ബീജിങ്: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയുമായിരുന്ന ചൈന പ്രതിസന്ധിയുടെ വക്കിലാണ്.ഒരു വശത്ത് പ്രായമേറിയ സമൂഹം,മറുവശത്ത് കുറയുന്ന യുവശക്തി. ഇത് വലിയ വെല്ലുവിളിയായിരിക്കുയാണ് ചൈനയ്ക്ക്.
പതിറ്റാണ്ടുകളോളം ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ ഉപയോഗിച്ച ‘ഒറ്റക്കുട്ടി’ നയം ഇപ്പോൾ രാജ്യത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെത്തന്നെ ദുർബലമാക്കുന്നു.ഒരു കാലത്ത് ജനസംഖ്യാനിയന്ത്രണത്തിൻ്റെ വിജയമായി വാഴ്ത്തപ്പെട്ട ഈ നയം, ഇപ്പോൾ ജനസംഖ്യ കുറയുന്നതിൻ്റെയും, പ്രായംകൂടിയവരുടെ എണ്ണം വധിച്ചുതന്നതിന്‍റെയും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

1979-ൽ, അതിവേഗം വർധിക്കുന്ന ജനസംഖ്യ രാജ്യത്തിന്‍റെ വികസനത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ, സർക്കാർ നടപ്പാക്കിയ കർശനമായ ജനസംഖ്യാനിയന്ത്രണ പരിപാടിയാണ് ‘ഒറ്റക്കുട്ടി നയം’. ഒരു ദമ്പതികൾക്ക് ഒരു കുട്ടി മാത്രം എന്നതായിരുന്നു ഇതിന്‍റെ കാതൽ. ഈ നയം ലംഘിക്കുന്നവർക്ക് കനത്ത പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടി വന്നു. 2016 വരെ നിലനിന്ന ഈ നയം, രാജ്യത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ വലിയ വിജയം കണ്ടു. എന്നാൽ, അതിന്റെ അദൃശ്യമായ പ്രത്യാഘാതങ്ങൾ തലപൊക്കിത്തുടങ്ങി.
ഒറ്റക്കുട്ടി നയത്തിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം രാജ്യത്തിന്‍റെ ജനസംഖ്യാഘടനയിൽ സംഭവിച്ച മാറ്റമാണ്. ജനനനിരക്ക് കുത്തനെ കുറഞ്ഞപ്പോൾ, ശരാശരി ആയുർദൈർഘ്യം വർധിച്ചു. ഇതോടെ, യുവജനങ്ങളുടെ എണ്ണം കുറയുകയും, പ്രായമായവരുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്തു. ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് അത്യാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഇത് മൂലം സംഭവിച്ചു.
![]()
2050-ഓടെ ചൈനയിലെ മൂന്നിലൊന്ന് ജനസംഖ്യയും 60 വയസ്സിന് മുകളിൽ ഉള്ളവർ ആയി ക്കുമെന്നാണ് കണക്കുകൾ. ഇതിനർത്ഥം, കുറഞ്ഞ യുവാക്കൾക്ക് ഒരു വലിയ പ്രായമേറിയ ജനതയെ സംരക്ഷിക്കേണ്ടിവരും എന്നാണ്. പെൻഷൻ, ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്ക് ഇത് വലിയ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നു.
ഒരുകാലത്ത് ‘ലോകത്തിന്‍റെ ഫാക്ടറി’ എന്നറിയപ്പെട്ടിരുന്ന ചൈനയുടെ സാമ്പത്തിക അടിത്തറ, കുറഞ്ഞ വേതനത്തിൽ ലഭിച്ചിരുന്ന യുവതൊഴിലാളികളായിരുന്നു. എന്നാൽ, ഇപ്പോൾ ഈ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതിനാൽ വേതനം വർധിച്ചു. ഇത് ഉത്പന്നങ്ങളുടെ വില കൂട്ടാനും, ഉത്പാദനച്ചെലവ് വർധിപ്പിക്കാനും കാരണമാകുന്നു. പല അന്താരാഷ്ട്ര കമ്പനികളും ഇപ്പോൾ ഉത്പാദനത്തിനായി ഇന്ത്യയെപ്പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് മാറാൻ ഒരുങ്ങുന്നു. ഇത് കയറ്റുമതി മേഖലയെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, ജനസംഖ്യയിലെ ലിംഗ അസന്തുലിതാവസ്ഥയും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചു. മിക്ക കുടുംബങ്ങൾക്കും ആൺകുട്ടികളോട് ഉണ്ടായിരുന്ന താല്പര്യം കാരണം പെൺഭ്രൂണഹത്യകളും പെൺകുട്ടികളുടെ കൊലപാതകങ്ങളും വർധിച്ചു. ഈ സാഹചര്യങ്ങൾ വിവാഹപ്രായമെത്തിയ ലക്ഷക്കണക്കിന് പുരുഷന്മാർക്ക് ഇണകളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു.
