ന്യൂഡൽഹി: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് മേൽ അമേരിക്ക, 25% അധിക തീരുവ ഏർപ്പെടുത്തുന്നത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും.
ഇത് സ്വാഭാവികമായും ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അവിടെയുള്ള പ്രിയം കുറയാൻ ഇടയാക്കും.ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന ചില മേഖലകളിൽ ഇത് കനത്ത തിരിച്ചടിയാകും.
![]()
രാജ്യത്ത് നിന്നുള്ള വലിയൊരു വിഭാഗം വസ്ത്ര കയറ്റുമതിയും അമേരിക്കയിലേക്കാണ്. ഉയർന്ന തീരുവ ഈ മേഖലയിലെ മത്സരക്ഷമതയെ ബാധിക്കുകയും കയറ്റുമതി കുറയ്ക്കുകയും ചെയ്യും.ഇത് വലിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങൾക്ക് വഴിവെച്ചേക്കാം.
രത്ന,ആഭരണ കയറ്റുമതിക്കും ഈ തീരുവ തിരിച്ചടിയാകും.ആഗോള വിപണിയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്.
സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും അടക്കമുള്ളവയുടെ കയറ്റുമതിക്കും ഇത് പ്രതികൂലമാകും. ചില ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് താൽക്കാലിക ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും, ഭാവിയിൽ ഇത് നിലനിർത്താനാവുമോ എന്ന് കണ്ടറിയണം.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യക്കയറ്റുമതിയെയും ഈ അധിക തീരുവ ദോഷകരമായി ബാധിക്കും.കാറുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇത് വില വർദ്ധിപ്പിക്കും.സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നത് ആഗോള വിപണിയിൽ മത്സരം കടുപ്പിക്കും.
ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ എന്നീ മേഖലകളെ തീരുവയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഭാവിയിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 30 ശതമാനവും അമേരിക്കയിലേക്കാണ്.
ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ് ഇന്ത്യയുടെ കയറ്റുമതിയുടെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത്. ഈ അധിക തീരുവ അവയുടെ ലാഭക്ഷമതയെയും നിലനിൽപ്പിനെയും കാര്യമായി ബാധിക്കും. പല കമ്പനികൾക്കും ഉയർന്ന ചിലവുകൾ താങ്ങാനോ വില വർദ്ധിപ്പിച്ച് വിപണിയിൽ തുടരാനോ കഴിഞ്ഞെന്ന് വരില്ല.
അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ, ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. കർഷകരുടെയും ചെറുകിട, ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും സർക്കാർ വ്യക്തമാക്കി. അമേരിക്കയുമായി ന്യായവും പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ തുടരുകയാണെന്നും, ഒരു കരാർ ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ അറിയിച്ചു.
റഷ്യയിൽ നിന്ന് ആയുധങ്ങളും ഊർജ്ജവും വാങ്ങുന്നതിന് ഇന്ത്യക്ക് അധിക പിഴയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കെതിരെ നിലപാട് എടുക്കാത്ത ഇന്ത്യയുടെ നയത്തോടുള്ള അമേരിക്കയുടെ അതൃപ്തിയുടെ സൂചനയായി കണക്കാക്കാം. ഇത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

അധിക തീരുവ ഒരു താൽക്കാലിക നടപടിയായിരിക്കുമോ അതോ ദീർഘകാലത്തേക്ക് തുടരുമോ എന്നത് പ്രധാനമാണ്. ഒരു വ്യാപാര കരാറിൽ എത്താൻ സാധിക്കാതെ വന്നാൽ, അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചേക്കാം.
ജിഡിപി വളർച്ചയിൽ 0.1% മുതൽ 0.4% വരെ ഇടിവ് വരാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് നിക്ഷേപങ്ങളെയും കറൻ്റെ് അക്കൗണ്ട് കമ്മിനെയും പ്രതികൂലമായി ബാധിക്കും.
എങ്കിലും, അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, ഒരു ഒത്തുതീർപ്പിലെത്താനും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ.
യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ മറ്റ് വലിയ വിപണികളിലേക്ക് ശ്രദ്ധ തിരിക്കുന്നതിലൂടെ അമേരിക്കൻ തീരുവയുടെ ആഘാതം കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചേക്കും എന്ന് അവർ കരുതുന്നു.































