ന്യൂയോർക്ക് : കോവിഡ്-19 മഹാമാരി ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും വൈറസിൻ്റെ യഥാർത്ഥ ഉത്ഭവം സംബന്ധിച്ച വ്യക്തമായ ഉത്തരങ്ങൾ ഇനിയും പൂർണ്ണമായി കണ്ടെത്താനായിട്ടില്ല.
ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്ത ഈ മഹാമാരിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നത് ഭാവിയിലെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.
മഹാമാരി ഉണ്ടാക്കിയ നാശനഷ്ടങ്ങൾ സങ്കൽപ്പിക്കുന്നതിലും അപ്പുറമായിരുന്നു. കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 2.8 കോടിയിലധികം അധിക മരണങ്ങളാണ് ഈ രോഗം മൂലം സംഭവിച്ചത്. അമേരിക്കയിൽ മാത്രം 18 ട്രില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്തു. മനുഷ്യരാശിയെ ഇത്രയധികം ആഘാതത്തിലാഴ്ത്തിയ മറ്റൊരു ദുരന്തം സമീപകാല ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
വൈറസിൻ്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് വാദങ്ങളാണ് നിലനിൽക്കുന്നത്. വവ്വാലുകളിൽ നിന്ന് സ്വാഭാവികമായി മൃഗങ്ങൾ വഴി മനുഷ്യരിലേക്ക് പടർന്നതാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറി പരീക്ഷണങ്ങൾക്കിടെ അബദ്ധത്തിൽ പുറത്തുവന്നതാണെന്ന് മറ്റാരു വിഭാഗം വിശ്വസിക്കുന്നു.
സാർസ്-കോവ്-2 നു സമാനമായ വൈറസുകൾ കാണപ്പെടുന്ന വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് ആയിരം മൈലിലധികം അകലെയുള്ള വുഹാൻ നഗരത്തിലാണ് രോഗവ്യാപനം തുടങ്ങിയത്. അവിടെയാണ് പ്രധാന കൊറോണ വൈറസ് ഗവേഷണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അത് ലാബ് അപകടമെന്ന സംശയത്തിന് ബലമേകുന്നു. ആവശ്യമായ ലബോറട്ടറി റെക്കോർഡുകളും രോഗികളുടെ വിവരങ്ങളും നൽകാൻ ചൈന ത തയ്യാറാകാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.
അതേസമയം, അമേരിക്കൻ ഏജൻസികളുടെ ധനസഹായത്തോടെ വിദേശ രാജ്യങ്ങളിൽ നടന്ന ഗവേഷണങ്ങളുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു. അപകടകരമായ വൈറസുകളിൽ കൃത്രിമ മാറ്റങ്ങൾ വരുത്തുന്ന പരീക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നത് രാഷ്ട്രീയ തർക്കങ്ങൾക്കപ്പുറം നിഷ്പക്ഷമായി അന്വേഷിക്കേണ്ട വിഷയമാണ്.
ഭാവിയിൽ ഇത്തരം മാരക രോഗങ്ങൾ തടയുന്നതിനായി അടിയന്തര കരുതലുകൾ ആവശ്യമാണ്. ബയോടെക്നോളജി രംഗത്തുണ്ടാകുന്ന പുരോഗതി രോഗങ്ങൾ തടയാൻ സഹായിക്കുമെങ്കിലും, അവ ഉപയോഗിച്ച് വിനാശകരമായ മാറ്റങ്ങൾ വരുത്തുന്നത് എളുപ്പമായിരിക്കുകയാണ്.
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ജൈവസുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് 9/11 കമ്മീഷൻ മാതൃകയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ആഗോള അന്വേഷണ സമിതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ സുതാര്യമായി വിവരങ്ങൾ പങ്കുവെക്കുകയും, അപകടകരമായ ഗവേഷണങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. കഴിഞ്ഞകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവി മഹാമാരികളെ നേരിടാൻ മുൻകൂട്ടി തയ്യാറെടുത്തില്ലെങ്കിൽ, ഇനിയും നൽകേണ്ടിവരുന്ന വില ഇതിലും വലുതായിരിക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.































