ആർ.ഗോപാലകൃഷ്ണൻ
“അരിവാങ്ങാൻ ക്യൂവിൽത്തിക്കിനിൽപ്പൂ
ഗാന്ധി
അരികിൽ കൂറ്റൻകാറിലേറി നീങ്ങുന്നു ഗോഡ്‌സേ”
– എൻ.വി.
🔸🔸
സാഹിത്യ – സാംസ്‌കാരിക പത്രപ്രവർത്തകൻ, ബഹുഭാഷാപണ്ഡിതൻ, കവി,സാഹിത്യചിന്തകൻ, സാഹിത്യ ഗവേഷകൻ എന്നീ നിലകളിലും എൻ.വി.കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.പുതുകവിയായിരുന്നു -പുതുകവിതയുടെ സഹയാത്രികനായിരുന്നു, എൻ. വി.
അദ്ദേഹത്തെ ഭാവി തലമുറ ഓർക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംഭാവന ഏതായിരിക്കും? അദ്ദേഹത്തിൻ്റെ കവിതകൾ ആണോ? (‘ഗാന്ധിയും ഗോഡ്‌സേയും’ തുടങ്ങിയ കവിതകളിൽ ദീർഘദർശനം അമ്പരപ്പിക്കുന്നില്ലേ?).
‘മാതൃഭൂമി’ പത്രാധിപർ എന്ന നിലക്ക് നൽകിയ സംഭവനകളോ? (മലയാള സാഹിത്യത്തിൻ്റെ വളർച്ചയിൽ അനല്പമായ പങ്കാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്ള്ളത്. കൃഷ്ണവാരിയർ ദീർഘകാലം പത്രാധിപ ചുമതല വഹിച്ചു.)
അതോ, അദ്ദേഹത്തിന്‍റെ സാഹിത്യ വിമർശനങ്ങളോ? ( ‘വള്ളത്തോളിൻ്റെ കാവ്യശില്പം’ എന്ന നിരൂപണ ഗ്രന്ഥമോർക്കുക.) പൊതു വിജ്ഞാന രചനകളോ? (‘വെല്ലുവിളികൾ പ്രതികരണങ്ങൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ…) അതോ ഭാഷാ ഗവേഷണവും പരിഷ്കരണത്തിനും നൽകിയ സംഭാവനകളുടെ പേരിലോ?
വെറുമൊരു ലിപി പരിഷ്കരണത്തിൽ ഒതുങ്ങുന്നതല്ല എൻ.വി. യുടെ സംഭാവന.അദ്ദേഹം മലയാളത്തിനെ പുതുയുഗത്തിനിണങ്ങുന്ന ഒരു ഭാഷയാക്കി.
🌍
എൻ.വി.കൃഷ്ണവാരിയരുടെ മുപ്പത്തിയാറാം ചരമവാർഷിക ദിനം, ഇന്ന്.
🌹
1916 മെയ് 13-ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ് കൃഷ്ണവാരിയരുടെ ജനനം. അച്ഛൻ: അച്യുത വാരിയർ. അമ്മ: മാധവി വാരസ്യാർ.
വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ, തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ‘സാഹിതൃശിരോമണി’ എന്ന ടൈറ്റിൽ ബിരുദം പാസായി. ഓപചാരികമായി പഠിച്ചില്ല എങ്കിലും, അക്കാലത്തുതന്നെ അഷടാംഗഹൃദയവും മനസ്സിലാക്കി.ഹിന്ദിയില്‍ ‘വിശാരദ്’ പരീക്ഷ പാസായി.
തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍തന്നെ കൊച്ചി രാജ്യത്തെ അവസാനത്തെ കിരീടധാരിയായിരുന്ന പരിക്ഷിത്തുതമ്പുരാന്‍ തുടങ്ങിയ മഹാപണ്ഡിതന്‍മാരുടെ സദസ്സില്‍ വാക്യാര്‍ത്ഥ സദസ്സിൽ മികച്ച പ്രകടനം നടത്തി, അഭിനന്ദനംനേടി.

