വാഷിംഗ്ടൺ :അജ്ഞാത വിമാന വസ്തുക്കളെയും അകാശത്ത് പ്രത്യക്ഷപ്പെടുന്ന വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങളെയും കുറിച്ചുള്ള അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻ്റഗണിൻ്റെ പുതിയ രേഖകൾ പുറത്തുവന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നു.
സർക്കാർ ഉത്തരവിനെ തുടർന്ന് പുറത്തുവിടുന്ന ഫയലുകളുടെ അഞ്ചാം ഘട്ട ശേഖരമാണ് ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിലെ സമാന വെളിപ്പെടുത്തലുകൾ പോലെ തന്നെ, സൈനികരും പൈലറ്റുമാരും നൽകിയ ഞെട്ടിക്കുന്ന മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമടങ്ങിയ 41 പുതിയ ഫയലുകളാണ് ഇത്തവണ പുറത്തുവന്നിട്ടുള്ളത്.
1950 മുതലുള്ള ചരിത്രപരമായ സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർഫീൽഡിന് മുകളിൽ 2002-ൽ പ്രത്യക്ഷപ്പെട്ട 500 അടി വലിപ്പമുള്ള ത്രികോണാകൃതിയിലുള്ള നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ്.
നക്ഷത്രങ്ങളെപ്പോലും മറച്ചുപിടിച്ചുകൊണ്ട് യാതൊരു ശബ്ദവുമില്ലാതെ പറന്ന ഈ വസ്തു വിമാനങ്ങൾക്ക് സാധ്യമല്ലാത്ത രീതിയിൽ ദിശമാറ്റിയതായി അന്നത്തെ സൈനിക പൈലറ്റുമാർ എഫ്.ബി.ഐക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. കൂടാതെ അറേബ്യൻ കടലിടുക്കിലും മിഡിൽ ഈസ്റ്റിലും സൈന്യത്തിന്‍റെ ക്യാമറകളിൽ പതിഞ്ഞ ഗോളാകൃതിയിലുള്ള പ്രകാശ ഗോളങ്ങളുടെ ദൃശ്യങ്ങളും ഈ ഫയലുകളിലുണ്ട്.
പറക്കും തളികകളുടെ ചരിത്രം പരിശോധിക്കുമ്പോൾ, ആകാശത്തെ ഇത്തരം നിഗൂഢ കാഴ്ചകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കാണാം. ആധുനിക യുഎഫ്ഒ ചരിത്രം ആരംഭിക്കുന്നത് 1947 ജൂൺ മാസത്തിൽ അമേരിക്കൻ വ്യവസായിയും പൈലറ്റുമായിരുന്ന കെന്നത്ത് ആർനോൾഡിൻ്റെ അനുഭവത്തോടെയാണ്.
![]()
വാഷിംഗ്ടൺ സംസ്ഥാനത്തെ മൗണ്ട് റെയ്‌നിയറിന് സമീപം അതിവേഗത്തിൽ പറക്കുന്ന ഒമ്പത് തിളങ്ങുന്ന വസ്തുക്കളെ അദ്ദേഹം കാണാനിടയായി. വെള്ളത്തിൽ തട്ടിത്തെറിക്കുന്ന തളികകളെപ്പോലെയാണ് അവ നീങ്ങിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചതോടെയാണ് ‘ഫ്ളയിംഗ് സോസർ’ അല്ലെങ്കിൽ ‘പറക്കും തളിക’ എന്ന പ്രയോഗം ലോകശ്രദ്ധ നേടിയത്.
അതിനുശേഷമാണ് 1947 ജൂലൈയിൽ ന്യൂമെക്സിക്കോയിലെ റോസ്വെല്ലിൽ വിമാനം തകർന്നു വീണ സംഭവം ഉണ്ടാകുന്നത്. റോസ്വെല്ലിൽ തകർന്നുവീണത് ഭൂമിക്ക് പുറത്തുനിന്നുള്ള യാനമാണെന്നും അതിലുണ്ടായിരുന്ന അന്യഗ്രഹജീവികളെ അമേരിക്കൻ സൈന്യം രഹസ്യമായി മാറ്റിയെന്നും വലിയ തോതിൽ പ്രചാരണമുണ്ടായി. ഈ സംഭവം യുഎഫ്ഒ സിദ്ധാന്തങ്ങളുടെ ആണിക്കല്ലായി മാറി.
