March 21, 2026 12:14 am

ആട് 3: ടൈം ട്രാവലിലും ഗതി പിടിക്കാതെ ഷാജി പാപ്പനും പിള്ളേരും

ഡോ ജോസ് ജോസഫ്

വില പിടിപ്പുള്ളതെന്ന് കരുതുന്ന എന്തിൻ്റെയോ പിറകെ അന്തം വിട്ട് പായുന്ന പമ്പരവിഡ്ഡികളായ കുറെ കഥാപാത്രങ്ങൾ.ഈ ജന്മത്തിൽ മാത്രമല്ല, ഏതു ജന്മത്തിലും അവർ ഗതി പിടിക്കില്ല.

2015 ൽ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ആട് ഒന്നാം ഭാഗത്തിൽ ഷാജി പാപ്പനും പിള്ളേരും നീല കൊടുവേലിയുടെ പിന്നാലെയായിരുന്നു പാച്ചിൽ. 2017 ലെ ആട് രണ്ടാം ഭാഗത്തിൽ കമ്മട്ടം കൈയിലെത്തിയെങ്കിലും നഷ്ടപ്പെട്ടു.

വീട് ജപ്തി ചെയ്തു.ഗതി പിടിക്കാത്ത ഷാജി പാപ്പനെ വീട്ടിൽ കയറുന്നതിൽ നിന്നും അമ്മ വിലക്കി. ആട് – 3 – പാർട് വൺ: വൺ ലാസ്റ്റ് റൈഡിലും ഷാജിയും പിള്ളേരും കഷ്ടപ്പാടുകളിൽ നിന്നും രക്ഷപെടുന്നില്ല.

Aadu 3: One Last Ride – Part 1 Confirms GCC Release Despite West Asia Tensions | Filmfare.com

സ്റ്റാർ ഡസ്റ്റ് എന്ന നക്ഷത്ര കല്ലിന് വേണ്ടിയാണ് ആട് മൂന്നിൽ ഷാജി പാപ്പൻ്റെയും പിള്ളേരുടെയും പോരാട്ടം.ആട് ഒന്നും രണ്ടും ഭാഗങ്ങൾ കോമഡിയിൽ മാത്രം കേന്ദ്രീകരിച്ച ചിത്രങ്ങളായിരുന്നുവെങ്കിൽ മൂന്നാം ഭാഗം കോമഡി ആക്ഷൻ, പീരിയഡ് ഡ്രാമ- ഫാൻ്റസി എന്നിവയെല്ലാം കൂട്ടിച്ചേർത്ത ചിത്രമാണ്.

ബോക്സ് ഓഫീസിൽ വൻ പരാജയമേറ്റു വാങ്ങിയ ചിത്രമായിരുന്നു ആട് ഒന്നാം ഭാഗം.എന്നാൽ പിന്നീട് ഡിവിഡികളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവിയർ, കഞ്ചാവ് സോമൻ ,ക്യാപ്റ്റൻ സച്ചിൻ ക്ലീറ്റസ്, സർബത്ത് ഷമീർ, മന്ത്രി പി പി ശശി തുടങ്ങിയ മണ്ടൻ കഥാപാത്രങ്ങൾ അതിപ്രശസ്തരായി.

‘ഷാജി പാപ്പനും പിള്ളേരും’ എന്ന പ്രയോഗം തന്നെ വളരെ പോപ്പുലറായി. കഥാപാത്രങ്ങളുടെ പോപ്പുലാരിറ്റിയിൽ വിശ്വാസമർപ്പിച്ച് ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബു നിർമ്മിച്ച ആട് രണ്ട് പ്രേക്ഷകർ ഏറ്റെടുത്തു. ഒമ്പത് വർഷത്തിന് ശേഷം ആട് മൂന്നിൽ എത്തുമ്പോൾ കോമഡിയും കൗണ്ടറും കുറഞ്ഞു.

