March 6, 2026 9:39 am

ഒരു കഥയിലെ കഥ

ആശാലത കെ എസ് . 

നിയമ്മ എന്ന ആനന്ദിനിയമ്മ സിങ്കിങ് ആണ്. അവരുടെ ഒരു ഇന്റർവ്യൂ തരപ്പെടുത്തിവച്ചാൽ മരണവാർത്തയുടെ കൂടെ എപ്പോൾ വേണമെങ്കിലും ചേർക്കാം. ഏതായാലും പത്രമുതലാളിയുടെ ഐഡിയ കൊള്ളാം. അവരെ എനിക്കും ഒന്നു കാണണമെന്നുണ്ടായിരുന്നു.

പത്രമോഫീസിലെ ചീഫ് റിപ്പോർട്ടർ വീണ്ടും വീണ്ടും നിർബ്ബന്ധിച്ചിട്ടാണ് ആ ഫ്ലാറ്റ് തിരക്കി ഇറങ്ങിയത്. തങ്ങളുടെ മാസികക്ക് ഒരു ഇന്റർവ്യൂ എടുക്കണമെന്ന ആവശ്യം ഫോണിലൂടെ നേടിയത് തനിക്കും ആനിയമ്മയെ കാണാമെന്നത് ഒരു വലിയ സാക്ഷാത്ക്കാരം തന്നെയാണല്ലോ എന്നോർത്തിട്ടാണ്.

എഴുത്തുകാരി, രണ്ടു പ്രാവശ്യം സംസ്ഥാന അവാർഡ് ലഭിച്ചവർ ഇത്തവണയും സംസ്ഥാനഅവാർഡ് ഓർമ്മക്കുറിപ്പുകൾ എന്ന വകുപ്പിൽ വന്നിരിക്കുന്നു. എന്നാൽ അവരോ അങ്ങനെ ഒരു പ്രശസ്തി തനിക്ക് ആവശ്യമേയില്ലയെന്ന പത്രപ്രസ്താവനയും ഇറക്കി. അതോടെ എല്ലാവരുടെയും നോട്ടത്തിൽ അവർ ഒരു വിപ്ലവാത്മക എഴുത്തുകാരിയായി. എന്നും അവരുടെ പ്രവൃത്തികൾക്കെല്ലാം ഒരു വ്യത്യസ്തത ഉണ്ടായിരുന്നു.

 

നഗരത്തിൽ നിന്നും അല്പം ദൂരെ കായലിൻ്റെ അടുത്ത് കടൽ കണ്ടു കിടക്കുന്ന പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റ്. അതിൽ ഏട്ടാമത്തെ നിലയിൽ, എട്ട് ബി. അവിടെ ആനിയമ്മ തനിച്ചാണ് താമസം .

വരികയെന്ന് ഫോണിൽ അനുവാദവും തന്നു. ഈയിടെ ആർക്കും അഭിമുഖം കൊടുക്കുന്നില്ല, എല്ലാറ്റിൽ നിന്നും വളരെയധികം ഉൾവലിഞ്ഞു ജീവിക്കയാണെന്ന് കേട്ടിരുന്നു. അതുകൊണ്ട് അല്പം ശങ്കയുമുണ്ടാവാതിരുന്നില്ല.

കോളിങ്ങ് ബെല്ലിൽ മെല്ലെ കൈയ്യമർത്തി, ഒരു ഒറ്റപ്പെട്ട കിളിയുടെ തേങ്ങൽ പോലെയായിരുന്നു അതിന്റെ ശബ്ദം. ചെറിയ ശബ്ദത്തോടെ വാതിൽ മെല്ലെ തുറന്നു. ഒറ്റനോട്ടത്തിൽ, മുടി കറുപ്പിക്കാതെ ഇട്ടിരിക്കുന്നത് കൊണ്ട്, ഒരു അൻപതു തോന്നിക്കും. കഴിഞ്ഞ ആഴ്ച ഇവരുടെ എഴുപത്തിരണ്ടാം പിറന്നാൾ ആണെന്ന് ആരാധകർ കൊണ്ടാടിയിരുന്നു. പക്ഷെ പത്രത്തിൽ ഒരു പടം പോലും ഇടാൻ അവർ വിസമ്മതിച്ചു.

“എന്തിന്, പത്രത്തിൽ ഫോട്ടോ വരുന്നത് കണ്ട് കോരിത്തരിച്ച അക്കാലങ്ങൾ…. അതെല്ലാം കടന്നുപോയി. ഇനിയിവിടെ ബാക്കിയീ ചൈതന്യമില്ലാത്ത കല്ല് മാത്രം.

അന്നും എന്തൊരു ശക്തിയായിരുന്നു ആ വാക്കുകൾക്ക്, എന്തൊരു ആകർഷണമായിരുന്നു. ഒരിക്കലും നശിക്കാത്ത തൻ്റേടം. ഇന്നും, വീണു മരിച്ചിട്ടും ഉണർന്നെഴുന്നേൽക്കുന്ന ഒരു പക്ഷിയെപ്പോലെ മുന്നിൽ ആയമ്മ.

