തിരുവനന്തപുരം : ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നതായി പോലീസ് എസ് ഐ ടിയുടെ റിമാൻഡ് റിപ്പോർട്ട്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടായിരുന്നതായും ആ ബന്ധം ഉപയോഗിച്ചാണ് ക്ഷേത്രത്തിലെ സ്വർണപാളികൾ കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റിലായ തന്ത്രിയെ രാത്രി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്തു.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു. പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി തന്ത്രി ഒത്താശചെയ്തു. താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്. ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്, സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം, പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകി. അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല.
ശബരിമല സ്വർണക്കൊള്ള കേസിൽ 13-ാം പ്രതിയാണ് രാജീവര്. വെള്ളിയാഴ്ച പുലർച്ചെയാണ് എസ്‌ഐടി തന്ത്രിയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചത്.
തുടർന്ന് മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിന് ശേഷം ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈകീട്ടോടെ പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. രാത്രി എട്ടുമണിയോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിൻ്റെ വസതിയിൽ ഹാജരാക്കിയ തന്ത്രിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്‌ചെയ്തു. പിന്നീട് തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റും. പ്രതിയുടെ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.
അതേസമയം, വെള്ളിയാഴ്ച ശബരിമല സ്വർണക്കൊള്ളയിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ അതേ പ്രതികൾതന്നെയാണ് ഇഡി കേസിലെ പ്രതിപ്പട്ടികയിലുമുള്ളത്.
കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവരര് മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഈ പ്രതികരണം.
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ വച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്മകുമാറിന്‍റെയും പോറ്റിയുടെയും മൊഴികളാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീണ്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം.