ആക്ഷനും ഫാൻ്റസിയും മുന്നിലേക്ക് വന്നു.167 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് സംവിധായകൻ കൂടിയായ മിഥുൻ മാനുവേൽ തോമസാണ്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിംസ് എന്നീ ബാനറുകൾക്ക് വേണ്ടി വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Aadu 3 review: Jayasurya's exhausting film is too unsure to be silly, too conflicted to be serious

” സമയം ഒരു നേർരേഖയല്ല. ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് നിലനിൽക്കുന്നു. മനുഷ്യൻ പല കാലങ്ങളിൽ പല പല ജന്മങ്ങളായി എല്ലാക്കാലത്തുമായി നില നിൽക്കുന്നു. സമയത്താൽ മാത്രം വേർതിരിക്കപ്പെട്ടു കൊണ്ട് ” എന്ന ഹെർമൻ ഹെസ്സെയുടെ വാക്യം എഴുതി കാണിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം.

“ഏതൊക്കെ കാലങ്ങളിൽ ഏതൊക്കെ ജന്മങ്ങളിൽ ജീവിച്ചാലും….എല്ലാ ജന്മത്തിലും നമ്മടെ ഗതി ഊമ്പലും കഞ്ഞീം ആയിരിക്കും.” എന്ന് ഷാജി പാപ്പൻ്റെ കൗണ്ടർ തൊട്ടു പിന്നാലെ വരുന്നുണ്ട്. മൂന്ന് വ്യത്യസ്ത ടൈം ലൈനുകളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ രണ്ട് ടൈം ലൈനുകളിലെ ജന്മങ്ങളിലും പാപ്പൻ്റെയും പിള്ളേരുടെയും ഗതി ഊമ്പലും കഞ്ഞിയുമാണ്.

ഈ ജന്മത്തിലെ അധോഗതി മുൻ ജന്മങ്ങളിലെ അധോഗതിയുടെ തുടർച്ചയാണോ? ഇപ്പോഴത്തെ ശത്രുക്കൾ മുൻജന്മങ്ങളിലും വരും ജന്മങ്ങളിലും ശത്രുക്കളായിരിക്കുമോ?

സമയം രേഖീയമല്ലെന്നും ഭൂതകാലവും വർത്തമാനവും ഭാവിയും ഒരുമിച്ച് നിലനിൽക്കുന്നു എന്നുമാണ് ഈ ചിത്രത്തിൻ്റെ ആശയം ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ സ്വാധീനത്തിലാണ് മറ്റ് കാലഘട്ടങ്ങളിലെ സംഭവങ്ങളും.ആളുകൾ എന്നെന്നേക്കുമായി മരിക്കുന്നില്ല. പല ജന്മങ്ങളിലായി വിവിധ കാലഘട്ടങ്ങളിലൂടെ ജീവിക്കുന്നു. സമയം കൊണ്ട് മാത്രമാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത് .

എഡി 2370, എഡി 2025, എഡി 1790 എന്നീ മൂന്ന് ടൈം ലൈനുകളിലൂടെയാണ് ആട് മൂന്നിൻ്റെ കഥ വികസിക്കുന്നത്.1790 ലെ സംഭവങ്ങളുടെ തുടർച്ചയാണ് 2025 ലെ സംഭവങ്ങൾ. തിരക്കഥ നോൺ-ലീനിയറായി മൂന്ന് കാലഘട്ടങ്ങളിലൂടെയും കയറിയിറങ്ങി പോകുന്നു.ഭാവി കാലത്ത് എ.ഡി. 2370-ൽ ചിത്രം ആരംഭിക്കുന്നു, ‘ദി ഓർഗനൈസേഷൻ ‘ എന്ന ദുഷ്ടശക്തിയുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് ലോകം.

ടൈം ട്രാവൽ വഴി ടൈം ലൈനുകളെ നിയന്ത്രിക്കുന്ന അവർക്ക് സർക്കാരുകളെ പ്രതിഷ്ഠിക്കാനും നീക്കാനും കഴിയും. സ്റ്റാർ ഡസ്റ്റ് എന്ന നക്ഷത്രക്കല്ലാണ് ടൈം ലൈനുകളെ മാറ്റി മറിക്കുന്നത്. ഷാജി പാപ്പനും പിള്ളേരുമെടുക്കുന്ന ചില മണ്ടൻ തീരുമാനങ്ങൾ ഈ സംഭവപരമ്പരകളിൽ നിർണ്ണായകമായി മാറുന്നു.

