ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എ.ജി.പേരറിവാളൻ ഇനി അഭിഭാഷകൻ.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം മോചിപ്പിക്കപ്പെട്ട അദ്ദേഹം തമിഴ്‌നാട്-പുതുച്ചേരി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. മദ്രാസ് ഹൈക്കോടതിയിൽ പേരറിവാളൻ പ്രാക്ടീസ് ചെയ്യുമെന്നാണ് കരുതുന്നത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങളാണ് നിയമം പഠിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ഒരു പ്രശസ്തനായ ക്രിമിനൽ വക്കീലാകുക എന്നതല്ല ലക്ഷ്യം. മറിച്ച്, നിയമസഹായം ലഭിക്കാതെ അഴികൾക്കുള്ളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരുടെ ശബ്ദമാകുക എന്നതാണ് ഉദ്ദേശിക്കുന്നത്.

പണമില്ലാത്തതു കൊണ്ട് മാത്രം നീതി നിഷേധിക്കപ്പെട്ട്, മോചനത്തിനായി അനന്തമായി കാത്തിരിക്കുന്ന ജീവപര്യന്തം തടവുകാർക്ക് വേണ്ടിയായിരിക്കും എൻ്റെ പ്രവർത്തനം,” പേരറിവാളൻ പറഞ്ഞു.
“ശിക്ഷിക്കപ്പെട്ടവരോട് വിവേചനം കാണിക്കാത്ത ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് എന്‍റെ സ്വപ്നം. കൂടാതെ ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ശിക്ഷാവിധിക്കു ശേഷമുള്ള കുറ്റവിമുക്തമാക്കൽ നിയമങ്ങളെ അംഗീകരിക്കുന്ന ഒന്നായിരിക്കണം അത്,” അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷം, 1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലായത്. തുടർന്നുണ്ടായ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴ് പേരിൽ ഒരാളായിരുന്നു അദ്ദേഹം.
പേരറിവാളൻ തെറ്റായി പ്രതിചേർക്കപ്പെട്ടതാണെന്നോ അല്ലെങ്കിൽ കുറ്റത്തിന് ആനുപാതികമല്ലാത്ത ശിക്ഷയാണ് നൽകിയതെന്നോ വർഷങ്ങളായി അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും വാദിച്ചുപോന്നു. അദ്ദേഹത്തിന്റെ അമ്മ അർപ്പുതം അമ്മാൾ രാഷ്ട്രീയ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും ജഡ്ജിമാർക്കും സന്നദ്ധപ്രവർത്തകർക്കും നിവേദനങ്ങൾ നൽകിക്കൊണ്ട് തളരാത്ത പോരാട്ടമാണ് നടത്തിയത്.

2022 മെയ് മാസത്തിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ദീർഘകാലത്തെ തടവുശിക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. നേരത്തെ ഇദ്ദേഹത്തിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും തീവ്രവാദ വിരുദ്ധ നിയമപ്രകാരമുള്ള കുറ്റാരോപണങ്ങൾ പിൻവലിക്കുകയും ചെയ്തിരുന്നു.
ജയിൽ മോചിതനായ ഉടൻ പേരറിവാളൻ കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു. 2025-ൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം, അതേ വർഷം തന്നെ ഓൾ ഇന്ത്യ ബാർ എക്സാമിനേഷനിൽ വിജയിക്കുകയും ചെയ്തു






