പക്ഷെ പഴയ ഉന്മേഷം ഒരു വൈരസ്യത്തിന് വഴിമാറിയ പോലെ. കട്ടിചില്ലിൻ്റെ കണ്ണട ആ മുഖത്തിനന്റെ സൗന്ദര്യം കുറച്ചിട്ടൊന്നുമില്ല.

“ഗുഡ് ഈവനിങ് മേം…..

ഞാൻ സ്വാതിഅയ്യർ. ജീവൽസ്പന്ദം മാസികയിൽ നിന്നാണ്. മെല്ലെയാണ് പറഞ്ഞത്.

അവർ കണ്ണട എടുത്ത് തുടച്ചിട്ട് മൂക്കിൽ വച്ചു. എന്നിട്ട് പറയാൻ തുടങ്ങി,

അവാർഡ് ഞാൻ നിരസിച്ച കാര്യം അറിഞ്ഞിരിക്കുമല്ലോ? ”

ഞാൻ തലയാട്ടി. “അവാർഡ് ചേച്ചിയ്ക്കാണ് എന്ന വാർത്ത കണ്ടിട്ടാണ് ഞാൻ അഭിമുഖം വേണമെന്ന് ആഗ്രഹിച്ചത്.

അങ്ങ് സമ്മതിക്കുകയും ചെയ്തു.

എന്നാൽ നിരസിച്ചു എന്ന വാർത്ത അതിലും വലിയ കോളിളക്കമാണ് ഇപ്പോൾ മാധ്യമരംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്.”

ആ മുഖത്തേക്ക് ഞാനൊന്ന് ഒളിഞ്ഞു നോക്കി എന്താവാം പ്രതികരണം?

എന്നാൽ വളരെ ശാന്തയായി അവർ പറഞ്ഞു

“എനിക്കിനി പൊതുജനത്തിന്റെ ചൂണ്ടുവിരൽ താളത്തിനൊത്ത് തന്നെ ആടാനാവില്ല. കഴിഞ്ഞ നാല്പതു നാൽപത്തഞ്ചു കൊല്ലങ്ങളായി ഞാൻ പല പല അരങ്ങുകളിൽ പല വേഷങ്ങളിൽ ആടിതകർത്തു. ഇനി എൻ്റെ ഇഷ്ടദേവനുമായി ഒതുങ്ങുവാനാണിഷ്ടം. ”

ആനന്ദിനി ആനിയമ്മയായി മാറിയെങ്കിലും ഇപ്പോഴും അവരൊരു കൃഷ്ണഭക്ത തന്നെ. സ്വീകരണമുറിയിൽ ചിരിക്കുന്ന കൃഷ്ണ പ്രതിമ. അവരുടെ പ്രിയ കൂട്ടുകാരൻ.

വിശാലമായ സെറ്റിയിലേക്ക് കാലുകൾ കയറ്റി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അവർ ചോദിച്ചു

” കുട്ടിക്കെൻ്റെ ഇന്റർവ്യു വേണം അല്ലേ? ”

ഒന്ന് ചിരിച്ചുകൊണ്ട് അവർ തുടർന്നു,

” എനിക്ക് രഹസ്യങ്ങൾ ഇല്ലല്ലോ. എല്ലാം തുറന്ന് എഴുതുന്ന എൻ്റെ കൃതികൾ ചേർത്ത് വായിച്ചാൽ എൻ്റെ ഇഷ്ടങ്ങളും വന്നു ചേർന്ന അവസ്ഥകളും അറിയാം. ഇനി എന്താണ് കൂടുതൽ അറിയേണ്ടത് ”

ഞാൻ ഒന്നും പറഞ്ഞില്ല മനോഹരമായ ചുണ്ടുകളിലൂടെ ചാരുതയാർന്ന് മണികൾ തൂവുമ്പോലെ ഒഴുകുന്ന ആ വാഗ്ധോരണി, ആ ശൈലി അതിൻ്റെ ആകർഷണം എന്നെ പിടിച്ചിരുത്തി യെന്നതായിരുന്നു പരമാർത്ഥം.

പെട്ടെന്ന് അകത്തേക്ക് നോക്കി.

ജാനു എന്ന് വിളിച്ചുകൊണ്ട് അവർ കുടിക്കാൻ പേരയ്ക്കാ ജ്യൂസ് എടുക്കാൻ ആവശ്യപ്പെട്ടു.

“ഓ ” മറുപടി വളരെ നേർത്ത ശബ്ദം.

അല്പം കഴിഞ്ഞു ഒരു ഗ്ലാസിൽ മഞ്ഞ വെള്ളവും പിന്നൊരു ഗ്ലാസിൽ പളുങ്ക് പോലെ വെള്ളവും കൊണ്ടുവന്നു ഒരു പെൺകുട്ടി.

