കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറൽ (എ.ജി) നൽകിയ നിയമോപദേശം രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റിന് തിരികൊളുത്തുന്നു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ വഴിതുറക്കുന്നതാണ് ഈ നിയമോപദേശം.
ഇത് സിപിഎമ്മിനുണ്ടാകുന്ന ആഘാതം കനത്തതായിരിക്കും.സിപിഎമ്മിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിലകൊണ്ട പിണറായി വിജയൻ്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരിൽ വിജിലൻസ് അന്വേഷണത്തിന് വഴിയൊരുങ്ങുന്നത് പാർട്ടിക്ക് വലിയ രാഷ്ടീയ തിരിച്ചടിയാണ്.
ഭാവിയിൽ പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നുവരുമെന്ന് കരുതപ്പെട്ടിരുന്ന മുഹമ്മദ് റിയാസ് ആരോപണനിഴലിൽ ആയതോടെ പാർട്ടിയിലെ അടുത്ത തലമുറ നേതൃത്വത്തിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.
ആരോപണങ്ങൾ കേവലം രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിക്കുമ്പോഴും, സംസ്ഥാന സർക്കാരിൻ്റെ അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികളിലേക്ക് കടക്കുന്നത് എന്നത് സി.പി.എമ്മിന്‍റെ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും.
യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും ലഭിച്ച ശക്തമായ രാഷ്ട്രീയ ആയുധമാണിത്. കേസിൽ രാഷ്ട്രീയ പ്രതികാരം ആരോപിക്കാൻ സിപിഎമ്മിന് എളുപ്പമല്ല, കാരണം ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് നിശ്ചയിക്കാൻ വിജിലൻസിന്, അഡ്വക്കറ്റ് ജനറൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയനെതിരെ അന്വേഷണം മുറുകുന്നതോടെ നിയമസഭയിലും പുറത്തും സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ മൂർച്ച കുറയും.
വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഏജൻസിയായ ഇ.ഡി നൽകിയ 25 പേജ് വരുന്ന വിവരങ്ങൾ എഫ്.ഐ.ആറിലേക്കോ വിജിലൻസ് കേസുകളിലേക്കോ മാറുമ്പോൾ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ അന്വേഷണങ്ങൾ രാഷ്ട്രീയ പോരിൻ്റെ പ്രധാന കേന്ദ്രബിന്ദുവായി മാറും.
നിയമോപദേശത്തിന്മേൽ വിജിലൻസ് സ്വീകരിക്കുന്ന തുടർനടപടികൾ വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പങ്ക് വഹിക്കുമെന്ന കാര്യം തീർച്ച.