(തര്‍ക്കം, വ്യാകരണം, ന്യായം, മീമാംസ തുടങ്ങിയ ശാസ്ത്രങ്ങളില്‍ പ്രഗത്ഭ്യം നേടിയ പണ്ഡിതന്മാർ ഓരോരുത്തരായി അവരവരുടെ മേഖലയില്‍ നിന്നുള്ള ഏതെങ്കിലും സൂത്രമോ പ്രകരണമോ ശാസ്ത്രഭാഗമോ അവതരിപ്പിച്ച് അതാതു ശാസ്ത്രമനുസരിച്ചുള്ള എല്ലാതരം പ്രമാണങ്ങളോടെ സൂക്ഷ്മമായി വാക്യവും അര്‍ത്ഥവും വിശകലനം ചെയ്യുന്ന സമ്പ്രദായമാണ് ഈ ‘വാക്യാര്‍ത്ഥ സദസ്സ്’.)
ഒദ്യോഗികജീവിതം തുടങ്ങുന്നത് തൃപ്പൂണിത്തുറ സംസ്കൃതകോളേജില്‍ ട്യൂട്ടര്‍ എന്ന നിലയിലാണ്. അല്പകാലത്തിനു ശേഷം ശ്രീമൂലനഗരം സംസ്കൃത സ്കൂളില്‍ അധ്യാപകനായി. ആഗമാനന്ദസ്വാമികളുടെ അഭ്യര്‍ത്ഥന അനുസരിച്ച്, പിന്നീട്, കാലടി ബ്രഹ്മാനന്ദോദയം സംസ്കൃത സ്കുളില്‍, അദ്ധ്യാപകനായി.
1942-ലെ ദേശീയ പ്രക്ഷോഭണത്തില്‍ പങ്കെടുക്കുവാനായി ആ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഒളിവിൽ പോകുകയും ഒളിവിലിരുന്ന പ്രസിദ്ധീകരിച്ച `സ്വതന്ത്ര ഭാരതം’ എന്ന, (ബ്രിട്ടിഷുകാരാൽ നിരോധിക്കപ്പെട്ട, പത്രം) നടത്തിപ്പില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു.
അതിനെത്തുടര്‍ന്ന്, കൊടകരയില്‍ സ്കൂള്‍ അധ്യാപകനായി. ഇവിടെവച്ചാണ് കൊച്ചി എയിഡഡ് പ്രൈമറി ടിച്ചേഴസ് അസോസിയേഷൻ്റെ നേതാവായത്. സ്വാതന്ത്ര്യത്തിനു ശേഷം,1948-ല്‍ തൃശൂർ കേരളവര്‍മ്മ കോളേജില്‍ അധ്യാപകനായി (ലക്‌ചറർ). കുറച്ചു കാലം മദിരാശി കൃസ്ത്യന്‍ കോളേജില്‍ ട്യൂട്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനിടയില്‍ പലഭാഷകള്‍ പഠിച്ചു.
എന്‍.വി.ക്ക് പതിനെട്ടോളം ഭാഷകള്‍ അറിയാമായിരുന്നു.കൊച്ചിയിലെ പാഠപുസ്തക കമ്മിറ്റിയുടെ കാരൃദര്‍ശിയായിരുന്നു. മദ്രാസ് സർവകലാശാലയിൽ ഗവേഷണം. വ്യാകരണ ഭൂഷണം; സാഹിത്യ ശിരോമണി; ബി.ഒ.എൽ; എം. ലിറ്റ്.; ജർമ്മൻ ഭാഷയിൽ ഡിപ്ലോമ; രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ടൈറ്റിൽ ബിരുദങ്ങൾ കരസ്ഥമാക്കി.
പിൽക്കാലത്തു്, എൻ.വി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ്.ബിരുദവും നേടി.
🌍
1951-ല്‍ ‘മാതൃഭൂമി’ വാരികയുടെ ചുമതല ഏറ്റു. അതിനോടൊപ്പം ‘യുഗ്രപഭാത്’ എന്ന ഹിന്ദി ആനുകാലികവും വാര്യരുടെ മേല്‍നോട്ടത്തില്‍ ‘മാതൃഭുമി’ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1968-വരെ അത് തുടർന്നു.