“ജാനിസ് ” അമ്മ പരിചയപ്പെടുത്തി. രണ്ട് വശം മുടി മെടഞ്ഞിട്ട ഒരു കൗമാരക്കാരി.

ആനിയമ്മ ഒരു കുട്ടിയെ വളർത്തുന്നു എന്നും കേട്ടിരുന്നു.

കുട്ടി അകത്തേക്ക് പോയപ്പോൾ അമ്മ പറഞ്ഞു മൂന്നാം ക്ലാസ്സിൽ വച്ചാണ് ജാനിസ് ഒരു ആണല്ല എന്ന സത്യം ഒരു കൂട്ടുകാരൻ പറഞ്ഞറിഞ്ഞത്. ഒരു നാടോടി ദമ്പതികളുടെ മകൻ, പലവക ജോലികൾക്ക് പോകുന്ന അച്ഛനമ്മമാർ അവർക്ക് കുട്ടിയെ കൊണ്ടിരുത്താൻ ഒരിടം വേണം.

അങ്ങനെയാണ് അവൻ സ്കൂളിൽ പോയത്. അവിടെ ഒരാൾ കണ്ട രഹസ്യം സ്‌കൂളിൽ പാട്ടായി. കുറച്ചുകൂടി പ്രായം ആവട്ടെ നോക്കിയിട്ട് ഡോക്ടറെ കാട്ടാം എന്നായിരുന്നു അവന്റെ അച്ഛനും അമ്മയും. എന്തായാലും അവന്റെ സ്കൂളിൽ അവൻ നികൃഷ്ട ജീവിയായി.

പഠിത്തവും നിന്നു. അങ്ങനെ ഒരു ദിവസം ആനിയമ്മ അവരെ കണ്ടു. മാതാപിതാക്കൾക്ക് ഈ ചെക്കനെ എവിടെയെങ്കിലും എങ്ങനെയെങ്കിലും കളഞ്ഞിട്ട് പോകണമെന്നായിരുന്നു, തീരുമാനം. അവനെ ആനിയമ്മ ഏറ്റെടുത്തു. നല്ലോരു ഡോക്ടറെ കാണിച്ചു അവനെ അവളാക്കി, ജാനിസ് ജാനുവായി, ആയമ്മേടെ പൊന്നുമോളായി.

“എന്താ കഥകൾ എങ്ങനെയുണ്ട് ” ചോദ്യം കേട്ട് കണ്ണുകൾ മിഴിഞ്ഞു പോയി. അപ്പോൾ അതാണ് ജാനു. ഈയമ്മ ആകെ മൊത്തം ഇൻ്റെറസ്ററിങ്ങ്  സ്റ്റോറി തന്നെ.

പേരയ്ക്കാ ജ്യൂസ്‌ ചുണ്ടോടുപ്പിച്ചപ്പോൾ ഒരു പ്രത്യേക സ്വാദ്. ഗ്ലാസ് കൈയിൽ വച്ചു സൂക്ഷിച്ചു നോക്കുന്നത് കണ്ട് അവർ വീണ്ടും മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഫ്രഷ് പേരയ്ക്കാ നീരിൽ തേൻ ചേർക്കും അല്പം ഗ്രാമ്പൂ പിന്നെ ഏലക്കായ, കൊള്ളാമോ”

“നന്നായിരിക്കുന്നു”

അങ്ങനെ അവരുടെ മുൻപിൽ ഇരിക്കുന്നത് പോലും ഒരു സ്വപ്നമായിത്തോന്നി എനിക്ക്.

ഞാൻ കൊണ്ടുചെന്ന പതിവ് ചോദ്യാവലി കൈയിൽ എടുത്തത് മടക്കി ബാഗിൽ വച്ചു, വെറുതേ അവരെ കുറച്ചു നേരം നോക്കിയിരുന്നു.

ഇവരെ കണ്ട് എനിക്ക് കൊതി തീരുന്നില്ലല്ലോ പിന്നെങ്ങനെ ആരാധകർ പൂജിക്കാതിരിക്കും. എൻ്റെ കൺഫ്യൂഷൻ കണ്ടിട്ടാവും ആത്മഗതം പോലെ അവർ പറഞ്ഞു.

“എനിക്ക് പെൺകുട്ടികളെ ഒരുപാടിഷ്ടമാണ്. ഒരു സഹോദരിയോ, ഒരു നാത്തൂനോ, ഒരു മകളോ ഇല്ലാതെ ഞാൻ എൻ്റെ കുടുംബത്തിലും ഭർത്തൃഗൃ ഹത്തിലും ഒറ്റയ്ക്കായിരുന്നു. മോളെ ഫോണിലൂടെ പരിചയപ്പെട്ടപ്പോൾ ഒന്ന് കാണാനും, കണ്ടപ്പോൾ എൻ്റെ ആരോ ഒരാളാണ് എന്ന് തോന്നലുമുണ്ടായി.”

