ ക്രിക്കറ്റ് കളിക്കുകയാണ്. വലിയൊരു പള്ളിക്കൊപ്പം ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്ന കൂറ്റൻ സമുച്ചയമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

Ram Temple Nearly Completed, But Ayodhya's New Mosque Yet To Rise From The  Ground

പണിയാൻ ഉദ്ദേശിച്ച പള്ളി സമുച്ചയത്തിൻ്റെ രൂപരേഖ

എന്നാൽ, ഏകദേശം 300 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സമാഹരിക്കാനായത് കേവലം 1.5 കോടി രൂപ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയും ഔദ്യോഗിക അനുമതികൾ ലഭിക്കാത്തതിലെ തടസ്സങ്ങളും കാരണം ഒടുവിൽ വലിയ പദ്ധതികൾ ഉപേക്ഷിച്ച് ഒരു ചെറിയ പള്ളി മാത്രം നിർമിക്കാൻ ബന്ധപ്പെട്ട ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഭാരവാഹികൾ ആലോചിക്കുമ്പോൾ, ഗ്രാമവാസികൾ പോലും ഈ നിർമാണത്തിൽ പ്രതീക്ഷയറ്റ അവസ്ഥയിലാണ്.

ധന്നിപൂർ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇരുമ്പുവേലിക്കുള്ളിൽ വിജനമായി കിടക്കുന്ന ഈ ഭൂമി കാണാം. മൂവായിരത്തോളം വരുന്ന ഗ്രാമജനസംഖ്യയിൽ 60 ശതമാനവും മുസ്‌ലിം സമൂഹമാണെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കാൻ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്നു.

പള്ളി സമുച്ചയം വരുന്നതോടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലവസരങ്ങളും ഗ്രാമത്തിൽ ലഭ്യമാകുമെന്ന് ഗ്രാമവാസികൾ പ്രതീക്ഷിച്ചിരുന്നു. ഗ്രാമത്തിന് ചുറ്റുമുള്ള 30 കിലോമീറ്റർ ചുറ്റളവിൽ മികച്ച ആശുപത്രികളൊന്നുമില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് 150 കിലോമീറ്റർ അകലെയുള്ള ലഖ്‌നൗവിലേക്ക് പോകേണ്ടിവരുന്ന സാഹചര്യത്തിന് പരിഹാരമാകുമെന്ന് കരുതിയ പദ്ധതിയാണ് വഴിമുട്ടി നിൽക്കുന്നത്. തുടക്കത്തിൽ സുപ്രീം കോടതി വിധിയിൽ വലിയ പ്രതീക്ഷ അർപ്പിച്ച നാട്ടുകാർക്ക്, വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നിർമാണവും ആരംഭിക്കാത്തത് കടുത്ത നിരാശയാണ് സമ്മാനിച്ചത്.

Ram Janmabhoomi-Babri Masjid Case LIVE: Supreme Court To Begin Final  Hearing Of Ayodhya Dispute Today

പഴയ ബാബറി മസ്ജിദ് എന്ന വിവാദ സമുച്ചയം

ധന്നിപൂർ പള്ളി പദ്ധതി ഇത്രത്തോളം വൈകിയതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത്തേത് കടുത്ത പണ ക്ഷാമമാണ്. 2020 ഓഗസ്റ്റിൽ ഫൈസാബാദ് ജില്ലാ ഭരണകൂടം ഭൂമി വഖഫ് ബോർഡിന് കൈമാറി. തുടർന്ന് നിർമാണ ചുമതലയ്ക്കായി ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കുകയായിരുന്നു.

തുടർന്ന് സഹായ അഭ്യർത്ഥനയുമായി പൊതുസമൂഹത്തെ സമീപിച്ചെങ്കിലും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. ലഖ്‌നൗ സർവകലാശാലയിലെ പ്രൊഫസർ രോഹിത് ശ്രീവാസ്തവ നൽകിയ 21,000 രൂപയായിരുന്നു പള്ളിക്ക് ലഭിച്ച ആദ്യ സംഭാവന.

എന്നാൽ പിന്നീട് രാജ്യവ്യാപകമായി പിരിവ് നടത്തിയിട്ടും 1.5 കോടി രൂപയിൽ കൂടുതൽ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇത്രയും കുറഞ്ഞ തുക കൊണ്ട് കൂറ്റൻ സമുച്ചയം നിർമിക്കുക അസാധ്യമാണെന്ന് മനസിലാക്കിയ ഫൗണ്ടേഷൻ , സ്വന്തം നിലയിൽ 5 കോടി രൂപയെങ്കിലും സമാഹരിച്ച് ലളിതമായ രീതിയിൽ നിർമാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭൂമിപൂജയും തറക്കല്ലിടലും നടത്തിയാൽ ജനങ്ങൾ സ്വമേധയാ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടുവരുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിശ്വസിക്കുന്നു.

