അരൂപി.
ആചരിച്ച് വരുന്നതാണ് ആചാരം. ഒരു ജനവിഭാഗം അല്ലെങ്കില്‍ ഒരു മത വിഭാഗം മുഴുവന്‍ ചില ശീലങ്ങള്‍ പാലിക്കുമ്പോള്‍ അവയെ ആചാരങ്ങളെന്ന് പറയാം.
ആചാരങ്ങളില്‍ പലതും കാലക്രമേണ അനാചാരങ്ങളായിത്തീര്‍ന്നേക്കാം. ആ അനാചാരങ്ങള്‍ കാലമേറെച്ചെന്നാലും മാറില്ല. അപ്രകാരമൊരു അനാചാരമാണ് സ്ത്രീകളിലെ ചേലാകര്‍മ്മം അഥവാ സ്ത്രീകളിലെ ജനനേന്ദ്രിയ ഛേദനം.മതപരമായ വിശ്വാസങ്ങളാല്‍ ന്യായീകരിക്കപ്പെടുന്ന ഈ അനാചാരം സ്ത്രീകളുടെ ആരോഗ്യത്തിനും അവരുടെ അവകാശങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്നു.
അഞ്ചിനും പന്ത്രണ്ടിനും വയസ്സിനിടക്കുള്ള പെണ്‍കുട്ടികളെയാണ് സാധാരണ ചേലാകര്‍മ്മത്തിന് വിധേയരാക്കുന്നത്. സ്ത്രീകളുടെ ലൈംഗികാവയവത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതാണ് ഈ ചേലാകര്‍മ്മം. ഘട്ന സുന്നത്ത് എന്ന പേരിലും അവ അറിയപ്പെടുന്നു.

സ്ത്രീയുടേ ലൈംഗികാവയവം ഭാഗികമായി മുറിച്ച് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗുഹ്യഭാഗത്തെ തൊലി മുറിച്ച് കളയുന്നതിലൂടെ ലൈംഗികാസക്തി കുറയുമത്രേ. ലൈംഗികാവയവത്തിന്‍റെ ശുചിത്വം നിലനിര്‍ത്താണീ ക്രിയയെന്നും വാദമുണ്ട്. ഭൂരിപക്ഷം ചേലാകര്‍മ്മവും ചെയ്യുന്നത് ഇതില്‍ മുന്‍പരിചയമുള്ള മുതിര്‍ന്ന സ്തീകളാണ്. കത്തി, ബ്ലേഡ് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് തികച്ചും പ്രാകൃതമായ രീതിയിലാണ് അവര്‍ ഈ ക്രിയ ചെയ്യുക.

ആര്‍ത്തവ രക്തം പോകാനും മൂത്രമൊഴിക്കാനും മാത്രം ഒരു ചെറിയ ദ്വാരം നിലനിര്‍ത്തി ഇരുവശത്തേയും ചര്‍മ്മങ്ങള്‍ ചേര്‍ത്ത് തുന്നിക്കെട്ടുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. വിവാഹം ശേഷം മാത്രമേ ഈ തുന്നിക്കെട്ട് മുറിച്ച് മാറ്റുകയുള്ളുവത്രേ. പെണ്‍കുട്ടികള്‍ സ്വയംഭോഗം നടത്താതിരിക്കാനും വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കാനുമാണ് ഇത്. വളരെ ചെറിയ ഒരു ശതമാനം പേര്‍ ചേലാകര്‍മ്മത്തിനായി ആരോഗ്യ ക്ലിനിക്കുകളേയും സമീപിക്കാറുണ്ട്.
ഇപ്രകാരം ചേലാകര്‍മ്മത്തിന് വിധേയരായ പെണ്‍കുട്ടികളില്‍ ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. മാസമുറ താളം തെറ്റുക, ലൈംഗികാവയവത്തിന് കഠിനമായ വേദന, അമിത രക്തസ്രാവം, അണുബാധ, ഗര്‍ഭധാരണ പ്രശ്നങ്ങള്‍ എന്നിവയാണവ.