“സന്തോഷം ” എൻ്റെ കണ്ണുകൾ അല്പം നനഞ്ഞുവോ. എന്തിനെക്കുറിച്ച് ചോദിക്കണം എന്നറിയാതെ എല്ലാം അറിയാൻ . താൽപര്യം ഉണ്ടെന്ന് . പറയാതെ പറഞ്ഞു ഞാൻ എവിടെ തുടങ്ങാൻ എന്ന് അവർക്കും അറിയാത്ത പോലെ മൗനം കനത്ത ഞങ്ങളുടെ ഇരിപ്പിനെ ഭേദിച്ചുകൊണ്ടു ജാനു വന്നു.

. “അമ്മേ ഈ ചേച്ചി ഉണ്ണാൻ ഉണ്ടാവ്വോ?”

” ഉം ഉണ്ടാവും ” പെട്ടെന്ന് അമ്മ പറഞ്ഞു.

“ഞാൻ എൻ്റെ ആത്മകഥയിൽ എഴുതിയ ബാല്യം അത് കുട്ടിക്കുവേണ്ടി ഇനിയും പറയണമല്ലോ. ”

അവർ മെല്ലെ കിടക്കയിലേക്ക് ചരിഞ്ഞു തലയിണയിൽ ചാരി ഇരുന്നു.

“ഒരിക്കലും ഓർത്തു നുണയാൻ പാകത്തിലുള്ള ഒരു പാല്പായസം ആയിരുന്നില്ല എൻ്റെ ചെറുപ്പം. ഒറ്റപ്പെടലുകൾ എന്നും എനിക്ക് പരിചിതം.

എന്തോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടപോലെ ഇരുന്നു അവർ.

കൗമാരക്കാലം അതും മറ്റൊരു ദുഃഖക്കടൽ അമ്മ പോയി. അച്ഛൻ്റെ വീട്ടിൽ കൊണ്ടോയാക്കി. വല്ല്യ മക്കളുള്ള അമ്മായിമാരുടെ ഭരണം. തൊട്ടതും പിടിച്ചതും കുറ്റം. മൂത്തമ്മായിയുടെ മകൾ വിലാസിനിയേച്ചി മാത്രം ഇത്തിരി കരുണ കാട്ടി. പാഠഭാഗം പറഞ്ഞു തരാനും മുടി ജട തീർത്തു കെട്ടിത്തരാനും അവരുണ്ടായി. അന്നവർ കോളേജ് പഠിത്തം കഴിഞ്ഞു ദോഷമുള്ള ചൊവ്വയെ ചുമന്ന ജാതകവുമായി എട്ടുകെട്ടിൽ കെട്ടിയിടപ്പെട്ടിരിന്നു. വല്ലപ്പോഴും അമ്പലത്തിൽ കൂട്ടു പോകാനും വിളിക്കും.

സമയമാകുമ്പോൾ ഒരുങ്ങി സ്കൂളിലേക്കും തിരിച്ചു വന്നാൽ പുറംപണിക്കാരുടെ കഥകളും കേട്ട് പഠിക്കാനുള്ള പാഠവും എഴുതി വച്ച് അന്തിത്തിരി വച്ചാൽ നാമം ചൊല്ലലായി.

ആരും കാണാതെ പൊന്നാരിക്കാൻ വരുന്ന ചെറിയച്ഛൻ ഒരിയ്ക്കൽ അരുതാത്ത വർത്തമാനം പറഞ്ഞു മുറീലേക്കു വിളിച്ചതോടെ സ്വന്തം അറേന്ന് ഇറങ്ങാൻ മടിച്ചു.

പരദേവതേടെ ഉത്സവം തുടങ്ങുമ്പോൾ മാത്രം കുട്ടി ആനന്ദിനിക്ക് ഉത്സാഹം. വീട് നിറയെ ആൾക്കാരും അവരുടെ കുട്ടിക്കൂട്ടവും ബഹളം. തട്ടുമ്മേ കേറി കട്ടും , അടുക്കളേന്ന് തട്ടിപ്പറച്ചും തിന്നാനും വഴക്കുണ്ടാക്കാനും കൂട്ടായി.

തന്റെ പത്താംതരം പരീക്ഷക്കിടയിൽ വിലാസിനിയേച്ചി വെളുത്തേടൻ പരമേശ്വരൻ്റെ കൂടെ പുറപ്പെട്ടുപോയി.

അങ്ങനെ ആ ചേച്ചി തന്നീർന്ന സന്തോഷോം ഇല്യാതെയായി. പിന്നെ യുവതിയായ കാലം അത് എന്തെന്നറിയും മുൻപേ കല്യാണം! കല്യാണം കഴിച്ചാലും ഇഷ്ടപ്പെടാത്തയാൾ കൂടെക്കഴിഞ്ഞതിൻ്റെ ഓർമ്മക്കായി രണ്ട് കുഞ്ഞുങ്ങളുടെ ആഗമനം.

