March 6, 2026 6:26 am

അങ്ങകലെ വൈത്തിരി…

അനിൽ ടി പിള്ള  .

 

ഫ്ളാറ്റ് സമുച്ചയം മേഘങ്ങളിലേക്ക് തല ഒളിപ്പിച്ചു നിൽക്കുന്നു.ഏതാനും തേനീച്ച കൂടുകൾ ആകാശക്കോണിൽ നിന്നും ഭൂമിയിലേക്ക് തൂങ്ങി നിൽക്കുകയാണെന്ന് തോന്നും.

അതിലെ ഓരോ അറകളിലും തേനീച്ചകളെപ്പോലെ വസിക്കുന്ന കുടുംബങ്ങൾ. അതിലോരോന്നിലും രാജാവുണ്ടാവും റാണിയുണ്ടാവും പ്രജകളുമുണ്ടാവും… അവർക്ക് സ്വപ്നങ്ങൾ നിറഞ്ഞ ജീവിതവും. ആ ജീവിതത്തിൻ്റെ മധുരം ഓരോ മുഖങ്ങളിലും പ്രതിഫലിക്കുന്നതുകാണാം.നഗര ജീവിതത്തിൻ്റെ തേൻ നുകരുന്ന മനുഷ്യർ.

രഘുനന്ദനൻ മെല്ലെ മെല്ലെ നടന്നു. ഊന്നുവടി അയാളെ അതിന് സഹായിക്കുന്നുണ്ട്. വലിയ പച്ചപ്പുൽത്തകിടിയും മത്സ്യക്കുളവും വിവിധ വർണ്ണ പുഷ്പങ്ങൾ വിരിഞ്ഞ് നിൽക്കുന്ന പൂന്തോട്ടങ്ങളും മനോഹരമാക്കിയ അങ്കണത്തിലൂടെ നടന്ന് നടന്ന് അയാൾ വലിയ ഗേറ്റിന് സമീപം എത്തി. ഗേറ്റിനപ്പുറം ഇടംവലം വാഹനങ്ങൾ ചീറിപ്പായുന്നുണ്ട്.

ഗേറ്റിന് സമീപമുള്ള ക്യാബിനിൽ തടിമാടന്മാരായ രണ്ട് സെക്യൂരിറ്റിക്കാർ ഇരിപ്പുണ്ട്. അവർ തന്നെ നോക്കുന്നതും പരസ്പരം എന്തോ പറയുന്നതും രഘുനന്ദൻ കണ്ടു.വലിയ ഗേറ്റിന് സമീപമുള്ള ചെറിയ ഗേറ്റിലൂടെ വേണം തനിക്ക് പുറത്ത് കടക്കാൻ. അയാൾ നടന്നു.

“സാർ എവിടെ പോകുന്നു”

നടന്ന് ചെറിയ ഗേറ്റ് കടക്കും മുമ്പ് തന്നെ ഒരു സെക്യൂരിറ്റിക്കാരൻ വന്ന് രഘുനന്ദൻ്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“വൈത്തിരിക്ക്” പതിഞ്ഞ ശബ്ദത്തിൽ രഘുനന്ദൻ്റെ മറുപടി.

“വേണ്ട സാർ… സാർ ഒറ്റക്ക് പോകേണ്ട… ഞായറാഴ്ച മകൻ കൊണ്ടു വിടുമല്ലോ സാറിനെ…”

“ഉറപ്പാണോ”

“ഉറപ്പ്” ആ ഉറപ്പ് കൊടുക്കുമ്പോഴും രഘുനന്ദനെ വൈത്തിരിയിൽ എത്തിക്കുന്ന ആ ഞായറാഴ്ച ഒരിക്കലും ഉണ്ടാകില്ല എന്ന് സെക്യൂരിറ്റിക്കാരന് നന്നായറിയാം.വേദന കലർന്ന ഒരു പുഞ്ചിരി അയാളുടെ മുഖത്ത് വിരിഞ്ഞു. “സാർ ഫ്ളാറ്റിലേക്ക് പോയ്ക്കോളൂ” സെക്യൂരിറ്റിക്കാരൻ സ്നേഹപൂർവ്വം രഘുനന്ദനെ മടക്കി അയച്ചു.

സെക്യൂരിറ്റിക്കാർക്ക് ഇത് ഇടക്കിടെയുള്ള അനുഭവമാണ്.ഒരു വർഷമായി രഘുനന്ദൻ എന്ന 75 കഴിഞ്ഞ വയോധികനെ മകൻ വിനോദ് മേനോൻ തന്നോടൊപ്പം ഈ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നിട്ട്.

വൈത്തിരിയിൽ ഉണ്ടായിരുന്ന പത്തേക്കറോളം വസ്തു മുഴുവനായി വിറ്റു.ഫ്ളാറ്റിൻ്റെ കോമ്പൗണ്ടിനുള്ളിൽ എവിടെയും അച്ഛൻ സ്വതന്ത്രമായി സഞ്ചരിച്ചോട്ടെ പക്ഷെ പുറത്തുപോകാതെ സൂക്ഷിക്കണമെന്ന നിർദ്ദേശം മേനോൻ സെക്യൂരിറ്റിക്കാർക്ക് നൽകിയിരുന്നു. കാരണം മുമ്പോരിക്കൽ പുറത്ത് പോയ അച്ഛനെ പോലീസിൻ്റെ സഹായത്തോടെയാണ് അയാൾ കണ്ടെത്തിയത്.

