April 25, 2026 6:19 pm

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്: ഇ ഡി ഡയറക്ടറെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: കേരള രാഷ്ടീയത്തിൽ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്ന എന്‍ഫോഴ്‌സ്‌മെൻ്റെ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍പി രാധാകൃഷ്ണനെ സർക്കാർ പിരിച്ചുവിട്ടു.

കൈക്കൂലി ആരോപണ വിധേയനായ രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നൽകി.അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്.

ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.

കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി.

രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാററി നിയമിച്ചു.ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു.

തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.

രാഷ്ട്രീയത്തിലും ഭരണസംവിധാനത്തിലും വലിയ ചലനങ്ങളുണ്ടാക്കിയ ഒന്നാണ് നയതന്ത്ര സ്വർണക്കടത്ത് കേസ്. 2020 ജൂലൈ 5-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ശ്രമിച്ചത് കസ്റ്റംസ് വിഭാഗം പിടികൂടിയതോടെയാണ് ഈ വിവാദങ്ങൾ ആരംഭിക്കുന്നത്.

സാധാരണഗതിയിൽ നയതന്ത്ര പരിരക്ഷയുള്ള ഇത്തരം ബാഗേജുകൾ പരിശോധിക്കാറില്ലെങ്കിലും, കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷണസാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 30 കിലോ സ്വർണം കണ്ടെത്തുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം 14.8 കോടി രൂപയോളം വിലമതിക്കുമായിരുന്നു.

യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത് കുമാർ, സ്വപ്ന സുരേഷ് എന്നിവരാണ് ഈ കേസിൽ ആദ്യം പിടിയിലായത്. കേസ് പുറത്തായതോടെ ഒളിവിൽ പോയ സ്വപ്നയെയും കൂട്ടാളി സന്ദീപ് നായരെയും പിന്നീട് എൻ.ഐ.എ ബാംഗ്ലൂരിൽ നിന്ന് പിടികൂടി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലോടെയാണ് ഈ കേസ് വലിയ രാഷ്ട്രീയ വിവാദമായി മാറിയത്. ഇതിനെത്തുടർന്ന് അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം വലിയ സമരങ്ങൾ അക്കാലത്ത് സംഘടിപ്പിച്ചു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കസ്റ്റംസ്, എൻ.ഐ.എ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് കേന്ദ്ര ഏജൻസികളാണ് ഒരേസമയം അന്വേഷണം നടത്തിയത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതായിരുന്നു എൻ.ഐ.എയുടെ പ്രധാന അന്വേഷണ വിഷയം.

ഇതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാടുകൾ അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളും ഈ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നു. ഒരു നയതന്ത്ര സംവിധാനത്തെ ദുരുപയോഗം ചെയ്ത് നടത്തിയ ഈ സ്വർണക്കടത്ത് കേസ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമായാണ് ഇപ്പോഴും കണക്കാക്കപ്പെടുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി ഇത്  നിലനിൽക്കുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News