March 8, 2026 2:23 am

സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിൻ്റെ അറസ്റ്റ് ഇനി വൈകില്ല

പത്തനംതിട്ട: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സി പി എം നേതാവുമായ എ.പത്മകുമാറിൻ്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.

സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ ബോർഡ് മുൻ പ്രസിഡണ്ട് എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിൻ്റെ സാമ്പത്തിക സ്രോതസ്സുകളടക്കം പ്രത്യേക അന്വേഷണസംഘം (എസ്‌ ഐ ടി) വിശദമായി അന്വേഷിച്ചുവരികയാണ്

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകാന്‍ കാരണമായതെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നു.

ചോദ്യംചെയ്യലിന് ഹാജരാകാനായി പത്മകുമാറിന് നേരത്തേ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നു. ബോർഡ് മുൻ പ്രസിഡണ്ട്  വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News