പ്രസവം ഒരിക്കലും ഒരു ആശ്വാസമുണ്ടാക്കിയില്ല. വന്നപോലെ അയാൾ ജീവിതത്തിൽ നിന്നു മടങ്ങി. ഇരുന്നകാലത്തും സ്നേഹിക്കാനോ ഒന്നും പങ്കു വയ്ക്കാനോ മുതിരാത്ത ഒരു കുതിരക്കച്ചവടം ആയിരുന്നു താൻ അയാൾക്ക്‌.

മക്കൾ നന്നായി പഠിച്ചു. രണ്ടും ആൺകുട്ടികൾ ആയതു കൊണ്ട് തൻ്റെ കൂടെ നിൽക്കാൻ സമയം കണ്ടെത്താൻ അവർ ഇഷ്ടപ്പെട്ടില്ല. അവർക്ക് എന്നും അവരുടേതായ പഠന-കളിസ്ഥലങ്ങൾ കണ്ടെത്തി അവർ ദൂരങ്ങളിൽ എത്തി. അമ്മയോ അവരുടെ ഇഷ്ടങ്ങളോ അവർക്ക് വിഷയമായില്ല. ഒരാൾ വിദേ ശത്തും ഇളയവൻ ഡൽഹിയിലും. സ്വന്തമായി കണ്ടുപിടിച്ച ഭാര്യമാരും കുട്ടികളുമായി അവർ സ്വസ്ഥം. ”

എന്തോ ഓർത്തവർ അല്പനേരം കണ്ണടച്ചു. പിന്നെ എഴുന്നേറ്റ് വലിപ്പിൽ നിന്നും ഒരു ആൽബം എടുത്തു കാട്ടി. ഇതാണ് എൻ്റെ കുഞ്ഞുമക്കൾ മൂത്തയാൾക്ക് മൂന്നു പേരും ഇളയാൾക്ക് രണ്ടു പേരും. ആ കണ്ണുകളിൽ ഒരു വാത്സല്യക്കടൽ അലയടിക്കുന്നതായി തോന്നി. ആൽബം പഴയ സ്ഥാനത്തു തന്നെ വച്ചിട്ട് തൻ്റെ അടുത്തുള്ള സോഫയിൽ ചാരിയിരുന്നു.

ശബ്ദത്തിന് നേരിയ തളർച്ചപോലെ. പെട്ടെന്ന് ജാനു ഒരു ടംബ്ലറിൽ മോരുമായി വന്നു.
“അമ്മേ ഇന്ന് അല്പനേരം പോലും മയങ്ങിയില്ലല്ലോ, അധികം സംസാരിക്കുകേം ചെയ്യുന്നു. ഇതാ ഇത് കുടിച്ചാട്ടെ.”

അവൾ കൊടുത്ത മോര് കുടിച്ച് അവർ മെല്ലെ കണ്ണുകൾ അടച്ചു. ആ കിടപ്പു കണ്ടിട്ടു ആ കവിളിൽ ഒന്ന് തലോടിയാലോ എന്ന് തോന്നി.

കൊണ്ടു വന്ന അഭിമുഖ ചോദ്യാവലി ബാഗിലിരുന്നു ചിരിച്ചു. ഒന്നും ചോദിക്കാതെ അവർ പറയുന്നത് കേട്ടിരിക്കെ ചെറുപ്പത്തിൽ പിരിഞ്ഞുപോയ അമ്മയെ ഓർത്തു പോയി.

അല്പം കഴിഞ്ഞു കണ്ണ് തുറന്ന് തന്നെ നോക്കിയ കണ്ണുകളിൽ അറിയാത്ത ആരെയോ കണ്ടപോലെ ഒരു ഭാവം. എഴുന്നേറ്റിരുന്ന് കണ്ണട തുടച്ചു വച്ച് നോക്കിയപ്പോൾ മനസിലായി എന്ന് പറയും പോലെ ഒരു ചിരി വിടർന്നു.

“അപ്പോൾ ഞാൻ ഇനി എന്താണ് പറയേണ്ടത്? എൻ്റെ ജീവിതപരാജയങ്ങളെ ക്കുറിച്ചോ?”
അപ്പോഴേക്കും ജാനു വന്നു
” അമ്മേ ഊണ് കഴിക്കാം എന്നായി.
“എടുത്തുവയ്ക്കു മോളെ.
ആദ്യം ഈ ചേച്ചിക്ക് കുളിമുറി ഒന്നു കാട്ടിക്കൊടുക്കൂ. ”

അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ നിറഞ്ഞ അലമാരികളും,വൃത്തിയുള്ള   മുറികളും കടന്ന് കുളിമുറിയിൽ എത്തി. പൈപ്പിലൂടെ വന്ന ജലം പോലും ശുദ്ധിയുള്ള കിണർ വെള്ളം പോലെ. ആകെ ഒരു ദൈവികത്വം തന്നെ.

