July 29, 2026 6:46 pm

യന്ത്രമനുഷ്യരുടെ ഇറക്കുമതി അമേരിക്ക വിലക്കി

വാഷിംഗ്ടണ്‍:വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന യന്ത്രമനുഷ്യരുടെ ഇറക്കുമതിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.ദേശീയ സുരക്ഷയും സൈബര്‍ സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ ചലനങ്ങളെ അനുകരിച്ച് രണ്ടോ നാലോ കാലുകളില്‍ സഞ്ചരിക്കുന്ന ‘മൊബൈല്‍ റോബോട്ടുകള്‍’ ആണ് പുതിയ നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നത്. അമേരിക്കന്‍ വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം ഹ്യൂമനോയ്ഡ് റോബോട്ടുകളും വിദേശ രാജ്യങ്ങളിലാണ്, പ്രത്യേകിച്ച് ചൈനയിലാണ്,നിര്‍മിക്കുന്നത്.

വിദേശത്ത് നിര്‍മിക്കുന്ന റോബോട്ടുകള്‍ അമേരിക്കയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്താനും പൗരന്മാരുടെ സുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നിരീക്ഷണം, വിവരശേഖരണം, സൈബര്‍ ആക്രമണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇത്തരം റോബോട്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും പറയുന്നു.

ചൈന കമ്പനിയായ ഡി ജെ ഐ നിര്‍മിച്ച ആയിരക്കണക്കിന് റോബോട്ടിക് വാക്വം ക്ലീനറുകളില്‍ നിന്ന് ഫ്രഞ്ച് പ്രോഗ്രാമര്‍ സാമി അസ്ദൗഫല്‍ വിവരങ്ങള്‍ ശേഖരിച്ച സംഭവവും ഉദാഹരണമായി സർക്കാർ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ വിപണിയില്‍ പ്രവേശനാനുമതി തേടുന്ന പുതിയ റോബോട്ട് മോഡലുകള്‍ക്ക് മാത്രമാണ് പുതിയ നിയന്ത്രണം ബാധകമാകുക. നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളതോ അമേരിക്കയില്‍ വില്‍പ്പനയിലുള്ളതോ ആയ റോബോട്ടുകളെ ഇത് ബാധിക്കില്ല.ആവശ്യമായ സാഹചര്യങ്ങളില്‍ പ്രതിരോധ വകുപ്പിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഇളവുകള്‍ അനുവദിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.

35 ശതമാനത്തിലധികം ഘടകങ്ങള്‍ വിദേശത്ത് നിര്‍മിച്ചതാണെങ്കില്‍ പൂര്‍ണമായും വിദേശത്ത് അസംബിള്‍ ചെയ്ത റോബോട്ടുകള്‍ക്കും അമേരിക്കയില്‍ അസംബിള്‍ ചെയ്ത റോബോട്ടുകള്‍ക്കും വിലക്ക് ബാധകമാകും.നൂതന സാങ്കേതികവിദ്യകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News