മോസ്കോ: ‘അന്താരാഷ്ട്ര സാത്താനിക് പ്രസ്ഥാനം’ എന്ന സംഘടനയെ റഷ്യൻ സുപ്രീം കോടതി തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച് നിരോധിച്ചു.
റഷ്യയിലെ 2002-ലെ തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ച് രാഷ്ടീയ എതിർപ്പുകളെ അടിച്ചമർത്തുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ നടപടിയാണ് ഇതെന്ന് എന്ന് വിമർശകർ വിലയിരുത്തുന്നു.

റഷ്യയിൽ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ പാർട്ടിയായ ‘യുണൈറ്റഡ് റഷ്യ’ യുടെ എതിരാളികളെ ലക്ഷ്യമിട്ടാണ് ഈ നിരോധമെന്ന വാദം ശക്തമാണ്. 2001-ൽ രൂപീകൃതമായ ഇത് രാജ്യത്തെ ഏറ്റവും വലിയതും പ്രബലവുമായ പാർട്ടിയാണ്. ‘യൂണിറ്റി’ പാർട്ടി, ‘ഫാദർലാൻഡ്’ പ്രസ്ഥാനം, ‘ഓൾ-റഷ്യ’ പ്രസ്ഥാനം എന്നിവയുടെ ലയനത്തിലൂടെയാണ് ഈ പാർട്ടി നിലവിൽ വന്നത്.

ജൂലൈ 23-നാണ് സുപ്രീം കോടതി ‘അന്താരാഷ്ട്ര സാത്താനിക് പ്രസ്ഥാനം’ എന്ന സംഘടനയെ നിരോധിച്ചത്. പരമ്പരാഗത മതങ്ങളോട് വിദ്വേഷവും ശത്രുതയും പുലർത്തുന്ന തീവ്രവാദ പ്രത്യയശാസ്ത്രമാണ് ഇതിന് പിന്നിലെന്ന് പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് വാദിക്കുന്നു. എന്നാൽ, ‘അന്താരാഷ്ട്ര സാത്താനിക് പ്രസ്ഥാനം’ എന്ന പേരിൽ ഒരു സംഘടന നിലവിലില്ലെന്ന് സ്വതന്ത്ര മാധ്യമങ്ങളായ പൊളിറ്റിക്കോ, മെഡൂസ, നോവയ ഗസറ്റ എന്നിവ റിപ്പോർട്ട് ചെയ്യുന്നു.
ഈ നടപടി, യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒരു പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചുള്ളതാണ് എന്നതാണ് വിചിത്രമായ കാര്യം. 2023-ൽ നിലവിലില്ലാത്ത ‘അന്താരാഷ്ട്ര എൽ ജി ബി ടി പ്രസ്ഥാനത്തെ’ റഷ്യ നിരോധിക്കുകയും, ആ പേര് ഉപയോഗിച്ച് എൽ ജി ബി ടി ക്യുയിൽ ഉൾപ്പെടുന്നവരെ ഉപദ്രവിക്കുകയും കലാസൃഷ്ടികൾ സെൻസർ ചെയ്യുകയും ചെയ്തതിന് സമാനമാണിത്.
റഷ്യൻ ഓർത്തഡോക്സ് സഭയുടെയും സർക്കാരിൻ്റെയും നയങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ 2002-ലെ തീവ്രവാദ വിരുദ്ധ നിയമം ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘സാത്താനിസം’ എന്ന വാക്ക് ചരിത്രപരമായി പലപ്പോഴും ‘അവിശ്വാസികളെ’യും ‘അനഭിമതരെ’യും മുദ്രകുത്താൻ ഉപയോഗിക്കുന്നതാണ്. 20-ാം നൂറ്റാണ്ടിന് മുൻപ് സംഘടിത സാത്താൻ ആരാധന എന്നൊരു മതം നിലവിലുണ്ടായിരുന്നില്ല. ആധുനിക സാത്താനിസത്തിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട്.