(‘യുഗപ്രഭാത്’-ൽ സാഹായിയായി ഉണ്ടായിരുന്നത് പ്രസിദ്ധ പരിഭാഷകനായ രവിവർമ്മയാണ്. രവിവർമ്മ റിട്ടയർ ചെയ്യും വരെ ആ മാസിക നഷ്ടത്തിലായിരുന്നെങ്കിലും ‘മാതൃഭൂമി’ പ്രസിദ്ധീകരണം തുടർന്നു വന്നു…)
കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു; 1968-75 കാലത്ത്. ലിപി പരിഷ്കാരവും മലയാളം ടൈപ്പ്‌റൈറ്റര്‍ കീ ബോർഡ് പരിഷ്കരിച്ചതും ഈ കാലത്താണ്.
തുടർന്ന്, എൻ.വി. ‘കുങ്കുമം’ വാരികയുടെ പത്രാധിപരായി ചേർന്നു; ‘കുങ്കുമം’ എഡിറ്റർ ആയി അദ്ദേഹം രണ്ടുവട്ടം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1978-ൽ ‘മാതൃഭൂമി’ പീരിയോഡിക്കൽസിൻ്റെ എഡിറ്റർ ഇൻ ചിഫ് ആയി. ഒരു ഇടവേളയ്ക്ക്ശേഷം ‘മാതൃഭൂമി’ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരുമായിരുന്നു.
കേരള സാഹിത്യ അക്കാദമി 1986-ല്‍ അദ്ദേഹത്തെ ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. ദ്രാവിഡ ഭാഷാശാസ്ത്രസമിതിയുടെ സീനിയര്‍ ഫെല്ലോഷിപ്പ് നേടി, എൻ വി, മധുര സര്‍വ്വകലാശാലയില്‍ ഗവേഷകനായി.
മലബാര്‍ ക്രേന്ദകലാസമിതി സെക്രട്ടറി; സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡണ്ട്, സാഹിതൃ അക്കാദമി മെമ്പര്‍, ക്രേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി മെമ്പര്‍, ആദ്യത്തെ ജ്ഞാനപീഠക്കമ്മിറ്റിയുടെ മലയാളം ഉപദേശക സമിതി സിക്രട്ടറി, കേരള ശാസ്രതസാഹിത്യ പരിഷത്ത് സ്ഥാപക ഖജാന്‍ജി തുടങ്ങി എത്രയെത ചുമതലകൾ…
🔸
കൃഷ്ണവാരിയർ എന്ന അറിവിൻ്റെ ആചാര്യൻ തന്നെയായിരുന്നു. സംശയം ചോദിച്ച് സമീപിക്കുന്നവർക്ക് എന്നും ഒരു അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹം.അക്കാഡമിക്ക് യോഗ്യതയില്ലാതെ തന്നെ കോളേജ് അദ്ധ്യാപകനാകാൻ വിധിക്കപ്പെട്ട ഒരു ഭാഗ്യവാനാണ് അദ്ദേഹം !
അങ്ങിനെ കോളേജ് അദ്ധ്യാപകവൃത്തിയിൽ വ്യാപരിക്കുന്ന സമയത്ത് ഒരിക്കൽ സർവ്വകലാശാല വൈസ് ചാൻസിലരുടെ ശ്രദ്ധയിൽ ഈ ന്യൂനത വന്നു പെട്ടു! ക്ഷുഭിതനായ വൈസ് ചാൻസിലർ എൻ.വി.യെ വിളിച്ച് വരുത്തി “നിയമപരമായ” യോഗ്യതയില്ലാത്ത നിങ്ങൾക്ക് ആരാണ് നിയമനം നൽകിയത് എന്ന് ചോദിച്ചു. വളരെ വിനയത്തോടെ അത് “അങ്ങ് തന്നെയാണ്!” എന്ന് എൻ.വി. മറുപടി നൽകി!
ഇത് കേട്ടതും ചിരിച്ച് കൊണ്ട് അദ്ദേഹം എൻ.വി.യോട് പൊയ്ക്കോളാൻ പറഞ്ഞു പോലും! (നിയമപരമായ യോഗ്യതയിൽ ഇളവ് നൽകുന്നതിന് വൈസ് ചാൻസിലറിൽ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ചാണ് എൻ.വി.യുടെ നിയമനം അന്ന് അംഗീകരിച്ചത്.) ഈ കഥ സാക്ഷാൽ കൃഷ്ണവാരിയർ തന്നെ പറഞ്ഞതാണ് !
