ന്യൂയോർക്ക് : കാലാവസ്ഥാ വ്യതിയാനം കാരണം കടലുകളിലും മറ്റ് ജലാശയങ്ങളിലും അലിഞ്ഞുചേർന്നിരിക്കുന്ന ഓക്സിജൻ്റെ അളവ് , അടിയന്തര ശ്രദ്ധ അർഹിക്കുന്ന വിധത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഗുരുതര മുന്നറിയിപ്പുമായി പ്രമുഖ ശാസ്ത്രജ്ഞർ.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്‍റിയാഗോയിലെ,പ്രശസ്തമായ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഗവേഷകർ പ്രസിദ്ധീകരണത്തിന് നൽകിയ പുതിയ പഠന റിപ്പോർട്ടാണ് ആഗോള പാരിസ്ഥിതിക സന്തുലിതാവസ്ഥയെത്തന്നെ തകരാറിലാക്കുന്ന ഈ ഭീഷണിയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ഉള്ളത്.
സമുദ്രങ്ങൾ, തീരദേശ ജലാശയങ്ങൾ, നദികൾ, തദാകങ്ങൾ എന്നിവയിലെല്ലാം ഒരുപോലെ ദൃശ്യമാകുന്ന ഈ പ്രതിഭാസം ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന പാരിസ്ഥിതിക പ്രതിസന്ധിയായി മാറിയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ‘ലിമ്നോളജി ആൻഡ് ഓഷ്യാനോഗ്രാഫി’ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മനുഷ്യൻ്റെ ഇടപെടലുകൾ മൂലം സംഭവിക്കുന്ന ആഗോളതാപനം, കാർഷിക-വ്യവസായ മേഖലകളിൽ നിന്നുള്ള അമിതമായ രാസമാലിന്യങ്ങൾ, സമുദ്ര ജലചംക്രമണത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് ജലാശയങ്ങളിലെ ഓക്സിജൻ്റെ അളവ് കുറയുന്നതിന് പ്രധാന കാരണങ്ങളായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില ഉയരുമ്പോൾ സമുദ്രജലത്തിൻ്റെ താപനിലയും വർദ്ധിക്കുന്നു.
തണുത്ത വെള്ളത്തിന് ഉൾക്കൊള്ളാൻ കഴിയുന്നത്ര ഓക്സിജൻ സംഭരിക്കാൻ ചൂടുള്ള വെള്ളത്തിന് കഴിയില്ല എന്നതാണ് ഇതിൻ്റെ പ്രധാന ഭൗതികശാസ്ത്രപരമായ കാരണം. കൂടാതെ, കൃഷിയിടങ്ങളിൽ നിന്നുള്ള രാസവളങ്ങളും നഗരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ജലാശയങ്ങളിൽ എത്തുമ്പോൾ അൽഗകൾ വൻതോതിൽ വളരുകയും , അവ ദ്രവിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജൻ വൻതോതിൽ വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു. സമുദ്രത്തിന്‍റെ ഉപരിതലത്തിലെ ഓക്സിജൻ അടങ്ങിയ ജലം ആഴക്കടലിലേക്ക് എത്തുന്ന പ്രകൃതിദത്തമായ പ്രക്രിയ തടസ്സപ്പെടുന്നതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.
ഭൂമിയുടെ സന്തുലിതാവസ്ഥയെ നിർണ്ണയിക്കുന്ന ആഗോള അതിർവരമ്പുകളുടെ പട്ടികയിലേക്ക് ‘ജലാശയങ്ങളിലെ ഓക്സിജൻ നഷ്ടവും’ അടിയന്തരമായി ഉൾപ്പെടുത്തണമെന്ന് സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ മുൻ ഗവേഷകയായ എറിക്ക ഫെറർ, പ്രമുഖ ബയോളജിക്കൽ ഓഷ്യാനോഗ്രാഫർ ലീസ ലെവിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നു.