രണ്ടാമത്തെ കാരണം സാധാരണക്കാരുടെയും പ്രാദേശിക സമൂഹത്തിന്‍റെയും ഇടയിൽ ഈ പദ്ധതിക്ക് പിന്തുണയോ വൈകാരിക ബന്ധമോ സൃഷ്ടിക്കാൻ കഴിയാതെ പോയതാണ്. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ, വീതികുറഞ്ഞ റോഡുകളുള്ളതും അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞതുമായ ഒരു ഗ്രാമത്തിലാണ് ഭൂമി അനുവദിച്ചത്.

സുപ്രീം കോടതി വിധിയിൽ അയോധ്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥലത്ത് ഭൂമി നൽകണമെന്നാണ് വ്യക്തമാക്കിയിരുന്നതെങ്കിലും, നഗരത്തിൽ നിന്ന് വളരെ ദൂരെ സ്ഥലം നൽകിയത് അയോധ്യയിലെ മുസ്‌ലിം സമൂഹത്തെ ഇതിൽ നിന്ന് അകറ്റിനിർത്തി. തങ്ങൾക്ക് അത്രയെളുപ്പം എത്തിച്ചേരാൻ കഴിയാത്ത ഒരിടത്ത് നിർമിക്കുന്ന പള്ളിയോട് വൈകാരികമായി അടുക്കാൻ അവർക്ക് സാധിച്ചില്ല. മെക്കയിൽ നിന്നുള്ള ഇഷ്ടികകൾ എത്തിച്ച് വലിയ പള്ളി പണിയുമെന്നൊക്കെ വലിയ വാഗ്ദാനങ്ങൾ ഉയർന്നുവെങ്കിലും അത് വെറും പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങി.

Ayodhya mosque plan rejected over pending NOCs, RTI reveals

ധന്നിപൂരിലെ  പള്ളി സമുച്ചയ ഭൂമിയിൽ കുട്ടികൾ ക്രിക്കററ് കളിക്കുന്നു. പിന്നിൽ സമുച്ചയത്തിൻ്റെ ബോർഡ്.

മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം അയോധ്യ വികസന അതോറിറ്റിയുടെ നിർമാണ അനുമതി ലഭിക്കാത്തതാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ തടസ്സങ്ങളേക്കാൾ സാങ്കേതികവും നിയമപരവുമായ കുരുക്കുകളാണുള്ളത്. കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമിയുടെ തരം മാറ്റിയെടുക്കുന്നതിലുണ്ടായ കാലതാമസം വലിയ തിരിച്ചടിയായി.

കൂടാതെ പൊതുമരാമത്ത് വകുപ്പ്, അഗ്നിശമന സേന, മലിനീകരണ നിയന്ത്രണ ബോർഡ്, ജലസേചന വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള എതിർപ്പില്ലാ രേഖ സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഇതോടൊപ്പം അതോറിറ്റിയിൽ അടയ്‌ക്കേണ്ട 1.22 കോടി രൂപയുടെ വികസന നികുതിയും ഒടുക്കിയില്ല.

2021-ൽ ആദ്യമായി സമർപ്പിച്ച രൂപരേഖ പിന്നീട് പിൻവലിക്കുകയും, 2023-ൽ ചില മാറ്റങ്ങളോടെ വീണ്ടും സമർപ്പിച്ചു. എന്നിട്ടും ആവശ്യമായ രേഖകളും അനുമതിപത്രങ്ങളും സമർപ്പിക്കാത്തതിനെ തുടർന്ന് 2025 സെപ്റ്റംബറോടെ പോർട്ടലിൽ നിന്ന് ഈ അപേക്ഷ അതോറിറ്റി തള്ളി.

ഈ വിഷയത്തിൽ പള്ളി ട്രസ്റ്റിന്‍റെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ബാബ്‌റി കേസിലെ പ്രധാന കക്ഷിയായിരുന്ന ഇഖ്ബാൽ അൻസാരി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ബോർഡ് ചെയർമാൻ സ്വന്തം നിലയിൽ രൂപീകരിച്ച സ്വകാര്യ ട്രസ്റ്റിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ് പള്ളി നിർമാണം വൈകുന്നതെന്ന് അവർ ആരോപിക്കുന്നു.

പള്ളി പണിയാൻ വലുപ്പം ഒരു മാനദണ്ഡമല്ലെന്നും, ലഭിച്ച അഞ്ച് ഏക്കറിൽ ഒരു ചെറിയ ഭാഗത്ത് വേണമെങ്കിൽ പള്ളി പണിതുതുടങ്ങാമായിരുന്നു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ട്രസ്റ്റിലെ ആശയവിനിമയക്കുറവും ആവശ്യത്തിന് പണം സമാഹരിക്കാൻ കഴിയാത്തതുമാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് ഭാരവാഹികൾ സമ്മതിക്കുന്നുണ്ട്. എങ്കിലും, പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഒരു പുതിയ പ്ലാനുമായി ഉടൻ തന്നെ നിർമാണ ഭൂമിയിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ് ഭാരവാഹികൾ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News