ലോകമാകമാനം ഏതാണ്ട് 13 കോടിയോളം സ്ത്രീകള്‍ ചേലാകര്‍മ്മത്തിന് വിധേയരായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രയുടെ കീഴിലുള്ള ‘യൂണിസെഫ്’ പറയുന്നു. ഏഷ്യ, ആഫ്രിക്ക, മദ്ധ്യപൂര്‍വ്വേഷ്യ, ചില ലാറ്റിന്‍ അമേരിക്കല്‍ രാജ്യങ്ങളിലെ മുസ്ലിം മതത്തിലെ ഷിയ വിഭാഗത്തില്‍ പെടുന്ന ദാവൂദി ബോഹ്റ സമൂഹത്തിലെ സ്ത്രീകളില്‍ ചേലാകര്‍മ്മം വ്യാപകമായി നടക്കുന്നത്. സോമാലിയ സുഡാന്‍, എത്യോപ്യ, ഈജിപ്റ്റ്, മാലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചേലാകര്‍മ്മം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏഷ്യാ ഭൂഖണ്ഡത്തില്‍ ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്ലാന്‍ഡ്, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ആചാരം വ്യാപകമായിട്ടുള്ളത്. ഇന്‍ഡ്യയില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമാണ് പ്രധാനമായും ദാവൂദി ബൊഹ്റ വിഭാഗങ്ങളുള്ളത്. അവിടങ്ങളില്‍ പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം വ്യാപകമാണ്.
പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ‘സഹിയോ’ എന്ന സന്നദ്ധ സംഘടന 2017-ല്‍ നടത്തിയ സര്‍വ്വേയില്‍ കേരളത്തില്‍ മലബാര്‍ ഭാഗത്തെ ചില ജില്ലകളിലും തിരുവനന്തപുരത്തും ദാവൂദി ബൊഹ്റ വിഭാഗങ്ങള്‍ക്കിടയിലും സുന്നി വിഭാഗങ്ങള്‍ക്കിടയിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നെണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചില സ്വകാര്യ ക്ലിനിക്കുകളില്‍ ചേലാകര്‍മ്മം നടത്താനുള്ള സൗകരങ്ങളുണ്ടെന്നും ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പും ചില നടപടികളും അന്ന് കൈക്കൊണ്ടിരുന്നു. സാക്ഷരതയിലും ആരോഗ്യത്തിലും സംസ്ക്കാരത്തിലുമെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഇത്തരം അനാചാരങ്ങളില്ലന്ന പൊതു ധാരണയെ തകിടം മറിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്.

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയായാണ് ഐക്യരാഷ്ട്ര സഭ ഈ അനാചാരത്തെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിനെതിനെതിരേ ആഗോള അവബോധം സൃഷ്ടിക്കാന്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 6 സ്ത്രീകളിലെ ചേലാകര്‍മ്മ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തതും.
2012 മുതല്‍ ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുന്നു. “2030-ലേക്ക് – സ്ഥിരമായ പ്രതിബദ്ധതയില്ലാതെ, സ്ത്രീ ചേലാകര്‍മ്മത്തിന് അന്ത്യമില്ല” എന്നായിരുന്നു ഈ വര്‍ഷത്തെ ദിനാചരണത്തിലെ മുദ്രാവാക്യം. 2030-ഓടെ സ്ത്രീ ചേലാകര്‍മ്മ രഹിത ലോകം എന്നതാണ് ഈ മുദ്രാവാക്യത്തിലൂടെ ഐക്യരാഷ്ട്ര സഭ നല്‍കുന്ന സന്ദേശം.