2009-ൽ രൂപീകരിച്ച പ്ലാനറ്ററി ബൗണ്ടറീസ് ചട്ടക്കൂടിൽ നിലവിൽ കാലാവസ്ഥാ വ്യതിയാനം, സമുദ്രങ്ങളിലെ അമ്ലീകരണ നിരക്ക് ,ജൈവവൈവിധ്യ നാശം, രാസ മലിനീകരണം തുടങ്ങി ഒൻപത് ഘടകങ്ങളാണുള്ളത്. ഇതിലേക്ക് പത്താമത്തെ നിർണ്ണായക ഘടകമായി ജലാശയങ്ങളിലെ ഓക്സിജൻ കുറയുന്ന അവസ്ഥയെക്കൂടി ഔദ്യോഗികമായി കൂട്ടിച്ചേർക്കണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
ജലാശയങ്ങളിലെ ഓക്സിജൻ നഷ്ടം മറ്റ് പാരിസ്ഥിതിക ഘടകങ്ങളുമായും ആഗോള കാലാവസ്ഥയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇതിനെ ഒരു പ്രാദേശിക പ്രശ്നമായി മാത്രം കണ്ട് ഒഴിവാക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സമുദ്രത്തിലെ സൂക്ഷ്മജീവികൾ മുതൽ വൻകിട മത്സ്യങ്ങൾ, സ്രാവുകൾ എന്നിവയുടെ വരെ നിലനിൽപ്പിനെ ഈ ഓക്സിജൻ ക്ഷാമം സങ്കീർണ്ണമായി ബാധിക്കുന്നുണ്ട്. ഉപരിതലത്തിൽ വന്ന് ശ്വസിക്കുന്ന തിമിംഗലങ്ങളും ഡൊൾഫിനുകളും പോലുള്ള സസ്തനികൾക്ക് നേരിട്ട് ഓക്സിജൻ തടസ്സമില്ലെങ്കിലും, അവയുടെ ഇരകളുടെ നാശവും ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും അവയെയും വൻതോതിൽ ബാധിക്കുന്നു.
ഓക്സിജൻ്റെ അളവ് തീരെയില്ലാത്ത ‘ഡെഡ് സോണുകൾ’ കൂടുതൽ രൂപപ്പെടുന്നത് മത്സ്യസമ്പത്ത് കുറയുന്നതിനും തീരദേശവാസികളുടെ ഉപജീവനമാർഗ്ഗങ്ങൾ തകരുന്നതിനും കാരണമാകുന്നു.
നമ്മുടെ ഗ്രഹത്തിൻ്റെ ആരോഗ്യവും സന്തുലിതാവസ്ഥയും നിലനിൽക്കുന്നത് കടലുകളുടെയും ജലാശയങ്ങളുടെയും ആരോഗ്യത്തെ ആശ്രയിച്ചാണെന്ന് സ്ക്രിപ്സിലെ ഗവേഷകയായ എറിക്ക ഫെറർ വ്യക്തമാക്കുന്നു. ജലാശയങ്ങൾക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ ഓക്സിജൻ അത്യാവശ്യമാണെന്നും, സമുദ്രങ്ങളിൽ ഇപ്പോൾ ഉണ്ടാകുന്ന ഈ നാശനഷ്ടങ്ങൾ മനുഷ്യരുടെ ജീവിതകാലത്തിനുള്ളിൽ പരിഹരിക്കാൻ കഴിയാത്തത്ര രൂക്ഷമായേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
1960-കൾക്ക് ശേഷം ആഗോള സമുദ്രങ്ങളിലെ ഓക്സിജൻ്റെ അളവിൽ രണ്ട് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. കാർബൺ ഉദ്ഗിരനം കുറയ്ക്കാനും ജലാശയങ്ങളിലേക്കുള്ള മലിനീകരണം തടയാനും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആഗോള പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ അപകടത്തിലാകുമെന്നാണ് സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ശാസ്ത്രജ്ഞർ നൽകുന്ന സന്ദേശം.































