ഡെറാഡൂൺ : നിർബന്ധിത മതപരിവർത്തനങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കുന്ന നിയമ ഭേദഗതിക്ക് ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നിയമ പ്രകാരം ജീവപര്യന്തം തടവും 10 ലക്ഷം രൂപ വരെ പിഴയും വരെ വിധിക്കാം.
കുറ്റവാളികളെ തടയുകയും സംസ്ഥാനത്തിൻ്റെ തനിമ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.2018 മുതൽ ഉത്തരാഖണ്ഡിൽ നിലവിലുള്ള നിയമത്തിൽ വരുത്തുന്ന രണ്ടാമത്തെ ഭേദഗതിയാണിത്. പുഷ്കർ സിംഗ് ധാമി രണ്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം 2022-ൽ ആദ്യ ഭേദഗതി വരുത്തിയിരുന്നു.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ജനസംഖ്യാപരമായ മാറ്റങ്ങളെയും മതപരിവർത്തന ശ്രമങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് ഈ ഭേദഗതി പരിഹാരമുണ്ടാകുമെന്ന് സർക്കാർ കരുതുന്നു.ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പോലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാം. അത് ജാമ്യം ലഭിക്കാത്ത കുററവുമായി മാറും.
2011-ലെ സെൻസസ് അനുസരിച്ച്, ഉത്തരാഖണ്ഡിലെ മതപരമായ ജനസംഖ്യാ കണക്കുകൾ ഇങ്ങനെയാണ് : ഹിന്ദുക്കൾ: 82.97%, മുസ്ലീങ്ങൾ: 13.95%, സിഖുകാർ: 2.34%, ക്രിസ്ത്യാനികൾ: 0.37%, ബുദ്ധമതക്കാർ: 0.15%, ജൈനമതക്കാർ: 0.09%, മറ്റുള്ളവർ: 0.02%,ഒരു മതത്തിലും വിശ്വസിക്കാത്തവർ: 0.11%.
നിലവിൽ ഉത്തരാഖണ്ഡിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി 10 വർഷം തടവും 50,000 രൂപ പിഴയുമാണ്.പുതിയ ബിൽ പ്രകാരം തടവ് ശിക്ഷ 14 അല്ലെങ്കിൽ 20 വർഷം വരെ ഉയർത്താനും, കുറ്റകൃത്യത്തിൻ്റെ ഗൗരവം അനുസരിച്ച് ജീവപര്യന്തം വരെ നീട്ടാനും വ്യവസ്ഥയുണ്ട്.
ഓഗസ്റ്റ് 19-ന് ആരംഭിക്കുന്ന നിയമസഭയുടെ സമ്മേളനത്തിൽ ഈ നിയമനിർമ്മാണം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യം (ഭേദഗതി) നിയമം, 2025, വഞ്ചനാപരമായതോ നിർബന്ധിതമായതോ ആയ മതപരിവർത്തനം പോലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാക്കി മാറ്റും. ഇത്തരം കേസുകളിൽ, പ്രതി കുറ്റക്കാരനല്ലെന്നും കുറ്റം ആവർത്തിക്കില്ലെന്നും വിചാരണ കോടതിക്ക് (സെഷൻസ് കോടതി) ബോധ്യപ്പെട്ടാൽ മാത്രമേ ജാമ്യം അനുവദിക്കൂ.
പ്രേരണ എന്നതിൻ്റെ നിർവചനവും ബില്ലിൽ വിപുലീകരിച്ചിട്ടുണ്ട്. സമ്മാനം, പ്രതിഫലം, എളുപ്പത്തിൽ പണം, പണമായോ അല്ലാതെയോ ഉള്ള ഭൗതിക നേട്ടങ്ങൾ, തൊഴിൽ, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവിശ്വാസത്തെ വേദനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു മതത്തെ മഹത്വവൽക്കരിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം കുറ്റകൃത്യമായി കണക്കാക്കുന്നു.
സോഷ്യൽ മീഡിയ, മെസ്സേജിംഗ് ആപ്പ് അല്ലെങ്കിൽ ഏതെങ്കിലും ഓൺലൈൻ മാധ്യമം വഴി മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതോ പ്രേരിപ്പിക്കുന്നതോ ആയ പ്രവൃത്തികൾക്ക് ഇത് ശിക്ഷ നൽകും.