ശീതയുദ്ധ കാലഘട്ടത്തിൽ അമേരിക്ക ഇത്തരം റിപ്പോർട്ടുകളെ ഗൗരവമായി കാണാൻ തുടങ്ങി. 1952-ൽ യു.എസ് എയർഫോഴ്സ് യുഎഫ്ഒ നിരീക്ഷണങ്ങൾ വിശദമായി പഠിക്കാൻ ‘പ്രോജക്ട് ബ്ലൂ ബുക്ക്’ എന്ന പേരിൽ ഒരു പഠന പദ്ധതി ആരംഭിച്ചു. 1969 വരെ തുടർന്ന ഈ പദ്ധതിയിലൂടെ 12,618 റിപ്പോർട്ടുകൾ പരിശോധിക്കപ്പെട്ടു.
ഇവയിൽ ഭൂരിഭാഗവും നക്ഷത്രങ്ങൾ, പ്രകൃതിദൃശ്യങ്ങൾ, കാലാവസ്ഥാ ബലൂണുകൾ, അല്ലെങ്കിൽ ചാരവിമാനങ്ങൾ എന്നിവയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും, ചില സംഭവങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ സാധിച്ചില്ല. പിന്നീട് ദശാബ്ദങ്ങളോളം അമേരിക്കൻ സർക്കാർ ഇത്തരം സംഭവങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ മടിച്ചു. യുഎഫ്ഒ വിഷയങ്ങൾ ഒരു നിഗൂഢ ശാസ്ത്രമായി കണക്കാക്കപ്പെടുകയും ചെയ്തു.
എന്നാൽ 2017-ൽ ദി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകളിലൂടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. പെൻ്റഗൺ രഹസ്യമായി ‘അഡ്വാൻസ്ഡ് എയറോസ്പേസ് ത്രെറ്റ് ഐഡൻ്റിഫിക്കേഷൻ പ്രോഗ്രാം’ നടത്തിയിരുന്നുവെന്ന് വ്യക്തമായി. ഇതിനുപിന്നാലെ 2004-ൽ യു.എസ്.എസ് നിമിറ്റ്സ് യുദ്ധക്കപ്പലിലെ നാവികസേനാ പൈലറ്റുമാർ പകർത്തിയ ‘ടിക് ടാക്’ എന്ന് പേരിട്ട വെള്ള നിറത്തിലുള്ള വസ്തുവിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രശസ്തമായ വീഡിയോകൾ പെന്റഗൺ ഔദ്യോഗികമായി അംഗീകരിച്ചു.

വിമാനങ്ങൾക്ക് അസാധ്യമായ വേഗതയിലും രീതിയിലും ദിശമാറാൻ കഴിയുന്ന ഇത്തരം വസ്തുക്കൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിക്കാൻ യുഎസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിയമനിർമ്മാണങ്ങളും നടന്നു. തുടർന്ന് പെന്റഗൺ ‘ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസ്’ രൂപീകരിക്കുകയും ‘യുഎഫ്ഒ’ എന്നതിന് പകരം ‘യുഎപി’ എന്ന് ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.
ഇപ്പോൾ പുറത്തുവന്ന അഞ്ചാം ഘട്ട രേഖകൾ പ്രകാരം, പതിനായിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്ന വാണിജ്യ വിമാനങ്ങളിലെ പൈലറ്റുമാർ ഒരേ സമയം വ്യത്യസ്ത വെളിച്ചങ്ങൾ കണ്ടതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യം ഈ ഫയലുകൾ നേരിട്ട് സ്ഥിരീകരിക്കുന്നില്ല.
എന്നാൽ നിലവിലെ മനുഷ്യസാങ്കേതികവിദ്യയ്ക്ക് അതീതമായ കാര്യങ്ങൾ ആകാശത്ത് സംഭവിക്കുന്നുവെന്നതിൻ്റെ തെളിവുകളായാണ് യുഎഫ്ഒ പ്രേമികൾ ഇതിനെ കാണുന്നത്. വരുംദിവസങ്ങളിലും കൂടുതൽ വിവരങ്ങൾ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുമെന്ന് പെൻ്റ്ഗൺ വ്യക്തമാക്കിയിട്ടുണ്ട്.































