ക്ഷത്രിയൻ .
തെന്നല ബാലകൃഷ്ണപ്പിള്ളയും സണ്ണി ജോസഫ് എംഎൽഎയും തമ്മിൽ വല്ല സാമ്യവുമുണ്ടോ? ഇരുവരും കെപിസിസിയെ നയിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്നതിനൊപ്പം സ്വാത്വികരുമാണെന്നതാണ് സാമ്യം.
വെട്ടൊന്ന്, തുണ്ടം രണ്ട് എന്ന പ്രകൃതക്കാരനായ കെ.സുധാകരനിൽ നിന്നാണ് സണ്ണി വക്കീൽ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തതെങ്കിലും സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നൽകാൻ മാത്രം സാത്വികനാണ് സണ്ണി വക്കീൽ.
സ്വാത്വികനായത് കൊണ്ടുതന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല എന്നതാണ് തെന്നലയുടെ ചരിത്രം. അതിനാൽ സണ്ണി വക്കീലും ഇത്രകണ്ട് സ്വാത്വികനാകാതിരിക്കുന്നതാകും ബുദ്ധി.
പണ്ട് കോഴിക്കോട്ട് ഒരു പാമ്പ് വേലായുധനുണ്ടായിരുന്നു. കണ്ണാടിക്കൂട്ടിനകത്ത് പാമ്പുകൾക്കൊപ്പം പാർത്ത വേലായുധൻ. ആ അവസ്ഥയിലാണിപ്പോൾ സണ്ണി വക്കീലെന്ന് പറയാം. സഹഭാരവാഹികളുടെ പട്ടികയുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളൊക്കെ സഹിക്കാമെന്ന് വെക്കാം.

ഭാരവാഹികളുടെ എണ്ണം കൂട്ടിയാൽ തീരുന്നതേയുള്ളൂ പ്രശ്നം. ഒരു നിയോജകമണ്ഡലത്തിൽ ഒരു ജനറൽ സെക്രട്ടറി എന്നായാലും 140 പേരെ വരെ സഹിക്കാൻ പറ്റും. മുഖ്യമന്ത്രി പദവി അങ്ങനെയല്ല. സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയേ പറ്റൂ. ആ ഒരു സ്ഥാനത്തേക്ക് കുപ്പായം തുന്നിയവരും തുന്നാൻ നൽകിയവരുമൊക്കെയായി നാലഞ്ച് പേരെക്കണ്ടാൽ സണ്ണി വക്കീൽ എന്നല്ല മല്ലികാർജുന ഖാർഗെ ആയാലും ഒന്ന് അന്ധാളിച്ച് പോകും.
പാർട്ടി പറഞ്ഞാൽ മുഖ്യനാകാൻ മടിയില്ലെന്ന് പറഞ്ഞുവച്ചിരിക്കയാണ് ഹരിപ്പാട്ടെ ചെന്നിത്തലാജി. പറവൂർ സതീശൻ്റെ ശരീരം തന്നെ മുഖ്യമന്ത്രിയെ ആവാഹിച്ചുകഴിഞ്ഞു. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽതന്നെ ആശമാരുടെ ആശതീർക്കും വിധം ആനുകൂല്യവർധനാ പ്രഖ്യാപനമാകും ആദ്യ തീരുമാനമെന്നാണ് ആശാൻ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ശരീരത്തിൽ കയറിയവർക്കല്ലാതെ അങ്ങനെയൊരു പ്രഖ്യാപനം സാധ്യമല്ല. ഹരിപ്പാടും പറവൂരും മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസ് സ്വപ്നം കാണേണ്ടതില്ലെന്ന സൂചന കേന്ദ്രത്തിൽനിന്ന് ഇടക്കിടെ വരുന്നുമുണ്ട്. അല്ലെങ്കിലും മുട്ടനാടുകൾ തമ്മിൽ അടികൂടിയാൽ അവിടെ വേറെയാരോ വരുമെന്നാണല്ലോ ചൊല്ല്.
ആലപ്പുഴക്കെന്താ കുഴപ്പമെന്ന് ചോദിക്കാതെ ചോദിക്കുന്നു വേണുജി. കണിച്ചുകുളങ്ങര ഗുരു വരെ മൂപ്പർക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പെരുന്ന പോപ്പിൻ്റെ വാൽസല്യം ഉറപ്പ്. പിന്നെ മെത്രാന്മാർ. അവരുടെ കാര്യം ഇററലിയിൽ ഭൂജാതയായ സോണിയാമ്മ നോക്കിക്കൊള്ളും.
തൻ്റെ യോഗ്യത ആരും തിരിച്ചറിയുന്നില്ല എന്ന പരിഭവവുമായി വിശ്വപൗരൻ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് കുറച്ചായി. കളി ഡൽഹിയിൽ മാത്രം പോരാ, കേരളത്തിലു വേണമെന്ന് തരൂർജിയെ ഉപദേശിച്ചത് കോഴിക്കോട്ടെ രാഘവേട്ടനാണ്.
