ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദിനായി വിദ്യാസമ്പന്നരായ യുവാക്കളെ ഉൾപ്പെടുത്തി ‘വൈറ്റ് കോളർ ഭീകരസംഘം’ രൂപീകരിക്കാൻ ഇസ്ലാമിക പണ്ഡിതൻ എന്ന് പറയുന്ന മൗലവി ഇർഫാൻ അഹമ്മദ് നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു.
യുവ പ്രൊഫഷണലുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ പ്രധാനമായും മൂന്ന് തന്ത്രങ്ങളാണ് ഇയാൾ പ്രയോഗിച്ചിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ച് മതപരമായ കാര്യങ്ങളിലുള്ള താൽപ്പര്യം മനസ്സിലാക്കുക, സോഷ്യൽ മീഡിയ വഴി തീവ്രനിലപാടുകൾ ഉള്ളവരെ കണ്ടെത്തുക, പള്ളികളിൽ സ്ഥിരമായി എത്തുന്നവരെ നിരീക്ഷിച്ച് വശത്താക്കുക എന്നിവയായിരുന്നു ആ രീതികൾ.
മൗലവി ഇർഫാൻ അഹമ്മദ്
കാഴ്ചയിൽ സാധാരണക്കാരനായി തോന്നിപ്പിക്കുന്ന ഇയാൾ, ആളുകളുമായി സംസാരിച്ച് ബന്ധം സ്ഥാപിക്കുകയും അവർക്ക് മതപരമായ കാര്യങ്ങളിൽ താൽപ്പര്യമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിരുന്നു.
വിഘടനവാദപരമോ തീവ്രവാദപരമോ ആയ ആശയങ്ങൾ പങ്കുവെക്കുന്നവരെ സോഷ്യൽ മീഡിയ വഴി കണ്ടെത്തി അവരുമായി ബന്ധം സ്ഥാപിക്കുന്ന രീതിയാണ് വേറൊന്ന്.അദീൽ അഹമ്മദ് റാഥറിനെ കണ്ടെത്തിയത് ഇങ്ങനെയാണ്.
പള്ളികളിൽ പതിവായി എത്തുന്നവരെ നിരീക്ഷിച്ച് അവരുമായി സൗഹൃദം സ്ഥാപിച്ച് സാവധാനം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയും ഇയാൾ സ്വീകരിച്ചിരുന്നു.ജാസിർ ബിലാൽ വാനിയെ റിക്രൂട്ട് ചെയ്തത് ഇപ്രകാരമായിരുന്നു.
ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടിയ ഡോക്ടർ മുസാമിൽ ഷക്കീലുമായി രോഗിയെന്ന നിലയിൽ ബന്ധം സ്ഥാപിച്ചാണ് ഇർഫാൻ അയാളെ സംഘത്തിലേക്ക് എത്തിച്ചത്. ഹരിയാനയിലെ ഫരീദാബാദിൽ ഡോക്ടർമാരുടെ ഒരു ശൃംഖലയുണ്ടാക്കാൻ ഇയാൾ ശ്രമിച്ചിരുന്നു.
പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകനായ ഹൻസുല്ലയുമായി ഇർഫാന് ബന്ധമുണ്ടായിരുന്നു. ഇവർക്ക് ലഭിച്ച രണ്ട് എകെ സീരീസ് തോക്കുകളിൽ ഒന്ന് ഡോ. മുസാമിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ലോക്കറിൽ നിന്നും മറ്റൊന്ന് ഷഹീൻ സയീദിന്റെ കാറിൽ നിന്നുമാണ് കണ്ടെടുത്തത്.
പാകിസ്താനിലുള്ള വ്യക്തിയുമായി ഇർഫാൻ ടെലഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയിരുന്നത്. 2023 ഓഗസ്റ്റിൽ ഇയാൾ പാക് സുഹൃത്തിനോട് യഥാർത്ഥ വിവരങ്ങൾ ചോദിച്ചെങ്കിലും പിന്നീട് സുരക്ഷ മുൻനിർത്തി ടെലഗ്രാം വഴി മാത്രമായി ബന്ധം.
അറസ്റ്റിലായവർക്ക് സ്ഫോടകവസ്തു നിർമ്മാണം, സാധനങ്ങൾ എത്തിക്കൽ, ചാവേർ ആക്രമണം (ഉമർ മുഹമ്മദ്) എന്നിങ്ങനെ സംഘത്തിൽ കൃത്യമായ ചുമതലകൾ വീതിച്ചു നൽകിയിരുന്നു.































