ന്യൂഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ, സിൽവർ ലൈൻ പദ്ധതികൾ ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
മൂന്ന്, നാല് പാതയുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. പാലക്കാട്ടെ കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതിയും വേണ്ടെന്ന് വെച്ചതായി അദ്ദേഹം പറഞ്ഞു.
സി പി എം അംഗം ജോൺ ബ്രിട്ടാസിൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇ. ശ്രീധരൻ നേരിട്ട് ഒരു പദ്ധതി തനിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചർച്ച ചെയ്ത് ഹൈസ്പീഡ് പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും റെയിൽവേ മന്ത്രി കഴിഞ്ഞ പാർലമെൻ്റെ് സമ്മേളനത്തിൽ പറഞ്ഞിരുന്നു.
കേരളത്തിലെ അതിവേഗ റെയിൽവേ ഗതാഗതത്തിന് എന്തെങ്കിലും പദ്ധതിയുണ്ടാകുമോ എന്നതായിരുന്നു പ്രധാന ചോദ്യം. റെയിൽവേ പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് പദ്ധതികളുടെ എക്സ്റ്റൻഷൻ കേരളത്തിലേക്ക് ഉണ്ടാകുമോ? സെമി ഹൈസ്പീഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതിയുണ്ടോ? ശ്രീധരന്‍റെ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുരോഗതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളായിരുന്നു സഭയിൽ ഉന്നയിച്ചത്.
എന്നാൽ, ഇവയ്ക്കൊന്നിനും അനുകൂലമറുപടി കേന്ദ്രത്തിൽനിന്നുണ്ടായില്ലെന്ന് മാത്രമല്ല, സംസ്ഥാനസർക്കാർ ഈ രണ്ടു പദ്ധതികളും ഉപേക്ഷിച്ച സ്ഥിതിക്ക് തങ്ങൾ അക്കാര്യവുമായി മുമ്പോട്ടു പോകുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത് – ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഒന്നാം യു.പി.എ. സർക്കാരിൻ്റെ കാലത്ത്, 2008-ലാണ് കോച്ച് ഫാക്ടറി പദ്ധതി കേരളത്തിന് ലഭിച്ചത്. 2012-ൽ തറക്കല്ലിട്ടു. തുടർഘട്ടങ്ങളിൽ കേന്ദ്രം ഇടപെട്ടുവെങ്കിലും പിന്നീട് പദ്ധതി നിർത്തിവെച്ച നിലയിലായിരുന്നു. ഇതുസംബന്ധിച്ചായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ ചോദ്യം.
കോച്ച് നിർമാണത്തിന് നിലവിലുള്ള ഉത്പാദന യൂണിറ്റുകളും പദ്ധതികളും പര്യാപ്തമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഞ്ചിക്കോട് 40 കോടി മുടക്കി 228 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇത് ഭാവി വികസന പദ്ധതികൾക്കുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കഞ്ചിക്കോട് പ്രഖ്യാപിച്ച കോച്ച് ഫാക്ടറി പിന്നീട് പഞ്ചാബിലേക്കടക്കം മാറ്റിയതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.