ഭക്ഷണം കഴിക്കാനായി മേശയുടെ സമീപം എത്തിയപ്പോൾ ആനിയമ്മയെ കണ്ടില്ല. പിന്നെ ശ്രദ്ധിച്ചപ്പോൾ കൃഷ്ണവിഗ്രഹത്തിനരുകിൽ മുട്ടുകുത്തിയിരിക്കുന്നു. കയ്യിൽ
കറുത്തമുത്തുകളുടെ  ഒരു മാലയിൽ തിരുപ്പിടിക്കുന്നുണ്ട്.

മനോഹരമായ ആ ചുണ്ടുകൾ എന്തോ ജപിക്കുന്നുമുണ്ട്. കൗതുകത്തോടെ നോക്കിയിരുന്നു. ഏകദേശം പതിനഞ്ച് മിനുട്ടുകൾ കഴിഞ്ഞപ്പോൾ കൈകൾ തൊഴുതു നെഞ്ചിൽ തൊട്ടു ചുണ്ടിൽ അമർത്തി എഴുന്നേറ്റു.

ഞാൻ ഒരു കുസൃതി ചോദ്യം ചോദിച്ചു “കൃഷ്ണപ്രതിമയിൽ നോക്കി ജപമാല കൊന്ത പോലെ തിരുപ്പിടിപ്പിച്ച് അമ്മ എന്താ ജപിച്ചത് മാതാവിന്റെ ജപമോ നാരായണ മന്ത്രമോ.”

“രണ്ടുമല്ല ആത്മോപദേശ ശതകം.

അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം…”
എന്നെ ഏറെ ചിന്തിപ്പിക്കുന്ന വരികൾ, അപ്പോൾ തൻ്റെ സുഖം മറ്റുള്ളവർക്ക് ദുഖമായാൽ അതുപേക്ഷിക്കണോ?

അതോ തൻ്റെ സുഖം മറ്റുള്ളവർക്ക് ഉപദ്രവം ആകാതിരുന്നാൽ പോരേ?? ”

ഒന്ന് ചിരിച്ചു കൊണ്ട് അവർ ഭക്ഷണ മേശയുടെ അടുത്തിരുന്നു.

തനിക്കു മാത്രം പ്ലേറ്റ് വച്ചിരിക്കുന്നത് കണ്ട് അമ്മയെ കൂടെയിരിക്കാൻ ക്ഷണിച്ചു. ”
ഇല്ല ഇന്ന് ബുധനാഴ്ച എനിക്ക് വ്രതം.

“എന്ത് വ്രതം? ”

“എനിക്ക് ഞാൻ തന്നെ കൽപ്പിക്കുന്ന വ്രതം, പഴങ്ങൾ മാത്രം ഒരു നേരം.”

ഒന്നു ചിരിച്ചിട്ട് അവർ മെല്ലെയാണ് പറഞ്ഞത്.

“ആഗ്രഹങ്ങൾ നമ്മെ നടത്തുമ്പോഴാണ് കുട്ടീ ദുഃഖം. അവയെ തടവിലിടാൻ പഠിച്ചാൽ നമുക്ക് പറക്കാം അപ്പൂപ്പൻതാടി പോലെ .”

അവരെന്തിനായി ഈ വൈകിയവേളയിൽ പുതിയ ഒരു സ്നേഹത്തിനായി സ്വന്തം പൈതൃകങ്ങളെ തള്ളിപ്പറഞ്ഞു. എന്ന് എങ്ങനെ ചോദിക്കും?

അവർക്കെന്തോ മാരകരോഗമാണെന്നും മരിക്കും മുൻപ് ഉള്ള ഇൻ്റർവ്യൂ എടുക്കാനാണ് ഞാൻ വന്നതെന്നും പറഞ്ഞാൽ എന്നെ അവരെന്തു പറയും. ഒരുനിമിഷം ഞാൻ എന്തോ ചിന്തകളിൽ മുങ്ങിപ്പോയി.

“എന്താ കുട്ടീ, നിൻ്റെ ചോദ്യങ്ങൾ തീർന്നോ? ഏതായാലും ഊണ് കഴിക്കൂ.”

“എന്നാൽ ഇത് വായിച്ചു നോക്കു” പത്രമാഫീസിൽ നിന്നും തന്നയച്ച ചോദ്യാവലി എടുത്ത് സങ്കോചത്തോടെ അവരുടെ കൈയിലേക്ക് കൊടുത്തു. ഒന്നോടിച്ചു നോക്കി അവർ പറഞ്ഞു ” എല്ലാർക്കും വേണ്ടത് രക്തവും മാംസവും തന്നെ. എഴുത്തുകാരിയായ ആനന്ദിനി എന്തെഴുതിയാൽ എന്താ…..”