അങ്ങനെയാണ് ‘കേരള യാത്ര’ഒരുക്കി പാണക്കാട്ടെ തങ്ങളെയും കാന്തപുരം അബൂബക്കർ മുസല്യാരെയും പെരുന്ന പോപ്പിനെയുമൊക്കെ കണ്ടത്. കണിച്ചുകുളങ്ങരെ ഗുരുവിനെ മാത്രം കണ്ടതുമില്ല. ആ ദൗത്യത്തൊനൊടുവിലാണ് ഡൽഹി നായരെന്ന ‘ദുഷ്പേര്’ ഒഴിവായി ‘കേരള നായർ’ എന്ന സദ്പേര് സ്വന്തമാക്കിയത്.
പല ഭാഗത്തുനിന്നും പലരും മുഖ്യമന്ത്രി പദത്തിനുവേണ്ടി ഇറങ്ങിക്കളി തുടങ്ങിയിട്ടും താനും അതിന് യോഗ്യനാണെന്ന് പറയാൻ സണ്ണി വക്കീൽ തയാറാകുന്നതേയില്ല. വക്കീലിൻ്റെ വാക്കിലും നോക്കിലും പോലും അങ്ങനെയൊരു ആഗ്രഹത്തിൻ്റെ ലാഞ്ഛനയും ഇല്ല.
എന്തായാലും മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ഓട്ടത്തിൻ്റെ വേഗത തരൂർജി അൽപമൊന്ന് കുറച്ചതായി തോന്നുന്നു. കുടുംബാധിപത്യത്തെക്കുറിച്ച് ലേഖനമെഴുതിയതിലൂടെ വെളിവാകുന്നത് ആ പിന്മാറ്റമാണ്. ലേഖനത്തിലെ പരാമർശത്തെക്കുറിച്ച് തരൂരിനോട് വിശദീകരണം തേടുമെന്ന് വേണൂജി അറിയിച്ചിട്ടുണ്ട്.
കൂടെക്കൂടെ എത്തുന്ന ലാസ്റ്റ് ബസ് പോലെയാന് തരൂരിൻ്റെ വിമർശനവും പാർട്ടിയുടെ വിശദീകരണം തേടലും. തരൂർ വിമർശിക്കും, പാർട്ടി വിശദീകരണം തേടും. പിന്നെയും വിമർശിക്കും, പിന്നെയും വിശദീകരണം തേടും.
യു എന്നിൽ തിരിഞ്ഞുകളിക്കുകയായിരുന്ന തരൂർ കുടുംബവാഴ്ചയെക്കുറിച്ചൊന്നും അറിയാതെയാണ് കോൺഗ്രസിൽ ചേർന്നതെന്ന് തോന്നുന്നു. സ്വാതന്ത്ര്യം ലഭിച്ച നാൾ തൊട്ട് കോൺഗ്രസ് ശീലം മാറ്റിയിട്ടില്ല.
ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നതിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല. അക്കാര്യത്തിൽ തരൂരിന് ഇപ്പോഴുണ്ടായ ബോധോദയത്തിന് പിന്നിൽ മറ്റെന്തൊക്കെയോ ആണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനും വയ്യ.
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും സണ്ണി വക്കീൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ തെന്നലയ്ക്ക് സംഭവിച്ചത് വക്കീലിനും സംഭവിച്ചേക്കും. അല്ലലും അലട്ടുമില്ലാതെ പാർട്ടിയെ നയിക്കുകയും ഭരണത്തിൽ എത്തിക്കുകയും ചെയ്ത് ഇന്ദിരാഭവനിൽ ഉച്ചമയക്കത്തിലായിരുന്ന തെന്നലയെ വിളിച്ചുണർത്തി പിസിസി പ്രസിഡൻ്റിൻ്റെ കുപ്പായം ഊരിവാങ്ങിയ പാർട്ടിയാണ്.
ഗ്രൂപ്പിൻ്റെ ഇക്വേഷൻ കണക്കാക്കിയായിരുന്നു അന്ന് നാണംകെടുത്തിയുള്ള പറഞ്ഞയക്കൽ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിക്കും തിരക്കുമൊക്കെ നിരീക്ഷിച്ചാൽ ഇക്വേഷൻ ഒപ്പിക്കാനുള്ള തത്രപ്പാടിൽ സണ്ണി വക്കീലിന് തെന്നലയുടെ അനുഭവം വന്നാലും ആശ്ചര്യപ്പെടേണ്ടതില്ല.
ഒരാൾക്ക് മുഖ്യമന്ത്രിസ്ഥാനവും മറ്റൊരാൾക്ക് കെപിസിസി പ്രസിഡൻ്റ് സ്ഥാനവും എന്നൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോഴുമുണ്ട്. പാവമാകാം, പച്ചപ്പാവം ആകരുതെന്ന ആപ്തവാക്യം സണ്ണിവക്കീൽ മനസിൽ വച്ചാൽ ഉത്തമം
Post Views: 249