സാധാരണ ലംഘനങ്ങൾക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗക്കാർ, ഭിന്നശേഷിക്കാർ അല്ലെങ്കിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുമായി ബന്ധപ്പെട്ട മതപരിവർത്തന കേസുകളിൽ അഞ്ച് മുതൽ 14 വർഷം വരെ തടവും, ഗുരുതരമായ കേസുകളിൽ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും വലിയ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയോ മതം മറച്ചുവെച്ചോ വിവാഹം കഴിക്കുന്നതിന് കർശന ശിക്ഷ നൽകാനും, അനധികൃത മതപരിവർത്തനത്തിന് ഇരയായവർക്ക് സംരക്ഷണം, പുനരധിവാസം, വൈദ്യസഹായം, യാത്രാ, ജീവിതച്ചെലവുകൾ എന്നിവ നൽകാനും നിർദ്ദിഷ്ട ബില്ലിൽ വ്യവസ്ഥയുണ്ട്.
കുംഭമേള
ഉത്തരാഖണ്ഡിനെ “ദേവഭൂമി” അഥവാ “ദൈവങ്ങളുടെ നാട്” എന്നാണ് ഹൈന്ദവിശ്വാസികൾ വിശേഷിപ്പിക്കുന്നത്.നിരവധി പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളാണ് ചാർ ധാം.ബദരീനാഥ്,കേദാർനാഥ്,ഗംഗോത്രി , യമുനോത്രി എന്നിവയാണ് ഈ ക്ഷേത്രങ്ങൾ.
ശിവന് സമർപ്പിച്ചിട്ടുള്ള അഞ്ച് ക്ഷേത്രങ്ങളായ പഞ്ച് കേദാർ ഇവിടെയാണ്. കേദാർനാഥ്, മധ്യ മഹേശ്വർ, തുംഗനാഥ്,രുദ്രനാഥ്, കൽപേശ്വർ എന്നിവയാണ് അവ. ജോതിർമഠ്,ധാരി ദേവി ക്ഷേത്രം,മൻസാ ദേവി ക്ഷേത്രം, നൈനാ ദേവി ക്ഷേത്രം, കാർത്തിക് സ്വാമി ക്ഷേത്രം എന്നിവയും പ്രസിദ്ധമാണ്.
ബദരീനാഥ്
കുംഭമേള തന്നെയാണ് ഉൽസവങ്ങളിൽ പ്രധാനം. ഹരിദ്വാറിൽ ഗംഗാ നദിയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു വലിയ ആഘോഷമാണിത്. ഹരിദ്വാറിലും ഋഷികേശിലുമാണ് ഇത് പ്രധാനം.
ഗംഗാ നദി ഭൂമിയിലേക്ക് വന്നതിൻ്റെ ഓർമ്മയ്ക്കായി ആഘോഷിക്കുന്ന ഗംഗാ ദസറയാണ് വേറൊരു ഉൽസവം.നന്ദാദേവിയെ ആദരിക്കുന്ന നന്ദാ ദേവി മേള ഉത്തരാഖണ്ഡിലെ ആളുകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.
സംസ്ഥാനത്തിൻ്റെ ജനസംഖ്യാപരമായ ഘടന മാറ്റാൻ ലക്ഷ്യമിട്ടുള്ള സമീപകാല മതപരിവർത്തന കേസുകളാണ് നിയമം കൂടുതൽ കർശനമാക്കാൻ ഒരു ഭേദഗതി കൂടി കൊണ്ടുവരാൻ കാരണമെന്ന് ബി.ജെ.പി നേതാവും ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതിയുടെ മുൻ ചെയർമാനുമായ അജേന്ദ്ര അജയ് പറഞ്ഞു.ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് പോലുള്ള അതിർത്തി സംസ്ഥാനത്തിൻ്റെ തനതായ സ്വത്വം സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കേദാർനാഥ്
സംസ്ഥാനത്തെ ‘ലവ് ജിഹാദ്’ വിഷയം സജീവമായി ഉന്നയിച്ച അദ്ദേഹം, മതം മാററത്തിന് കർശനമായ പുതിയ നിയമം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് പറഞ്ഞു. നിലവിൽ രാജ്യവ്യാപകമായി നടക്കുന്ന മതപരിവർത്തന ശ്രമങ്ങളെ ചെറുക്കാൻ ഇത് സഹായിക്കും.
ഉത്തരാഖണ്ഡിലെ ജനസംഖ്യാപരമായ മാറ്റം എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ജനസംഖ്യാപരമായ മാറ്റം കാരണം, സംസ്ഥാനത്തിൻ്റെ യഥാർത്ഥ സ്വത്വമായ ദേവഭൂമി (ദേവന്മാരുടെ നാട്) അപകടത്തിലാണ്. ഇതൊരു അതിർത്തി സംസ്ഥാനമായതുകൊണ്ട്, ജനസംഖ്യാപരമായ മാറ്റം രാജ്യസുരക്ഷയ്ക്കും ഭീഷണിയാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.































