കൊച്ചി: ബി.ജെ.പിയുടെ വളർച്ച കേരളത്തിൽ കോൺഗ്രസിനെ ഒതുക്കി തങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് സി.പി.എം കരുതിപ്പോന്നതെങ്കിൽ, തല തിരിഞ്ഞ ബുദ്ധി സി.പി.എമ്മിൻ്റെ കണ്ഠകോടാലിയായി മാറിയിരിക്കുന്നു എന്നർഥം.കോൺഗ്രസ് വളരുകയും സി.പി.എം തളരുകയും ചെയ്യുന്നതാണ് കാഴ്ച . – മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം പത്രത്തിൻ്റെ ന്യൂഡൽഹി ബ്യൂറോ ചീഫുമായിരുന്ന എ. എസ്.സുരേഷ് കുമാർ അഭിപ്രായപ്പെടുന്നു.

അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം :
വലിയൊരു മാറ്റത്തിന്‍റെ പ്രവണതയാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും മുന്നേറിയതിന്റെ ചാലക ശക്തി നേർക്കുനേർ പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും അധികാരത്തെയും ഒരുപോലെ കൈപ്പിടിയിൽ കൊണ്ടു നടക്കുന്നത് അദ്ദേഹമാണല്ലോ.
ഭരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, അഹങ്കാരം, പ്രത്യയശാസ്ത്ര ദാരിദ്ര്യം എന്നിവയെല്ലാം വഴി അങ്ങേയറ്റം ജനരോഷം ഏറ്റുവാങ്ങുമ്പോൾ തന്നെ, ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ടിൽ കണ്ണുവെച്ച് മുസ്‍ലിം വിരുദ്ധ വികാരം വളർത്താൻ സി.പി.എം ആഞ്ഞു ശ്രമിച്ചത് തിരിച്ചടിച്ചു. അതിന്റെ ഗുണഭോക്താവായി ബി.ജെ.പി മാറി.
എ. എസ്.സുരേഷ് കുമാർ
സാമുദായിക ധൃവീകരണം പൂർണതോതിൽ നടപ്പായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ബി.ജെ.പി ഏറെക്കാലമായി ശ്രമിച്ചിട്ടും നടക്കാത്തതാണ് ജമാഅത്തെ ഇസ്‍ലാമിയെ തൊഴിച്ചു കൊണ്ടുള്ള സി.പി.എമ്മിന്‍റെ മുസ്‍ലിംവിരുദ്ധ പ്രചാരണത്തിലൂടെ ഏശിയത്.
ഭൂരിപക്ഷ മതവൈകാരികത മുതലാക്കുന്ന വോട്ടുവിഭജന തന്ത്രം സി.പി.എം ഇന്നു മാത്രം പയറ്റുന്ന ഒന്നല്ല. അത് കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വം മറികടക്കാനും സ്വന്തം വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താനുമാണ് പാർട്ടി ഉപയോഗിച്ചു വനനത്. എന്നാൽ ദേശീയ കാലാവസ്ഥ മാറി. അതിന്‍റെ ചുവടു പിടിച്ച് കേരളത്തിലും ശക്തിപ്പെടുന്ന കാവിവികാരത്തെയാണ് സി.പി.എം പ്രചാരണം ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ ഉത്തേജിപ്പിച്ചത്.
ഇതും പാർട്ടി-ഭരണ വിരുദ്ധ വികാരവും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ സി.പി.എം വീണു. ബി.ജെ.പിയുടെ മുന്നേറ്റത്തിലൂടെ സി.പി.എമ്മിനുണ്ടായ തിരിച്ചടിക്കിടയിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കി.
സി.പി.എമ്മിന് തിരുത്താൻ അങ്ങേയറ്റം പ്രയാസമുള്ള വലിയൊരു പൊളിറ്റിക്കൽ ഷിഫ്റ്റാണിത്. നാളെ മുതൽ മുസ്‍ലിംവിരുദ്ധത മയപ്പെടുത്തിയിട്ടു കാര്യമില്ല. അത് മുസ്‍ലിംപ്രീണനമായി ഭൂരിപക്ഷ വിഭാഗങ്ങൾക്കു മുമ്പിൽ അവതരിക്കപ്പെടും. അതിനിവിടെ ബി.ജെ.പി കണ്ണുംകാതും തുറന്നുവെച്ച് ഇരിപ്പുണ്ട്. സി.പി.എമ്മിന്‍റെ ഭൂരിപക്ഷ പ്രീണനമാകട്ടെ, ബി.ജെ.പിക്ക് പ്രയോജനപ്പെടുകയും ചെയ്യും.
കോൺഗ്രസിനെ തള്ളിമറിച്ചിടാൻ സി.പി.എം പരമ്പരാഗതമായി ഉപയോഗിച്ചു വന്ന ന്യൂനപക്ഷാക്രമണം ഫലത്തിൽ കോൺഗ്രസിന് പ്രയോജനകരമായി മാറുന്നു. ഈ കെണിയിൽ നിന്ന് എങ്ങനെ ഊരുമെന്ന വലിയ ചോദ്യമാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സി.പി.എം നേരിടുന്നത്.
ബി.ജെ.പിയുടെ വളർച്ച കേരളത്തിൽ കോൺഗ്രസിനെ ഒതുക്കി തങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് സി.പി.എം കരുതിപ്പോന്നതെങ്കിൽ, തല തിരിഞ്ഞ ബുദ്ധി സി.പി.എമ്മിൻ്റെ കണ്ഠകോടാലിയായി മാറിയിരിക്കുന്നു എന്നർഥം. കോൺഗ്രസ് വളരുകയും സി.പി.എം തളരുകയും ചെയ്യുന്നതാണ് കാഴ്ച.
സി.പി.എമ്മിനൊപ്പം കൂടിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇത്തരമൊരു പ്രതിസന്ധിയിലാണ്. സി.പി.എം വിരുദ്ധ വികാരം കെ.എം. മാണിയുടെ കോട്ടകൊത്തളങ്ങളിൽത്തന്നെ മാണിഗ്രൂപ്പിനെ തറപറ്റിച്ചു കളഞ്ഞു. അത് കോൺഗ്രസിനും ജോസഫ്ഗ്രൂപ്പ് കേരള കോൺഗ്രസിനും പുതിയ ഊർജമായി മാറുകയും ചെയ്തിരിക്കുന്നു.
































