ക്ഷത്രിയൻ
മന്ത്രി ചിഞ്ചു റാണിയുടേത് പിഞ്ചുമനസാണെന്ന് തോന്നുന്നു. പിള്ള മനസിൽ കള്ളമില്ലെന്നത് പോലെ അത്രയും സുതാര്യമാണ് മന്ത്രിയുടെ മനസും.
അല്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാതിലിൽ മുട്ടിനിൽക്കുന്ന ഈ സമയത്ത് പാൽവില വർധിപ്പിക്കുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കുമോ?
ക്ഷേമ പെൻഷനിൽ പ്രതിമാസം 400രൂപയും ആശാവർക്കർമാർക്കുള്ള ആനുകൂല്യത്തിൽ പ്രതിദിനം 33 രൂപയും വർധിപ്പിച്ച കാരണഭൂതൻ്റെ പത്രസമ്മേളനം കണ്ട അന്ന് തുടങ്ങിയതാണ് തങ്ങളുടെ വകുപ്പിലും എന്തെങ്കിലുമൊക്കെ വർധിപ്പിക്കണമെന്ന സിപിഐ ചിന്ത.
അങ്ങനെയൊന്ന് ഒപ്പിച്ചെടുക്കാൻ ബിനോയ് സഖാവ് എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നോ. കാരണഭൂതൻ തേങ്ങ ചിരണ്ടിയ സ്ഥിതിക്ക് തങ്ങളുടെ വക ചിരട്ടയെങ്കിലും ചിരണ്ടാമെന്ന് കരുതിയത് വലിയ തെറ്റൊന്നുമല്ല. എന്നാൽ എല്ലാ അനുകരണങ്ങളും എല്ലായെപ്പോഴും ഒരേ ഫലം ചെയ്യുമെന്ന് കരുതുന്നത് മണ്ടത്തരവുമാണ്.
പിഎം ശ്രീ വിഷയത്തിൽ ഇടഞ്ഞ സിപിഐ നിലപാടിലെ ക്ഷീണം തീർക്കാനാണ് കാരണഭൂതൻ ആനുകൂല്യ വർധനാപ്രഖ്യാപനം നടത്തിയതെന്ന സംശയം പൊതുവേയുണ്ട്. പെൻഷനുമായി ബന്ധപ്പെട്ടവരിൽ കാരണഭൂതൻ്റെ പ്രഖ്യാപനം സന്തോഷമുളവാക്കിയിട്ടുമുണ്ട്.

ചിഞ്ചു റാണി വെളിപ്പെടുത്തിയതും വർധനയാണെങ്കിലും അത് വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന സ്ഥിതിയിലായി. ക്ഷീര കർഷകരെ സന്തോഷിപ്പിക്കാനാണ് ചിഞ്ചു റാണി ശ്രമിച്ചതെന്നത് ശരി. ക്ഷീരോത്പാദകർക്ക് സന്തോഷം നൽകുമെങ്കിലും പാല് കുടിക്കുന്നവർക്ക് വിമ്മിഷ്ടം നൽകുന്നതായിപ്പോയി പ്രഖ്യാപനം.
പാലിന് വില കൂട്ടിയാൽ പാലുത്പന്നങ്ങൾക്കും വിലകൂടും. പാല് വിൽക്കുന്നവരെക്കാൾ എത്രയോ ഇരട്ടിയാണ് പാല് ഉപയോഗിക്കുന്നവർ എന്നതിനാൽ പ്രഖ്യാപനം പാളിപ്പോയി എന്ന് ചിന്തിക്കുന്നതാകും ചിഞ്ചുവിനും പഥ്യം.
ഇടവും വലവും ചിന്തിക്കാതെ മനസിൽ തോന്നിയത് വിളിച്ചുപറഞ്ഞാൽ ചില കുഴപ്പങ്ങളുണ്ട്. കവി ഉദ്ദേശിച്ചതാണമെന്നില്ല അനുവാചകർ വായിച്ചെടുക്കുന്നത്.
ഒരു വാർത്താ ഏജൻസിയുടെ ലേഖകനും ഇ.എം.എസ് നമ്പൂതിരിപ്പാടും തമ്മിൽ പരിചയപ്പെട്ട രസകരമായൊരു കഥയുണ്ട്. കോഴിക്കോട്ട് ലേഖകനായി പ്രവർത്തിച്ച പ്രമുഖൻ്റെ മകൻ. ഇ.എം.എസ്. ഉൾപ്പെടെ സംസ്ഥാന രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരുമായൊക്കെ വളരെ അടുത്ത സൗഹൃദമായിരുന്നു അച്ഛന്. റിപ്പോർട്ടറായി ജോലി ലഭിച്ച മകൻ ഒരു പത്രസമ്മേളനത്തിനിടെ ഇ.എം.എസുമായി പരിചയപ്പെടാൻ തുനിഞ്ഞു.
അച്ഛൻ്റെ പേരൊക്കെ പറഞ്ഞായിരുന്നു തുടക്കം. സുഹൃത്തിൻ്റെ മകനെന്ന നിലയിൽ ഇ.എം.എസും താത്പര്യം കാണിച്ചു. അടുപ്പം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാമെന്ന ധാരണയിൽ കക്ഷി ഇ.എം.എസിനോട് സ്വകാര്യമായി പറഞ്ഞു. പഠിക്കുന്ന കാലത്ത് ഞാനും വിമോചന സമരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
അത് കേട്ടതോടെ നമ്പൂതിരിപ്പാടിൻ്റെ മുഖം വിവർണമായത്രെ. തൻ്റെ സർക്കാറിനെ താഴെയിറക്കാനുള്ള സമരത്തിൽ പങ്കെടുത്ത കക്ഷിയാണ് തന്നോട് സൗഹൃദത്തിന് ശ്രമിക്കുന്നതെന്ന തിരിച്ചറിവിൽ സ്വാഭാവികമായുമുണ്ടാകാവുന്ന മാറ്റം.
അബദ്ധം പറ്റിയത് എവിടെയാണെന്നല്ലേ. സമരം ഏതായാലും അത് കമ്യൂണിസ്റ്റുകാരുടെ വകയായിരിക്കുമെന്ന വിശ്വാസമായിരുന്നു റിപ്പോർട്ടർക്ക്. അതിനാൽ വിമോചനസമരവും കമ്യൂണിസ്റ്റുകാർ നടത്തിയതാകുമെന്ന് അദ്ദേഹമങ്ങ് കരുതി. കമ്യൂണിസ്റ്റുകാർ നടത്തിയ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറഞ്ഞാൽ കമ്യൂണിസ്റ്റ് നേതാവായ ഇ.എം.എസിന് സന്തോഷമായിരിക്കുമെന്നും വിശ്വസിച്ചു.
സമരം ഇ.എം.എസിന് എതിരെയായിരുന്നുവെന്ന് പാവം മറന്നുപോയി. പിന്നെ സംഭവിച്ചത് എന്താണെന്നതിനെക്കുറിച്ച് പാണന്മാർ ഒന്നും പറഞ്ഞതായി അറിയില്ല.
കാരണഭൂതൻ പ്രഖ്യാപിച്ച വർധനയുടെ ഫലമല്ല, ചിഞ്ചുറാണി പ്രഖ്യാപിച്ച വർധനയുടേതെന്ന് കെ.ഇ.ഇസ്മായിലെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കണം.


























One Response
പണ്ടും മഹാത്മാരായ പത്രപ്രവർത്തകർ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നുവെന്നു പറഞ്ഞില്ലല്ലോ!