മുൻ ജന്മത്തിൽ ദരിദ്ര രാജാവായിരുന്ന പത്മനാഭനിൽ (ജയസൂര്യ)നിന്നാണ് നക്ഷത്ര കല്ലിൻ്റെ തുടക്കം.ദരിദ്ര ഗ്രാമവാസിയായ ഷാജി പാപ്പൻ്റെ മുൻ ജന്മമായ രാജാവ് പന്മനാഭനും ദരിദ്രനാണ്.അസംഖാൻ രാജ്യത്തിനെതിരെ (വിനായകൻ) ആക്രമണം അഴിച്ചു വിട്ട കാലം. പടക്കുറുപ്പായ കോമക്കുറുപ്പ് (സൈജു കുറുപ്പ് ), നികുതി പിരിക്കുന്ന തിരുവുള്ളപ്പാട് (ധർമ്മജൻ ബോൾഗാട്ടി ) കേളു (ഇന്ദ്രൻസ്) തുടങ്ങിയവരെല്ലാം രാജകുടുംബവുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്.

സ്ഥിരം മദ്യപനായ വാൾട്ടർ ജോസഫ് (സണ്ണി വെയ്ൻ )എന്ന സായ്പിൻ്റെ മേൽനോട്ടത്തിൽ പത്മനാഭൻ രാജാവിൻ്റെ നാട്ടിൽ ഒരു പാലം പണി നടക്കുകയാണ്. വറീത് മാപ്പിളയാണ് ( വിജയ് ബാബു) കോൺട്രാക്റ്റർ.

Aadu 3 Review: വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ | Iconic Shaji Pappan Returns In Third Part Aadu 3 One Last Ride Part One Review | Asianet News ...

ഈ ജന്മത്തിൽ സാത്താൻ സേവിയറിൽ നിന്നും കട്ട് കിട്ടിയ ഡോളർ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഷാജി പാപ്പനും (ജയസൂര്യ) പിള്ളേരും. കൂട്ടത്തിൽ തിരുമണ്ടനായ ക്യാപ്റ്റൻ സച്ചിൻ ക്ലീറ്റസാണ് (ധർമ്മജൻ ബോൾഗാട്ടി ) ഡോളർ മാറ്റിയെടുക്കാനുള്ള ബുദ്ധി കണ്ടെത്തുന്നത്. അതോടെ ഷാജി പാപ്പൻ്റെയും അറക്കൽ അബു (സൈജു കുറുപ്പ്) ഉൾപ്പെടെയുൾപ്പെടെയുള്ള സംഘത്തിൻ്റെയും ഓട്ടത്തിന് വീണ്ടും തുടക്കമായി.

കമ്മട്ടം നഷ്ടപ്പെട്ടതോടെ കടുത്ത നിരാശയിൽ ഒറ്റപ്പെട്ടു കഴിയുന്ന സാത്താൻ സേവിയറിന് മുന്നിലേക്ക് നിഗൂഡമായ ഒരു പുരാരേഖ എത്തുന്നു.അതോടെ സാത്താൻ ഉഷാറായി. രഹസ്യം ഒളിഞ്ഞിരിക്കുന്ന പാലമാണ് രണ്ട് കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്നത്.

ഹൈറേഞ്ചിൻ്റെ വിപ്ലവ സിംഹമായ ആഭ്യന്തര മന്ത്രി പി പി ശശിയാശാൻ (ഇന്ദ്രൻസ്) കിറ്റ് വാങ്ങി നക്കി തിന്നിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ പാലം വലിച്ച ജനത്തിനെതിരെ കട്ട കലിപ്പിലാണ്. “സർക്കാരിൻ്റെ കൈയിൽ നിന്ന് ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുറതെറ്റാതെ വാങ്ങി തിന്നിട്ട് നാണമില്ലാതെ മാറ്റിക്കുത്തി” എന്നാണ് ശശിയാശാൻ്റെ പരിഭവം.