ഇത്തരത്തില്‍ ഐക്യരാഷ്ട്ര സഭയുടേയും അതിന്‍റെ അനുബന്ധ സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ സാമൂഹിക സന്നദ്ധ സംഘടനകളുടേയും മറ്റും സഹകരണത്തോടെ നടത്തുന്ന ബോധവൽക്കരണ, പ്രചരണ പരിപാടികളുടെ ഫലമാകാം സ്ത്രീ ചേലാകര്‍മ്മം നിലനിന്നിരുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളിലും അത് അവസാനിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൗലികാവകാശങ്ങളുടെ സംരക്ഷണാര്‍ത്ഥം രൂപീകരിച്ച ‘മാപൂട്ടോ’ പ്രോട്ടോക്കോളില്‍ ഒപ്പ് വച്ച ആഫ്രിക്കന്‍ യൂണിയന്‍റെ രാജ്യങ്ങളില്‍ പകുതിയിലേറെയും ഈ അനാചാരത്തി നെതിരായ നിയമം പാസ്സാക്കിയിട്ടുണ്ട്.എന്നാല്‍ പല രാഷ്ട്രങ്ങളും ഈ അനാചാരത്തിന് അറുതിവരുത്താനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ വിമുഖത കാട്ടുന്നു. മതപരമായ ആചാരങ്ങളില്‍ ഇടപെടാനുള്ള വിമുഖതയാണ് ഇതിനുള്ള ഒരു കാരണം.
ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന തെക്കു കിഴക്കനേഷ്യയിലെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് സിങ്കപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ മുതലായ രാജ്യങ്ങളില്‍, ഈ അനാചാരം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാകൃതമായ പരമ്പരാഗത രീതികള്‍ക്ക് പകരം വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെയാണ് അവിടങ്ങളില്‍ ഈ അനാചാരം അനുഷ്ഠിക്കുന്നതെന്ന വ്യത്യാസമേയുള്ളൂ.
വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെയാണെങ്കില്‍ പോലും ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും അങ്ങേയറ്റം ദോഷകരമാണെന്നുമുള്ള ബോദ്ധ്യമുണ്ടായിട്ടും ഈ അനാചാരത്തിന്‍റെ വ്യാപനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കാകുലരാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേതിന് സമാനമായ പ്രാദേശിക തന്ത്രങ്ങൾ ഏഷ്യന്‍ രാജ്യങ്ങളിലും ആവിഷ്ക്കരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
ശിശുക്കളുടേയും കുട്ടികളുടേയും സംരക്ഷണം സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനില്‍ ഒപ്പ് വച്ച രാജ്യമാണ് ഇന്‍ഡ്യ. പക്ഷേ പെണ്‍കുട്ടികളുടെ സുരക്ഷയേയും ആരോഗ്യത്തേയും ബാധിക്കുന്ന ഈ അനാചാരത്തെ നിരോധിക്കാന്‍ ഇന്‍ഡ്യ ഇനിയും തയ്യാറായിട്ടില്ല.
സ്തീ ജനനേന്ദ്രിയ ഛേദനം നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി 2017 മുതല്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയിലാണ്. മതപരമായ വിശ്വാസം വച്ചു പുലര്‍ത്താനുള്ള ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ക്ക് എതിരാകും എന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഹര്‍ജിയെ എതിര്‍ക്കുന്നത്.

‘എന്നാല്‍ സ്ത്രീകളിലെ ചേലാകര്‍മ്മം മതപരമായ ആചാരമാണെങ്കില്‍ കൂടി മതപരമായ സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണം ഭരണഘടന പ്രകാരമുള്ള മറ്റ് അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലാകരുത്. ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെങ്കില്‍ പോലും ഹീനവും ക്രൂരവുമായ ആചാരങ്ങളെ സാധൂകരിക്കാന്‍ കഴിയില്ല’ – ഹര്‍ജ്ജിക്കാരുടെ വാദം ഇതാണ്
എന്തായാലും നിയമങ്ങള്‍ കൊണ്ട് മാത്രം ഇത്തരം അനാചാരങ്ങളെ അവസാനിപ്പിക്കാന്‍ കഴിയില്ല. നിയമങ്ങളുണ്ടായിട്ടും എത്രയോ അനാചാരങ്ങള്‍ ഇന്നും സമൂഹത്തില്‍ വിളയാടുന്നു. അതിനാല്‍ അവയെ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാനും ഭാവി തലമുറയെ സംരക്ഷിക്കാനും നിരന്തരമായ പ്രതിരോധം തീര്‍ക്കുകയും അന്ധമായ വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വരുത്താനുള്ള അവബോധം ഉണ്ടാകുകയും വേണം.































