March 6, 2026 4:25 pm

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്

കൊച്ചി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്.

മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇ.ഡി.യുടെ ഈ നിർണായക നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്. തുടർനടപടികൾക്ക് മുന്നോടിയായി മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടും.

മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും കിഫ്ബിയിലെ ഉദ്യോഗസ്ഥർക്കും ഇ.ഡി. നോട്ടിസ് അയച്ചിട്ടുണ്ട്. ഇ.ഡി. നേരത്തെ ഈ വിഷയത്തിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മസാല ബോണ്ട് വഴി സമാഹരിച്ച തുക, കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഉപയോഗിച്ചത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് ഇ.ഡി.യുടെ പ്രധാന ആരോപണം.

2019-ൽ, 9.72 ശതമാനം പലിശയ്ക്ക് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത്. ഈ വഴി 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾക്ക് അന്തിമ തീരുമാനമെടുത്തത്. അന്വേഷണത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് 2 തവണ ഇ.ഡി. നോട്ടിസ് നൽകിയിരുന്നു.

‘മസാല ബോണ്ട്’ എന്നത് ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് വിദേശ കമ്പോളങ്ങളിൽ നിന്ന് ഇന്ത്യൻ കറൻസിയിൽ (രൂപ) പണം സമാഹരിക്കാൻ സാധിക്കുന്ന കടപ്പത്രങ്ങളാണ് .

ബോണ്ട് വാങ്ങുന്ന വിദേശ നിക്ഷേപകനാണ് കറൻസി വിനിമയ നിരക്കിലുള്ള വ്യതിയാനങ്ങളുടെ റിസ്ക് വഹിക്കുന്നത്. രൂപയുടെ മൂല്യത്തകർച്ചയുടെ റിസ്ക് ഇന്ത്യൻ കമ്പനികൾക്ക് ഒഴിവാക്കാനും, വിദേശ മൂലധനം ആകർഷിക്കാനും ഇത് സഹായിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ് മസാല ബോണ്ടുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.

മറ്റ് സംസ്ഥാനങ്ങൾ മസാല ബോണ്ട് ഉപയോഗിച്ചിട്ടില്ല. കേരളത്തിലെ കിഫ്ബിയാണ് ഇന്ത്യയിൽ സംസ്ഥാന സർക്കാരുമായി ബന്ധമുള്ള ഒരു സ്ഥാപനം എന്ന നിലയിൽ അന്താരാഷ്ട്ര വിപണിയിൽ ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയത്.

കേന്ദ്ര തലത്തിൽ പല പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ , എൻ‌ടി‌പി‌സി , എച്ച്ഡിഎഫ്‌സി മുൻപ് മസാല ബോണ്ടുകൾ ഉപയോഗിച്ച് വിദേശത്തുനിന്ന് പണം സമാഹരിച്ചിട്ടുണ്ട്. എന്നാൽ, കിഫ്ബിയുടെ ഈ നടപടി ഒരു സംസ്ഥാനത്തിൻ്റെ വികസന ഏജൻസി നടത്തുന്ന ആദ്യ ശ്രമമായിരുന്നു.

വലിയ ഗൂഢാലോചനയാണ് മസാല ബോണ്ട് വിഷയത്തിൽ നടന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിലും കുറഞ്ഞ പലിശയ്ക്ക് കേരളത്തിൽ വായ്പ ലഭിക്കുമായിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഈ രീതിയിൽ പണം സമാഹരിക്കാൻ കഴിയില്ല. വലിയ സാമ്പത്തിക ലാഭം ചിലർക്ക് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന എൻ എൻ സി ലാവ്‌ലിൻ കമ്പനിക്ക് ഷെയറുള്ള സ്ഥാപനത്തിന് ബോണ്ടുകൾ വിറ്റത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ ഇ.ഡി. നോട്ടിസ് കിട്ടുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്ന് കെ പി സി സി മുൻ പ്രസിഡണ്ട് കെ. മുരളീധരൻ പ്രതികരിച്ചു.ആര് പൊക്കിയാലും കേരളത്തിൽ ബിജെപി പൊങ്ങില്ല. ഇടയ്ക്ക് ഇ.ഡി. നോട്ടിസ് അയക്കും, പിന്നീടത് അങ്ങനെ തന്നെ കെട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്തെ സ്ഥിരം കലാപരിപാടിയാണ് ഇ.ഡി. നടത്തുന്നതെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേസ് വീണ്ടും കുത്തിപ്പൊക്കുകയാണ്. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് ഇ.ഡി ഇങ്ങനെ ചെയ്യുന്നത്. ഒരു അർഥവുമില്ലാത്ത നോട്ടിസുകളാണ് അയച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News