പാലത്തിൻ്റെ രഹസ്യം ചോർന്നു കിട്ടിയ ആശാൻ പാലം പൊളിക്കാൻ മുൻകയ്യെടുക്കുന്നു. പൊളിക്കാനുള്ള കരാർ സാത്താൻ സേവ്യറിനാണ്. മണ്ടൻ പോലീസുകാരൻ സർബ്ബത്ത് ഷമീറിനെയാണ് ( വിജയ് ബാബു) ആക്രി ശേഖരിക്കാൻ മന്ത്രി ശശിയാശാൻ ഏൽപ്പിക്കുന്നത്.

മണ്ടത്തരങ്ങൾക്കിടയിൽ 10000 രൂപയ്ക്ക് സ്ക്രാപ് ശേഖരിക്കാൻ ഷാജി പാപ്പനും കരാറെടുക്കുന്നു.
രണ്ടാം പകുതിയിൽ ഡ്യൂഡിന്റെ (വിനായകൻ) വരവോടെ കഥാഗതി ആവേശത്തിലേക്ക് വഴിമാറുന്നു. പാലത്തിൻ്റെ സ്ക്രാപ് കൈക്കലാക്കാനുള്ള മത്സരത്തിലേക്ക് പാപ്പൻ, മണ്ടൻ ഷമീർ, സാത്താൻ സേവിയർ, ഡ്യൂഡ് എന്നിവരുടെ സംഘങ്ങൾക്കൊപ്പം ‘ഓർഗനൈസേഷൻ്റെ ‘ വിദേശ ഏജൻ്റ് കേറ്റ് ലാറ (അലിയ ബുർണെ) കൂടി എത്തുന്നു.സംഭവങ്ങളും കഥാപാത്രങ്ങളും രണ്ട് ടൈംലൈനുകളിലൂടെ കയറിയിറങ്ങി പോകുന്നു.

പാപ്പൻ്റെ സ്ഥിരം നടുവേദനയ്ക്കുള്ള കാരണവും ഇതിനിടയിൽ കാണാം. ആട് മൂന്നാം ഭാഗത്തിൻ്റെ രണ്ടാം പാർട്ടിൽ വരാൻ പോകുന്ന വൻ പോരാട്ടത്തിൻ്റെ സൂചനകൾ നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

നിരവധി സംഭവങ്ങൾ കുത്തി നിറച്ച ചിത്രത്തിൻ്റെ രണ്ടാം പകുതിയാണ് കൂടുതൽ ചടുലം.തനത് കോമഡി കൊണ്ടും കുറിക്കു കൊള്ളുന്ന കൗണ്ടറുകൾ കൊണ്ടും സമ്പന്നമായിരുന്നു ആട് ഒന്നും രണ്ടും ഭാഗങ്ങൾ. മൂന്നാം ഭാഗത്തിൽ കൗണ്ടറുകൾ താരതമ്യേന കുറവാണെങ്കിലും പലതും കുറിയ്ക്കു കൊള്ളും.

മന്ത്രവാദി രാമൻ പണിക്കരുടെ (സുധീർ കരമന) കൗണ്ടറുകൾ ശ്രദ്ധേയമാണ്. കോമഡി കഥാപാത്രങ്ങളെ വെച്ച് ടൈം ട്രാവൽ പോലുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചു.എങ്കിലും ഭാവി കാലത്തെ സങ്കീർണ്ണമായ സംഭവങ്ങളും ഫാൻ്റസിയും ടൈം ട്രാവലുമെല്ലാം കൂട്ടി ചേർത്തതു കൊണ്ട് ആട് ഫ്രാഞ്ചൈസിയുടെ മൗലികമായ ലാളിത്യം നഷ്ടപ്പെട്ടു. ചിലയിടങ്ങിലെല്ലാം സംവിധായകൻ്റെ പിടി നഷ്ടപ്പെടുന്നുണ്ട്.

