March 17, 2026 7:11 pm

സിദ്ധാർത്ഥന്റെ മരണം: അന്വേഷണം സി ബി ഐക്ക്

കൽപ്പററ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തും.

സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ അറിയിച്ചു.

എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

അതിനിടെ, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവന്നു. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ടിലുളളത്.

ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തില്‍ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ് അടക്കം ആരോപണമുന്നയിച്ചിരുന്നു.

പ്രതികളുടെ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.സിദ്ധാർത്ഥനെ മർദിക്കുന്ന ദൃശ്യം പ്രതികൾ ഫോണിൽ പകർത്തിയോ എന്നാണ് നോക്കുന്നത്.

സിദ്ധാർഥൻ മരിച്ച ശേഷം പ്രതികൾ നടത്തിയ സന്ദേശക്കൈമാറ്റം സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കാനാണ് ശ്രമം. പ്രതികൾ മായ്ച്ചു കളഞ്ഞത് വീണ്ട് എടുക്കേണ്ടതുണ്ട്. തൂങ്ങി മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന് സംശയം വന്നാൽ സെല്ലോഫയിൻ ടേപ്പ്ടെസ്റ്റിന്റെ സഹായത്തോടെ ദൂരീകരിക്കും.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News