ന്യൂഡല്‍ഹി: ജനസംഖ്യാ സന്തുലനത്തിന് ഓരോ കുടുംബത്തിലും മൂന്നു വീതം കുട്ടികള്‍ വേണം. .മതപരിവര്‍ത്തനം മൂലമാണ് ജനസംഖ്യ വ്യതിയാനം ഉണ്ടാകുന്നത്. ‘നമ്മള്‍ രണ്ട്, നമുക്ക് മൂന്ന്’ എന്നതാവണം ലക്ഷ്യം. കുടുംബത്തിൽ മൂന്നു കുട്ടികൾ ഇല്ലാത്ത മതങ്ങൾ പിന്നോട്ട് പോകും – ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.
ആർഎസ്എസിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു മോഹൻ ഭാഗവതിന്റെ ഈ പ്രസ്താവന.
മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നതായി അദ്ദേഹം അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാൽ, ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണം
ശരിയായ പ്രായത്തിൽ വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാകുകയും ചെയ്യുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ അഹംഭാവത്തെ നിയന്ത്രിക്കാൻ പഠിക്കും. ഇത് ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകാതിരിക്കാൻ സഹായിക്കും.
ജനസംഖ്യ ഒരു അനുഗ്രഹവും ഭാരവുമാകാം. അതിനാലാണ് ജനസംഖ്യാ നയം നിലനിൽക്കുന്നത്. ജനസംഖ്യ നിയന്ത്രിതവും അതേസമയം പര്യാപ്തവുമാണെന്ന് ഉറപ്പാക്കാൻ, ഓരോ കുടുംബത്തിനും മൂന്ന് കുട്ടികളുണ്ടാകണം, എന്നാൽ അതിൽ കൂടുതൽ വേണ്ടയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും, ഹിന്ദുക്കളിൽ ഇത് എല്ലായിപ്പോഴും കുറവായതുകൊണ്ട് കൂടുതൽ പ്രകടമാണെന്നും ഭാഗവത് പറഞ്ഞു.
ജനസംഖ്യാപരമായ മാറ്റം ഒരു ആശങ്കയാണെന്നും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണം മതംമാറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എല്ലാ രാജ്യങ്ങളിലും ഒരു ആശങ്കയാണ്.
കാരണം ജനസംഖ്യയേക്കാൾ സംശയം ജനിപ്പിക്കുന്നത് ഉദ്ദേശ്യശുദ്ധിയാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് മതംമാറ്റമാണ്, അത് ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമല്ല.
ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ വിഷയങ്ങളിൽ ഇടപെടാറില്ല. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ ?
പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ. അതിൽ ആർഎസ്എസിന് ഒന്നും പറയാനില്ല . കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്.വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്.എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ല .

‘‘ഞങ്ങൾക്ക് നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുധ്യങ്ങളുണ്ടാകാം. എന്നാൽ ഒരു തരത്തിലുമുള്ള കലഹവുമില്ല. ചില പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ തർക്കങ്ങളില്ല. അഭിപ്രായങ്ങൾ ഉണ്ടാകാം.അത് ചർച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുകയാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ആർഎസ്എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണ്’’ – മോഹൻ ഭാഗവത് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അത് കാരണം വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതായി.വിദ്യാര്‍ഥികള്‍ ഭൂതകാലത്തെ കുറിച്ച് പഠിക്കണം. വിദ്യാഭ്യാസം എന്നത് വിവരങ്ങള്‍ മനഃപാഠമാക്കുക എന്നതല്ല. സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിന് എതിരല്ല.വിദ്യാഭ്യാസം എന്നത് കേവലം അറിവല്ല. ഒരാളെ സംസ്‌കാരമുള്ളവനാക്കുക എന്നതാണ് അത്.പുതിയ വിദ്യാഭ്യാസ നയം ശരിയായ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.