“ആനിയായ ഞാനാരുടെ കൂടെയാണ് ഇപ്പോൾ എന്നല്ലേ അറിയേണ്ടത്. അതറിയാനല്ലേ നീ വന്നത്. പിന്നെ എൻ്റെ ജീവിതം എൻ്റെ സ്വകാര്യം മാത്രമാണ്. അത് മറ്റുള്ളോർക്ക് പന്താടാൻ കൊടുക്കുക എന്നത് സാധ്യമല്ല തന്നെ. എനിക്കും പറയാനുള്ളതും അത് മാത്രമാണ്.”

“മോൾ ഭക്ഷണം കഴിക്കൂ ”

അവർ സോഫയിൽ ചാരി ഇരുന്നു. ഊണ് കഴിഞ്ഞു വന്നപ്പോൾ കണ്ണടച്ചിരിക്കുകയായിരുന്നു അമ്മ. ഉറക്കം ഉണർത്തേണ്ട എന്ന് കരുതി ശബ്ദം ഉണ്ടാക്കാതെ അവിടെയുള്ള മറ്റൊരാൽബം കൈയിലെടുത്തു.

ചെറുപ്പക്കാരിയായ ആനന്ദിനി ഭർത്താവിൻ്റെ കൂടെ മക്കളുടെ കൂടെ. ഡൽഹിയിലെ പാർക്കുകൾ കൽക്കട്ടയിലെ ഹെറിറ്റേജ് പാർക്ക്‌ ഈഡൻ ഗാർഡൻ അങ്ങനെ ഒരുപാട് പുഷ്പങ്ങളുടെ ഇടയിൽ മറ്റൊരു പുഷ്പമായി.

“മോളു വരു, അമ്മ വെറുതേ കണ്ണടച്ച് കിടന്നതാണ് ”

അടുത്തു ചെന്നു എവിടെ തുടങ്ങണം.. അറിയാതെ നോക്കി.

“പത്രക്കാർ എല്ലാവരും മാംസം തീനികളാണ്. മറ്റുള്ളവരുടെ നെഞ്ചിൽ കുത്തി രക്തമുണ്ടോ എന്ന് പരിശോധിക്കുന്നവർ. പക്ഷെയെന്തോ നീ മാത്രം ഒരു മകളെപ്പോലെ!”

“എനിക്ക് ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ടതാ. കണ്ട ഓർമ്മ പോലുമില്ല ആനിയമ്മയുടെ മുഖമാണ് എന്നെ താലോലിക്കുന്ന അമ്മയുടെ മുഖം. എൻ്റെ ഒരിക്കലും തീരാത്ത സംശയമാണ് അമ്മ എന്തിനായി സ്വന്തം കൃഷ്ണൻ്റെ സ്ഥാനം മറ്റൊരാൾക്ക് ഒഴിച്ചു കൊടുത്തു. അങ്ങനെ ഒരു തെറ്റു പറ്റാൻ സാധ്യതയേ ഇല്ല. പിന്നെന്തുപറ്റി? ” .ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി. അമ്മ ഒന്നു കൂടിചിരിച്ചു.

“എൻ്റെ കൃഷ്ണൻ ഒരിക്കലും എന്നെ ഉപേക്ഷിച്ചില്ല, ഞാനും.

പിന്നെ ഒരുപാട് ദാഹിച്ച ഒരു വേഴാമ്പാൽ അല്പം ജലം ലഭിച്ച സന്തോഷത്തിൽ മറുദാനമായി ജീവിതമേകി അത്രമാത്രം.

അദ്ദേഹത്തിനെ തെറ്റുപറയാനാവില്ല. ആരും ആരെയും പറ്റിക്കുന്നില്ല. പറ്റിക്കപ്പെടുന്നവൻ്റെ ദൗർബ്ബല്യമാണ് അവൻ ചതിക്കപ്പെടുന്നതിന്റെ കാരണം.

അന്നും എൻ്റെ കൂട്ടുകാരൻ എൻ്റെ കണ്ണൻ തന്നെയായിരുന്നു. അവനിൽ ഞാൻ ആ കണ്ണൻ്റെ ലൌകിക രൂപം കണ്ടെത്തി.

എന്നെ കൂടെകൂട്ടാൻ അവൻ്റെ മതം തടസ്സമാകുമെന്ന് സ്വന്തം കണ്ടുപിടിച്ചത് കൊണ്ടാണ് ഞാൻ അതിലേക്ക് ചേരാൻ തുനിഞ്ഞത്. എന്നിട്ടും വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതെയായത് അവൻ്റെ കുടുംബിനി, അവരുടെ കുട്ടികൾക്ക് വേണ്ടി സ്വയം കോംപ്രമൈസിൽ എത്തിയപ്പോളാണ്.

