കൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ചര്‍ച്ചാവിഷയമാകുന്നത് സി പി എമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന കാര്യം തീർച്ച.
പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവായ എ.പത്മകുമാറാണ് അറസ്റ്റിലായിരിക്കുന്നത് എന്നതാണ് കേസിലെ പ്രധാനപ്പെട്ട വിഷയം. കേസിലെ മുഖ്യ ആസൂത്രകനായിട്ടാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പത്മകുമാറിനെ അന്വേഷണ സംഘം (എസ്‌ഐടി) വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം .
ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിൻ്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ് എന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് വ്യക്തമാക്കിയിരുന്നു. വാതില്‍ സ്വര്‍ണ്ണം പൂശിയ കാലഘട്ടമായ 2019-ലെ പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
വാതില്‍ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ദേവസ്വം ബോര്‍ഡിൻ്റെ മരാമത്ത് വകുപ്പ് ചെയ്യേണ്ടതിനു പകരം, ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരു പരമാധികാരിയാക്കി മാറ്റി കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് ഇത്രയും വലിയ ഒരാളായി മാറാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ ‘മൂര്‍ത്തി’ (സ്‌പോണ്‍സര്‍) ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദ്വാരപാലക ശില്‍പങ്ങള്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതില്‍ അനാവശ്യ ധൃതി കാണിച്ചു എന്ന് കോടതി കണ്ടെത്തി. ജനുവരി മുതല്‍ സമയം ഉണ്ടായിട്ടും, മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാനിരിക്കെ തിടുക്കപ്പെട്ട് ഈ നടപടി സ്വീകരിച്ചു. സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അയച്ചതിലൂടെ എല്ലാ നിയമങ്ങളും ലംഘിച്ചു. കോടതിയുടെ അനുമതിയില്ലാതെയും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെയാണ് ഇത് ചെയ്തത്.
അയ്യപ്പന്‍റെ മുതല്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ബാധ്യത ദേവസ്വം ബോര്‍ഡ് ചെയ്തിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. ഈ സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി പോയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഒപ്പിട്ടുകൊണ്ടാണെന്നും കോടതി മനസ്സിലാക്കിയിരുന്നു.
ഐക്യജനാധിപത്യ മുന്നണിയും ബി ജെ പിയും ഈ വിഷയത്തിൽ പ്രചരണം കേന്ദ്രീകരിക്കാൻ നീക്കം തുടങ്ങിയത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാര്‍ട്ടി പിന്തുണയുള്ള വ്യക്തിയെയാണ് ഈ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്നത് സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പാർടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും കേസിലെ പ്രതികളെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. പാർട്ടിക്ക് ഈ കൊള്ളയുമായി ബന്ധമില്ലെന്നാണ് ഗോവിന്ദൻ്റെ നിലപാട്. ഉപ്പുതിന്നവൻ വെള്ളം കുടിക്കും എന്നാണ് മന്ത്രി ശിവൻ കുട്ടി പ്രതികരിച്ചത്.തനിക്ക് ഇതുമായി ബന്ധമില്ലെന്ന വാദവുമായി അന്നത്തെ ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ട്.
രാഷ്ട്രീയ പാരമ്പര്യത്തിൽ വളരെ മുമ്പിലാണ് പത്മകുമാർ എന്ന കാര്യം സി പി എമ്മിനെ കാര്യമായി കുഴക്കുന്നു.അദ്ദേഹത്തിന് 54 വര്‍ഷത്തെ പ്രവർത്തന പരിചയമുണ്ട്.കടുത്ത പിണറായി പക്ഷക്കാരനുമാണ്.
1983 ൽ സി.പി.എമ്മിന്‍റെ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ കമ്മിറ്റി അംഗമായിരുന്നു. 25-ാം വയസില്‍ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയായി. 30-ാം വയസില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് 1991ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 916 വോട്ടിന് എന്‍ഡിപി സ്ഥാനാര്‍ഥി ചന്ദ്രശേഖരന്‍ നായരെ പരാജയപ്പെടുത്തിയായിരുന്നു കന്നിയങ്കം.
എന്നാൽ,1996ല്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍പ്രകാശിനോട് കോന്നിയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് ശേഷം ആറന്മുള മണ്ഡലത്തിലേക്ക് ചുവട് മാറ്റിയെങ്കിലും മാലെത്ത് സരളാദേവിയോട് തോററു.
വി.എസ്- പിണറായി ഗ്രൂപ്പ് പോരില്‍ പിണറായി പക്ഷത്തിനൊപ്പം ഉറച്ചുനിന്നയാളുകൂടിയാണ് പത്മകുമാർ.പാര്‍ട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് പടിപടിയായി തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തി.
ഇതിന് ശേഷമാണ് പത്മകുമാര്‍ 2019ല്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആകുന്നത്.ഡോ. തോമസ് ഐസക്ക് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സമയത്ത് മറ്റൊരു ജില്ലാക്കമ്മറ്റി അംഗവുമായി കയ്യാങ്കളിയിലെത്തിയതിന് പാര്‍ട്ടി താക്കീത് നല്‍കുകവരെ ചെയ്തു.
അദ്ദേഹത്തിൻ്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ള മറ്റ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴിയും പത്മകുമാറിനെതിരായിരുന്നുവെന്നതും നിര്‍ണായകമായി.
2019 മെയില്‍, ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചാരി നില്‍ക്കുന്ന പത്മകുമാറിന്‍റെ ദൃശ്യങ്ങളില്‍, ദ്വാരപാലക കവചങ്ങള്‍ തങ്കം പൊതിഞ്ഞതായി വ്യക്തമായിരുന്നു. എന്നാല്‍, ഇത് ചെമ്പാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പിന്നീട് നടന്നു. മെയ് മാസത്തില്‍ തങ്കം പൊതിഞ്ഞതായി സ്ഥിരീകരിച്ച കവചങ്ങള്‍ ജൂലൈ മാസത്തില്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൈവശം ഏല്‍പ്പിച്ചത്. ഇതാണ് സ്വര്‍ണക്കൊള്ളയുടെ മുഖ്യ കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.
കേസില്‍ ആദ്യത്തെ അറസ്റ്റ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതായിരുന്നു. പോറ്റിയിലൂടെയാണ് സ്വര്‍ണ്ണക്കൊള്ള പുറത്തുവന്നത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും ബോര്‍ഡ് പ്രസിഡണ്ടുമായിരുന്ന എന്‍ വാസു തുടങ്ങിയവരാണ് പിന്നാലെ അറസ്റ്റിലായത്.