1985-ൽ കാലിക്കറ്റ് സർവ്വകലാശാല നൽകിയ ഡി.ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തിൽ ആണ് അദ്ദേഹം ഈ സംഭവം വെളിപ്പടുത്തിയത്.
🔸
മഹാകവി പി. കുഞ്ഞിരാമൻ നായർ എഴുതുന്നു:
“ഒറ്റപ്പാലത്തു പോയി.ഹൈസ്കൂൾ മുറ്റത്തെ പന്തലിൽ പരിഷത്ത് സമ്മേളനം – സാഹിത്യ പൂരം.തലയെടുപ്പുള്ള ആനകൾ നിരന്നിരിക്കുന്നു.
ഉദ്ഘാടനത്തിനു ഡോ.എസ്.രാധാകൃഷ്ണൻ വന്നു. മഹാകവി വള്ളത്തോൾ സംസ്കൃത മംഗളപത്ര സ്വർണ മാല സമർപ്പിച്ചു.
രാധാകൃഷ്ണന്‍റെ പ്രസംഗ വെള്ളച്ചാട്ടം.
തർജിമയ്ക്ക് കൃഷ്ണവാരിയർ.
ഉള്ളംകൈയിൽ സമുദ്രമെടുത്ത് ആചമിച്ച അഗസ്ത്യനായി വാരിയർ ആ മഹാ സദസ്സിന്റെ വേദിയിൽ ജ്വലിച്ചു.
കരഘോഷം മുഴങ്ങി.
ഇതാണു പ്രസംഗം. ഇതാണ് തർജിമ.
കുത്തിയൊലിക്കുന്ന രണ്ടു പ്രവാഹങ്ങൾ.
കൃഷ്ണവാരിയർ എന്തെന്നു മഹാജനം മനസ്സിലാക്കി.കഴിവുകളുടെ ആവനാഴിയിലെ ഒരസ്ത്രം മാത്രമാണിത്. വാരിയരുടെ കൂസലില്ലാത്ത അമർത്തിയ പുഞ്ചിരി സൂചിപ്പിച്ചു.
രാധാകൃഷ്ണൻ ആശ്ചര്യ ഭാവത്തോടെ വാരിയരെ നോക്കി. ആ ചെറിയ മനുഷ്യന്‍റെ വലിയ തല – സദസ്സിനു ചോദ്യ ചിഹ്നമായി.
സ്വന്തമായി ഇംഗ്ലീഷ് പഠിച്ചൊരു മനുഷ്യൻ, രാധാകൃഷ്ണന്‍റെ പ്രസംഗം അതേ ചൂടോടെ ,വെളിച്ചത്തോടെ, ശ്വാസം വിടാതെ മലയാളത്തിലേയ്ക്ക് ആവാഹിച്ചു.
കൈക്കരുത്തുള്ള മന്ത്രവാദി. ഇംഗ്ലിഷിലെ ചില പദങ്ങൾക്കു മലയാളത്തിൽ വാക്കുകളില്ല എന്ന സ്വന്തം അജ്ഞത പുറത്തിടുന്ന വെറും ഡിഗ്രിക്കാർക്ക് ആ തർജ്ജമ ഒരു ചാട്ടയടിയായി.”
🌏
1948-ല്‍ ആണ് എൻ വി വിവാഹിതനായത്.ഭാര്യ പാലക്കാട്ടു കാട്ടുകുളത്ത് പുത്തന്‍ വാര്യത്ത് ലക്ഷമിക്കുട്ടി വാര്യസ്യാർ. ഈ ദമ്പതികൾക്ക് 3 പെൺമക്കളുണ്ട്: ഉഷ, പാർവതി, വാണി; ഉഷ കാർഷിക ഗവേഷണത്തിലെ ഡോക്ടറും മറ്റു രണ്ടുപേരും മെഡിക്കൽ ഡോക്ടർമാരുമാണ്.
1989 ഒക്ടോബർ 12-ന്, 73-ാം വയസ്സിൽ, കൃഷ്ണവാരിയർ യാത്രയായി.
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി


