ഈ പ്രതിസന്ധി മനസ്സിലാക്കിയ സർക്കാർ, 2016-ൽ ഒറ്റക്കുട്ടി നയം അവസാനിപ്പിക്കുകയും എല്ലാ ദമ്പതികൾക്കും രണ്ട് കുട്ടികൾ വരെയാകാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 2021-ൽ ഇത് മൂന്ന് കുട്ടികൾ വരെയാക്കി ഉയർത്തി. എന്നാൽ ഈ നയങ്ങൾക്കൊന്നും ജനനനിരക്ക് വർധിപ്പിക്കാൻ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ഉയരുന്ന ജീവിതച്ചെലവും, കുട്ടികളെ വളർത്താനുള്ള സാമ്പത്തികഭാരവും കാരണം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ യുവതലമുറ മടിക്കുന്നു.
കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിയിളവുകൾ, സാമ്പത്തിക സഹായം, പ്രസവാവധി വർധിപ്പിക്കുക, കുട്ടികളുടെ സംരക്ഷണത്തിനായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നിട്ടും, പതിറ്റാണ്ടുകളായി മനസ്സിൽ വേരൂന്നിയ ഒറ്റക്കുട്ടി എന്ന ചിന്താഗതിയും, പുതിയ കാലഘട്ടത്തിലെ സാമ്പത്തിക ഭാരങ്ങളും കാരണം ഈ നയങ്ങൾക്കൊന്നും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
ചുരുക്കത്തിൽ, ഒരു ജനസംഖ്യാ സ്ഫോടനം ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച നയം, ഇപ്പോൾ ഒരു ‘ജനസംഖ്യാ തകർച്ച’യിലേക്ക് നയിക്കുകയാണ്. ഈ ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ ചൈന സ്വീകരിക്കുന്ന നയങ്ങൾ ഭാവിയിൽ ലോക സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തിയേക്കാം.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമാണ്. 2023-ലെ കണക്കനുസരിച്ച്, ചൈനയുടെ ജനസംഖ്യ ഏകദേശം 142.57 കോടിയാണ്. 2023-ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാം സ്ഥാനത്തെത്തി.
ജനസംഖ്യയിൽ സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതലുള്ളത്. ഇത്, രാജ്യത്ത് ലിംഗപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. 2023-ലെ കണക്കനുസരിച്ച്, പുരുഷ ജനസംഖ്യ 72.04 കോടിയും സ്ത്രീ ജനസംഖ്യ 68.96 കോടിയുമാണ്. ഇതിനർത്ഥം, ഓരോ 100 സ്ത്രീക്കും 104.7 പുരുഷന്മാർ എന്ന നിലയിൽ പുരുഷന്മാരാണ് കൂടുതലുള്ളത്.

വിവാഹബന്ധങ്ങളിൽ ഏർപ്പെടാൻ യുവജനങ്ങൾ മടിക്കുന്നു. ഇത് ജനനനിരക്ക് കുറയുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്. 2013-ൽ 1.347 കോടി വിവാഹങ്ങൾ നടന്ന സ്ഥാനത്ത് 2024-ൽ അത് 6.1 ദശലക്ഷമായി കുറഞ്ഞു. ഇത് 1986-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണ്.
സാമ്പത്തിക അസ്ഥിരതയും ഉയർന്ന ജീവിതച്ചെലവും: വർധിച്ചുവരുന്ന ജീവിതച്ചെലവ്, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ, യുവജനങ്ങൾക്ക് വലിയ സാമ്പത്തികഭാരം ഉണ്ടാക്കുന്നു. ഉയർന്ന വിദ്യാഭ്യാസ ചെലവ്, ഭവനവാടക, കുട്ടികളെ വളർത്താനുള്ള ചെലവുകൾ എന്നിവയെല്ലാം വിവാഹത്തെയും കുടുംബം ഉണ്ടാക്കുന്നതിനെയും പിന്നോട്ടടിക്കുന്നു.
ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, പ്രത്യേകിച്ചും യുവതലമുറയിൽ, സുരക്ഷിതമായ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഇത് വിവാഹം വൈകിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗപരമായ അസമത്വം സ്ത്രീകളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. വിവാഹശേഷം വീട്ടുജോലികളും ശിശുപരിപാലനവും പ്രധാനമായും സ്ത്രീകൾ മാത്രം ചെയ്യേണ്ടിവരുന്നു എന്ന ചിന്ത പല സ്ത്രീകളെയും വിവാഹം വേണ്ടെന്ന് വെക്കാൻ പ്രേരിപ്പിക്കുന്നു.
വിദ്യാഭ്യാസം നേടിയ പുതിയ തലമുറ, പ്രത്യേകിച്ച് സ്ത്രീകൾ, സാമ്പത്തികമായി കൂടുതൽ സ്വയംപര്യാപ്തരാണ്. പരമ്പരാഗതമായ കുടുംബ സങ്കൽപ്പങ്ങൾക്ക് അപ്പുറം വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും കരിയറിനും അവർ കൂടുതൽ പ്രാധാന്യം നൽകുന്നു.
ഒരു വശത്ത് വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, മറുവശത്ത് അവിവാഹിതരായ മാതാപിതാക്കൾക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ഒരുതരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പുതിയ ജനസംഖ്യാനയങ്ങൾ പ്രഖ്യാപിക്കുകയും, വിവാഹത്തെയും പ്രസവത്തെയും പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ട്