തിയസ്റ്റിക് സാത്താനിസമാണ് ഇതിൽ പ്രധാനം. സാത്താനെ ഒരു ദൈവമായോ, അമാനുഷിക ശക്തിയായോ, അല്ലെങ്കിൽ ആരാധനയ്ക്ക് യോഗ്യനായ ഒരു ആത്മീയ സത്തയായോ കാണുന്ന മതവിഭാഗമാണിത്.
അതിയസ്റ്റിക്/ലാവേയൻ സാത്താനിസം ആണ് വേറൊന്ന്. ആന്റൺ ലാവേ സ്ഥാപിച്ച ‘ചർച്ച് ഓഫ് സാത്താൻ’ പോലുള്ള ഗ്രൂപ്പുകൾ ഈ വിഭാഗത്തിൽപ്പെടുന്നു. ഇവർ സാത്താനെ ഒരു ദൈവമായോ അമാനുഷിക ശക്തിയായോ ആരാധിക്കുന്നില്ല. മറിച്ച്, സാത്താനെ വ്യക്തിഗത സ്വാതന്ത്ര്യം, ഭൗതികമായ ആസ്വാദനം, സ്വയം കണ്ടെത്തൽ, വ്യക്തിപരമായ ഉത്തരവാദിത്തം എന്നിവയുടെ പ്രതീകമായി കാണുന്നു.
മനുഷ്യരാശിയാണ് ദൈവങ്ങളെ സൃഷ്ടിച്ചതെന്നും, മനുഷ്യൻ അവൻ്റെ സ്വന്തം ദൈവമാണെന്നും ഇവർ വിശ്വസിക്കുന്നു. ഈ വിഭാഗക്കാർ സാധാരണയായി ‘ബ്ലാക്ക് മാസ്’ പോലുള്ള ആചാരങ്ങൾ നടത്താറില്ല. വിനോദത്തിനോ പ്രചാരണത്തിനോ വേണ്ടി അപൂർവമായി മാത്രം ഉപയോഗിക്കുന്നു.
പൊതുസമൂഹത്തിൽ ‘സാത്താൻ ആരാധന’ എന്ന വാക്ക് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ‘പിശാചിനെ ആരാധിക്കുന്ന’, ‘തിന്മ ചെയ്യുന്ന’ എന്ന സങ്കൽപ്പം ആധുനിക സാത്താനിസത്തിൻ്റെ എല്ലാ രൂപങ്ങൾക്കും ബാധകമല്ല. ഈ വാക്ക് പലപ്പോഴും അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വ്യതിചലിച്ച്, ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ, അല്ലെങ്കിൽ ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഇന്ത്യയിൽ സംഘടിത സാത്താൻ ആരാധനയുടെ വ്യക്തമായ തെളിവുകളോ കാര്യമായ തോതിലുള്ള സാന്നിധ്യമോ ഇല്ല. സൽമാൻ റുഷ്ദിയുടെ ‘ദി സാത്താനിക് വേഴ്സസ്’ എന്ന നോവലുമായി ബന്ധപ്പെട്ട വിവാദം ഒരു സാത്താൻ ആരാധനാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ഒരു പുസ്തകത്തിൻ്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്.

ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിൽ, ക്രൈസ്തവ പാതിരിമാർ തദ്ദേശീയ ഭാരതീയ ആചാരങ്ങളെ ‘പിശാച് ആരാധന’യായി തെറ്റിദ്ധരിക്കുകയോ മുദ്രകുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് ‘സാത്താനിസം’ എന്ന വാക്കിൻ്റെ തെറ്റിദ്ധരിക്കപ്പെട്ട ഉപയോഗത്തിന്റെ ചരിത്രപരമായ ഉദാഹരണമാണ്.
കേരളത്തിൽ ‘സാത്താൻ ആരാധന’ എന്ന പേരിൽ അറിയപ്പെടുന്ന പല സംഭവങ്ങളും യഥാർത്ഥത്തിൽ ദുർമന്ത്രവാദം, കൂടോത്രം, നരബലി തുടങ്ങിയ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ടതാണ്.
2022-ൽ പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നരബലി കേസ്, സാമ്പത്തിക നേട്ടങ്ങൾക്കായി നടത്തിയ ദുർമന്ത്രവാദത്തിൻ്റെ ഭാഗമായിരുന്നു. ഇത് സാത്താൻ ആരാധനയുടെ ഭാഗമായിരുന്നില്ല. മറിച്ച് അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ക്രൂരമായ കുറ്റകൃത്യമായിരുന്നു. 2010-ലും 2013-ലും ആലുവയിലെയും ആലപ്പുഴയിലെയും പള്ളികളിൽ തിരുവോസ്തി മോഷണ ശ്രമങ്ങൾ നടന്നിരുന്നു. ഇതിൽ ‘ബ്ലാക്ക് മാസ്’ അഥവാ ‘സാത്താൻ ആരാധകരുടെ’ പങ്ക് സംശയിക്കപ്പെട്ടിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.
കേരളത്തിൽ ദുർമന്ത്രവാദം, കൂടോത്രം എന്നിവയ്ക്കെതിരെ നിയമനിർമ്മാണം കൊണ്ടുവരുന്നതിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്. ഇത് സംസ്ഥാനത്ത് ഇത്തരം അന്ധവിശ്വാസങ്ങളുടെ സാന്നിധ്യം വർദ്ധിക്കുന്നു എന്നതിൻ്റെ സൂചനയാണ്.

അരുണാചൽ പ്രദേശിൽ മൂന്ന് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ‘ദുർമന്ത്രവാദ കെണി’യുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെട്ടിരുന്നു. കേരളത്തിൽ ദുർമന്ത്രവാദവും കൂടോത്രവും പുരാതന കാലം മുതൽ നിലവിലുണ്ടെന്നും, ശാസ്ത്രീയ പുരോഗതി ഉണ്ടായിട്ടും ഇത്തരം കാര്യങ്ങളിലുള്ള ആളുകളുടെ സമീപനത്തിൽ കുറവില്ലെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
‘സാത്താനിസം’ എന്ന മറ ഉപയോഗിക്കുന്നത് ഈ കുറ്റകൃത്യങ്ങളുടെ യഥാർത്ഥ സ്വഭാവത്തെ (അന്ധവിശ്വാസം, തട്ടിപ്പ്, ക്രിമിനൽ ഉദ്ദേശ്യങ്ങൾ) മറച്ചുവെക്കുകയും, ഒരു ‘സാത്താൻ ഭീഷണി’ എന്ന അനാവശ്യ ഭയം സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് വിമർശകർ പറയുന്നു.































