ലഖ്‌നൗ/ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടന ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജയ്ഷെ മുഹമ്മദ് വനിതാ നേതാവ് ഡോ ഷഹീൻ ഷാഹിദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 19 സ്ത്രീകൾക്കായി അന്വേഷണ ഏജൻസികൾ വലവിരിച്ചു.
കാൺപൂരിലും സമീപ ജില്ലകളിലുമായാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡും , കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും, ജില്ലാ പോലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. ഷഹീൻ്റെ തീവ്രവാദ ശൃംഖലയിലെ നിർണ്ണായക കണ്ണികളാണിവർ എന്ന് ഏജൻസികൾ സംശയിക്കുന്നു.
അന്വേഷണ സംഘം തിരയുന്ന 19 സ്ത്രീകൾ സാധാരണക്കാരല്ല എന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കാൺപൂരിലെ സിവിൽ ലൈൻസ്, ജജ്മൗ, പരേഡ് തുടങ്ങിയ സമ്പന്ന മേഖലകളിൽ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരുമാണ് ഇവർ.
ഷഹീന്റെ മുൻ സഹപ്രവർത്തകരും വിദ്യാർത്ഥികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. മതപഠന ക്ലാസുകൾ എന്ന വ്യാജേനയാണ് ഡോ. ഷഹീൻ ഇവരെ സമീപിച്ചിരുന്നതെന്നും, പിന്നീട് തീവ്രവാദ ആശയങ്ങളിലേക്ക് ഇവരെ ആകർഷിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മുസ്ലീം സമുദായം ആക്രമിക്കപ്പെടുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളിലൂടെയും ‘ഇരവാദം’ മുൻനിർത്തിയുമാണ് ഷഹീൻ സ്ത്രീകളെ സ്വാധീനിച്ചിരുന്നത്. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നു. വീടുകൾ കേന്ദ്രീകരിച്ച് രഹസ്യയോഗങ്ങൾ ചേർന്നാണ് ഇവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഭീകരവാദികൾക്ക് ഒളിത്താവളമൊരുക്കാനും സാമ്പത്തിക സഹായം നൽകാനും ഈ സ്ത്രീകൾ സഹായിച്ചിരുന്നതായി സംശയിക്കുന്നു.
പ്രൊഫസറിൽ നിന്ന് ഭീകരവാദിയായി മാറുകയായിരുന്നു ഡോ.ഷഹീൻ ഷാഹിദ്.ലഖ്‌നൗവിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും, പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും പൂർത്തിയാക്കിയ ഷഹീൻ, 2002-ൽ ഫാർമക്കോളജിയിൽ എംഡി ബിരുദം നേടി. തുടർന്ന് കാൺപൂർ ജിഎസ്‌വിഎം മെഡിക്കൽ കോളേജിലും കനൗജ് മെഡിക്കൽ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
സ്ഥാപനങ്ങളിലെ വസ്ത്രധാരണ ചട്ടങ്ങൾ ലംഘിച്ച് ഹിജാബ് ധരിച്ചതും, കൃത്യമായ കാരണങ്ങളില്ലാതെ ദീർഘനാൾ അവധിയെടുത്തതും, ദുരൂഹമായ വിദേശയാത്രകൾ നടത്തിയതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് 2021-ൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷമാണ് ഇവർ പൂർണ്ണമായും തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായത്.
സ്ലീപ്പർ സെല്ലുകൾ തകർക്കാൻ നീക്കം കാണാതായ 19 സ്ത്രീകളെ കണ്ടെത്തുന്നത് വഴി ഉത്തർപ്രദേശിൽ സജീവമായിരിക്കുന്ന തീവ്രവാദ ‘സ്ലീപ്പർ സെല്ലുകളെ’ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എടിഎസിൻ്റെ വിലയിരുത്തൽ. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനുകളും പഴയ കോൾ റെക്കോർഡുകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.