ഇവർ എന്നെ പുറത്ത് കടക്കാൻ അനുവദിക്കില്ല. തൻ്റെ വൈത്തിരി അകന്നകന്ന് പോവുകയാണ്. ഇനിയൊരിക്കലും മടങ്ങിവരാത്ത വിധം അത് അകന്ന് പോയിരിക്കുന്നു.

പൂക്കൾ നിറഞ്ഞ ചെടികൾ അതിര് തീർക്കുന്ന നടപ്പാതയിലൂടെ തിരിഞ്ഞ് നടക്കുമ്പോൾ രഘുനന്ദൻ ഓർത്തു. ഈ പൂക്കളിൽ തൊടാൻ തനിക്ക് അനുവാദമില്ല. നിരവധി വിലക്കുകളുടെ അദ്യശ്യമായ ചങ്ങലകൾ കൊണ്ട് ബന്ധിക്കപ്പെട്ടവനാണ് താൻ.

ഫ്ളാറ്റിൻ്റെ താഴത്തെ നില വിശാലമായ കാർപാർകിംങ്ങ് ഏരിയയാണ്. ലോകത്തിലെ മിക്കവാറും വിലകൂടിയ വാഹനങ്ങൾ എല്ലാം തന്നെ ഇവിടെയുണ്ടാവും.

അവ നിരനിരയായി ബഹുദൂരം നീണ്ടു കിടക്കുന്നു. രഘുനന്ദൻ ഫ്ളാറ്റിലേക്ക് പോകാതെ പാർക്ക് ചെയ്തിട്ടുള്ള കാറുകൾക്കിടയിലൂടെ വാക്കിംഗ് സ്റ്റിക്ക് ഊന്നി മെല്ലെ നടന്നു. ഈ കൂട്ടത്തിൽ ഒരു അംബാസിഡർ കാറുണ്ട്. പതിവ് പോലെ സെക്യൂരിറ്റിക്കാർ തിരിച്ചയക്കുമ്പോൾ രഘുനന്ദൻ ആ കാർ തിരഞ്ഞ് നടക്കും. ഒടുവിലത് കണ്ടെത്തി അതിനെ തൊട്ടും തലോടിയും അൽപ സമയം ചിലവഴിക്കും. റിട്ട.മേജർ രാജശേഖരൻ്റെ ‘മിലിട്ടറി പച്ച’ നിറമുള്ള പഴയ കാറാണത്.

റിട്ട.മേജർ രാജശേഖരൻ, റിട്ട.ബാങ്ക് മാനേജർ റഷീദ് മുസ്തഫ, ഡോക്ടർ അഗസ്റ്റിൻ കുരുവിള തുടങ്ങി വേറെയും വയോധികർ ആ സമുച്ചയത്തിൽ ഉണ്ട്. വൈകുന്നേരങ്ങളിൽ ഫ്ളാറ്റിൻ്റെ പിൻഭാഗത്ത് കായലിനോട് ചേർന്നുളള സീനിയർ സിറ്റിസൺ ലോഞ്ചിൽ അവർ ഒന്നിച്ചു കൂടും.അധികം സംസാരിക്കാത്ത രഘുനന്ദൻ്റെ മുഖത്ത് ഇടക്കിടെ വിരിയുന്ന നിറഞ്ഞ ചിരിയെ അവരെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു.

സമയം സന്ധ്യയോടടുത്തപ്പോൾ രഘുനന്ദൻ അവരോടെല്ലാം ഗുഡ്നൈറ്റ് ആശംസിച്ച് ലിഫ്റ്റിലേക്ക് നടന്നു. കെയർടേക്കർ രഘുനന്ദനെ സഹായിച്ചു. 11-ാം നില ലക്ഷ്യമാക്കി ലിഫ്റ്റ് അയാളെയും കൊണ്ട് മുകളിലേക്ക് നീങ്ങി. ഫ്ളാറ്റ് തുറന്ന് രഘുനന്ദനെ അകത്തേക്ക് കടത്തിവിട്ട ശേഷമാണ് കെയർടേക്കർ മടങ്ങിയത്.

11-ാം നിലയിലെ 1107-ാം നമ്പർ ഫ്ളാറ്റിൻ്റെ ബാൽക്കണിയിലെ തൻ്റെ പഴയ ചാരുകസേരയിലേക്ക് ചാഞ്ഞു കിടക്കവേ അങ്ങകലെ വൈത്തിരിയിൽ നിന്നും പറന്നുവന്ന ഒരു വരണ്ട വയനാടൻ കാറ്റ് രഘുനന്ദൻ്റെ കുറുനിരകളെ തഴുകി.അയാൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

4 Responses

  1. ഒരു നഷ്ടബോധം ,ഒരിക്കലും തിരിച്ചു വരാത്തവ നൽകുന്ന ,ഒരു മധുരവേദന, ജീവിത സായാഹ്നം നൽകുന്ന, തിരിച്ചറിവിൻ്റെ, ഒറ്റപ്പെടലിൻ്റെ, എല്ലാം നൽകുന്ന നൊമ്പരം.,

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News