March 15, 2026 5:05 pm

ബൈജൂസിന്റെ സ്ഥാപകൻ ബൈജു ദുബായിലേക്ക് മുങ്ങി ?

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തുവരും മുമ്പ് തന്നെ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ ദുബായിലേക്ക് കടന്നെന്ന് സൂചന.

ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇ.ഡി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബൈജുവിന് ലഭിച്ച വിദേശനിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയുംകുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കണ്ണൂർ സ്വദേശിയായ അദ്ദേഹം രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി. നിര്‍ദേശിച്ചിരുന്നു.നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.എന്നാല്‍, ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു.

ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോര്‍ഡിനെ പുറത്താക്കാന്‍ വെള്ളിയാഴ്ച മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കമുള്ള നിക്ഷേപകരുടെ അസാധാരണ പൊതുയോഗം വിളിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ്.

ഈ യോഗത്തില്‍ ബൈജുവിനെ ക്ഷണിച്ചിട്ടില്ല. യോഗത്തിനെതിരേ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ കമ്പനിയുടെ ഭരണം നവീകരിക്കുമെന്നും പ്രവര്‍ത്തങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും അറിയിച്ച് ബൈജു ബുധനാഴ്ച ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുമുണ്ട്.

നിത്യചെലവുകള്‍ക്ക് പോലും പണമില്ലാതെ നഷ്ടത്തിലാണ് ബൈജൂസ്. 22 ബില്യണ്‍ ഡോളർ ആസ്ഥിയുണ്ടായിരുന്ന കമ്പനി 3 ബില്യണ്‍ ഡോളറിലേക്ക് കൂപ്പികുത്തി. അതായത് 85 ശതമാനത്തോളം നഷ്ടം.

2011 ലാണ് എം ബി എ വിദ്യാർത്ഥികൾ മുതൽ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തിങ്ക് ആൻഡ് ലേണ്‍ കമ്പനി ആരംഭിക്കുന്നത്. അത് പ്രതീക്ഷയ്ക്കപ്പുറം വിജയം കണ്ടതോടെ 2015 ൽ ബൈജൂസ് ദി ലേണിംഗ് പിറവിയെടുത്തു.

ബോർഡ് എകസാം മുതൽ കിൻഡർ ഗാർഡൻ വരെയുള്ള സിലബസുകള്‍ ഒരു കുടക്കീഴിൽ കൊണ്ടുവന്നതോടെ ബൈജൂസിന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അതേ വർഷം പ്രമുഖ സ്ഥാപനമായ സിഖോയ 25 മില്യണ്‍ ഡോളർ ബൈജൂസിൽ നിക്ഷേപിച്ചപ്പോള്‍ 2016 ൽ ചാൻ സക്കർബർഗ് 50 മില്യണാണ് നിക്ഷേപിച്ചത്.

കൂടാതെ ബോണ്ട്, സിൽവർ ലേക്ക്, ബ്ലാക്ക്റോക്ക, സാൻഡ്സ് കാപ്പിറ്റൽ തുടങ്ങി സ്ഥാപനങ്ങളെല്ലാം നിക്ഷേപകരായി. പിന്നാലെ ഷാരുഖ് ഖാനും മെസിയുമെല്ലാം ബ്രാൻഡ് അംബാസഡർമാരായി എത്തിയതോടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തി ബൈജൂസ്.

ലോകം കൊവിഡിന്‍റെ പിടിയിലമർന്നപ്പോള്‍ ഗുണം ചെയ്തത് ബൈജൂസിനായിരുന്നു. 2020 കമ്പനി മൂല്യം 22 ബില്യണ്‍ ഡോളറായി ഉയർന്നു. പണം കുമിഞ്ഞ കൂടിയതോടെ ബിസിനസ് വിപുലപ്പെടുത്താൻ ശ്രമിച്ചതാണ് ബൈജൂസിന്‍റെ തലവര മാറ്റിയത്.

നഷ്ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്ഫോം വൈറ്റ് ഹാറ്റ് ജൂനിയ‍ർ, ആകാശ് ഇൻസ്റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ തകർച്ച ആരംഭിച്ചു. ലോക്ഡൗണ്‍ അവസാനിച്ച് കുട്ടികള്‍ സ്
കൂളിൽ പോയി തുടങ്ങിയതും തിരിച്ചടിയായി.

ഇതിന് പുറമേ യുഎസ് ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങളിൽ വരുത്തിയ മാറ്റം ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കൻ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവൻ പാളി. 2022 ൽ ബൈജൂസിനെതിരെ ഇ ഡി നടപടി ആരംഭിച്ചു.

ഫെമ ലംഘന കേസിൽ 900 കോടിയുടെ അഴിമതി ഇഡി കണ്ടെത്തിയത്.ഇതെല്ലാം ഒന്നിനു പുറകെ ഒന്നൊന്നായി എത്തിയത് വീഴ്ചയുടെ ആഴം കൂട്ടി.ഇതിനിടയിൽ കോടികള്‍ മുടക്കിയുള്ള പരസ്യ നിർമ്മാണം, ഐപിൽ, വേള്‍ഡ് കപ്പ് തുടങ്ങിയവയുടെ സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതുമെല്ലാം പാളിപ്പോയി.

ഇതോടെ ജീവനക്കാരെ പിരിച്ചുവിടുന്നതും ചെലവ് ചുരുക്കൽ നടപടിയെല്ലാം ഇടക്കിടെ വാർത്തകളിൽ നിറഞ്ഞു. 22 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനി ഒടുവിൽ 3 ബില്യണ്‍ ഡോളറിലെത്തി.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News