Aadu 3 One Last Ride - Part 1: Amid postponement buzz, Jayasurya's blockbuster franchise reaffirms March 19 release | PINKVILLA: Entertainment

മണ്ടത്തരങ്ങൾ മാത്രം കാട്ടി കൂട്ടുകയും നമ്പർ വൺ വിഡ്ഡികളെ സംഘത്തിൽ കൊണ്ടു നടന്ന് സ്ഥിരം പണി വാങ്ങുകയും ചെയ്യുന്ന ഷാജി പാപ്പൻ മലയാള സിനിമയിലെ വ്യത്യസ്തനായ ഹീറോയാണ്. നടു വേദന കാരണം ഭാര്യ ഉപേക്ഷിച്ചു പോയ പാപ്പൻ സ്ഥിരം വാർപ്പിലുള്ള നായക കഥാപാത്രമല്ല.

ഏത് ജന്മത്തിലും കഷ്ടപ്പാട് മാത്രം അനുഭവിക്കുന്ന ‘ബ്ലഡി ഗ്രാമവാസി’ ഷാജി പാപ്പൻ ജയസൂര്യയുടെ എക്കാലത്തും ഓർമ്മയിൽ ചേർത്തുവെയ്ക്കാവുന്ന കഥാപാത്രമാണ്. തനത് ഭാവങ്ങൾ കൊണ്ടും പ്രത്യേക രീതിയിലുള്ള സംഭാഷണങ്ങൾ കൊണ്ടും ഡ്യൂഡിനെ പതിവു പോലെ വിനായകൻ മികവുറ്റതാക്കി.കോമഡിയിൽ ധർമ്മജൻ്റെ ക്യാപ്റ്റൻ ക്ലീറ്റസാണ് ഒരു പടി മുന്നിൽ .

ഭൂതം, വർത്തമാനം ,ഭാവി എന്നീ മൂന്ന് കാലഘട്ടങ്ങളിലും സുപ്രധാന വേഷങ്ങളിൽ എത്തുന്ന ഇന്ദ്രൻസ് അതീവ തന്മയത്വത്തോടെ അഭിനയിച്ചു.വറീത് കോൺട്രാക്റ്റർ, സർബ്ബത്ത് ഷമീർ എന്നീ വേഷങ്ങളിൽ വിജയ് ബാബു, സാത്താൻ സേവിയർ, വാൾട്ടർ ജോസഫ് എന്നീ വേഷങ്ങളിൽ സണ്ണി വെയ്ൻ, പടക്കുറുപ്പ് കോമ കുറുപ്പ് ,അറക്കൽ അബു എന്നീ റോളുകളിൽ സൈജു കുറുപ്പ് എന്നിവരും പതിവ് മികവ് നിലനിർത്തി.

ആക്ഷൻ രംഗങ്ങളിൽ കനേഡിയൻ നടി അലിയ ബുർണെ തിളങ്ങി.ബിജു കുട്ടൻ, സുധി കോപ്പ, ഭഗത് മാനുവേൽ, സുധീർ കരമന തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി. രണ്ട് കാലഘട്ടങ്ങളിലും ജ്യേഷ്ഠൻ കഥാപാത്രങ്ങളായി നിർണ്ണായക സമയത്ത് രഞ്ജി പണിക്കർ പ്രത്യക്ഷപ്പെടുന്നുണ്ട്.

പഴയ കാലഘട്ടവും ഭാവികാലവുമെല്ലാം മികവോടെ ചിത്രീകരിച്ചിട്ടുണ്ട്. അനീസ് നാടോടി യുടെ പ്രൊഡക്ഷൻ ഡിസൈൻ മികച്ചതാണ്. വ്യത്യസ്ത കാലഘട്ടങ്ങൾ അഖിൽ ജോർജ്ജിൻ്റെ ക്യാമറ ഭംഗിയോടെ ഒപ്പിയെടുത്തു.ഷാൻ റഹ്മാൻ്റെ യും ഡാൻ വിൻസെൻ്റിൻ്റെയും പശ്ചാത്തല സംഗീതവും ലിജോ പോളിന്റെ എഡിറ്റിംഗും ഉയർന്ന നിലവാരം പുലർത്തുന്നു.

ആട് 3 റിലീസിന് മാറ്റമില്ല | Aadu 3 | Jayasurya | Entertaiment News | Samakalika Malayalam

——————————————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News