അന്ന് അവൻ എന്നെ മറന്നു. അല്ലെങ്കിൽ മറന്നതായി ഭാവിച്ചു.

എന്നും നഷ്ടങ്ങൾ എൻ്റേതായിരുന്നല്ലോ.

നേടുമെന്ന് അഥവാ നേടിയെന്നു കരുതിയാലേ നഷ്ടമുള്ളു. എന്നും എന്തിനും നിർവ്വികാരഭാവം കൊടുത്താലോ പിന്നെ എന്തു നേട്ടവും കോട്ടവും. ”

അവരുടെ ആത്മഗതം ഞാൻ മാത്രം കേട്ടു.

“അല്ലെങ്കിലും കുടുംബസുഖം നൽകിയ ആൾ ശരീരസുഖമേകിയില്ല , ശരീരസുഖം നൽകിയ ആളോ മനസ്സും കണ്ടില്ല. ഇതെല്ലാം മായയെന്നും നമ്മുടെ കാഴ്ചപ്പാട് ശരിയാക്കിയാൽ മതിയെന്ന ഉപദേശവും നൽകി പോരേ!!”

“അമ്മയെന്താ പറഞ്ഞത്?” അതെന്നോടാണോ എന്ന് തീർത്തും അറിയാൻ തന്നെ ഞാൻ ചോദിച്ചു.

“ഒന്നുമില്ല കുട്ടീ.”
“ഇനി അമ്മ കുട്ടികളെ കുറിച്ചു പറയൂ. അവർക്ക് അമ്മയുടെ പ്രവൃത്തി വിഷമം ഉണ്ടാക്കിയില്ലേ? അവരെങ്ങനെ പ്രതികരിച്ചു?”

“ഓ പണ്ടും പ്രതികരണങ്ങൾ എൻ്റെ പ്രവൃത്തിയെ നിയന്ത്രിക്കാറില്ല. അവർ രണ്ടുപേരും അവരവർക്കിഷ്ടമുള്ള ജീവിതം തിരഞ്ഞെടുത്തു. ഞാൻ അവർക്ക് വിദ്യാഭ്യാസം കൊടുത്തു. ചിന്തിച്ചു തീരുമാനിക്കാൻ സ്വാതന്ത്ര്യവും. പിന്നെ, അവർ എന്നെ ശല്യം ചെയ്യാറില്ല.”

“ഇനി അമ്മയ്ക്ക് ജീവിതത്തിലേക്ക് ഒരു മടക്കം?…”
എൻ്റെ ചോദ്യം മുഴുവനാക്കാൻ സമ്മതിക്കാതെ അവർ പറഞ്ഞു.

“ആഗ്രഹങ്ങൾ നമ്മെ നയിക്കുന്ന ആ പാത എനിക്ക് വെറുത്തു പോയി. മുള്ളുകളെന്നറിഞ്ഞു വീണ്ടും സാഹസികതയോടെ പാതകളിൽ പയറ്റാൻ ഇനി താല്പര്യവും തോന്നുന്നില്ല.
എൻ്റെ മനസ്സിന് ഒരു വിശ്രമം വേണം എന്ന് തോന്നിത്തുടങ്ങി.”

ഇനി എന്തുണ്ട് ചോദിക്കാൻ. ഞാൻ മടങ്ങാൻ തുടങ്ങി. എഴുതിയെടുത്ത് കൊണ്ടിരുന്ന പുസ്തകം മടക്കി.
പെട്ടെന്ന് അമ്മ പറഞ്ഞു, “അതൊന്നു കാണാമോ?”

“അതെന്താ അപ്പൊ ഞാൻ അമ്മ പറഞ്ഞതിനെ വളച്ചൊടിക്കുമെന്ന് കരുതിയാണോ ” പെട്ടെന്ന് ഓർക്കാതെ എൻ്റെ വായിൽ നിന്നും വീണുപോയി.
“അല്ല. ”
കൈനീട്ടി എൻ്റെ പുസ്തകം വാങ്ങി ഒന്നോടിച്ചു നോക്കിയിട്ട് അവർ ആത്മഗതം
പറഞ്ഞതിൻ്റെ കൂടെ അല്പം കൂടി എഴുതിച്ചേർത്തു.

അതേ അവനവന് ആത്മസുഖമേകുന്നത് ഒരു പ്രകാരത്തിലും മറ്റൊരുവന് സുഖം നൽകുകയില്ല. അപ്പോൾ ഗുരുവാക്യം…..
പുസ്തകം തിരികെ വാങ്ങി ഞാൻ ഇറങ്ങി.

നേരം പുലർന്നത് അവരുടെ മരണ വാർത്തയോടെയായിരുന്നു.  അങ്ങനെ ആനന്ദിനിയമ്മയെന്ന ആനിയമ്മയെ എനിക്ക് മനസ്സിലായി എന്നാൽ മറ്റുള്ളോർക്കോ ?.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News