ആർ. ഗോപാലകൃഷ്ണൻ
🔸
ശ്രീനിവാസന്‍റെ സുമാർ അരനൂറ്റാണ്ടുകാലത്തെ സിനിമാ ജീവിതത്തിന് അന്ത്യം.
സമാനനായ ഒരു മുൻഗാമിയും പിന്‍ഗാമിയില്ലാതെ ശ്രീനിവാസനെന്ന ബഹുമുഖ പ്രതിഭ ഒട്ടെറെ സംഭാവനകൾ നല്‍കിയിട്ടാണ് യാത്രയാകുന്നത്. ശ്രീനിവാസന് പകരക്കാരന്‍ മലയാളത്തില്‍ ഉടനെയെങ്ങും ഉണ്ടാകുമെന്നും തോന്നുന്നില്ല.

സവിശേഷമായ പ്രതിഭാ സ്ഫുരണം പ്രകടമാക്കിയ തിരക്കഥാകൃത്തും നടനും സംവിധായകനുമാണ് ശ്രീനിവാസൻ വിടവാങ്ങിയപ്പോൾ മലയാള സിനിമാ ലോകം ഒന്നടങ്കം കണ്ണീർ പൊഴിച്ചു.
എറണാകുളം ജില്ലയിലെ കണ്ടനാട് താമസിച്ചിരുന്ന ശ്രീനിവാസനെ കടുത്ത രോഗലക്ഷണങ്ങൾ കണ്ടെത്തിയ ശേഷം കൊച്ചി നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി അസ്വസ്ഥതകൾ അധികരിച്ചപ്പോൾ തൊട്ടടുത്ത തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിലാക്കി. അവിടെ വച്ച് അന്ത്യം സംഭവിച്ചു. കുറെക്കാലം മുമ്പുണ്ടായ പക്ഷാഘാതത്തിൽ നിന്നു പൂർണ്ണ വിമുക്തി നേടിയിരുന്നില്ല. വീണ്ടും വിവിധ രോഗങ്ങളെത്തുടർന്ന് അടുത്തു കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
🔸
ഭാര്യ: വിമല. മക്കൾ: നടന്മാരായ വിനീത്, ധ്യാൻ
🌏
കൂത്തുപറമ്പ് പാട്യത്ത് ആണ് ശ്രീനിവാസൻ്റെ ജനനം . അച്ഛൻ ഉണ്ണി സ്കൂൾ അദ്ധ്യാപകനും അമ്മ ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു.കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു അച്ഛൻ.
സ്കൂൾ ജീവിതം കതിരൂർ ഗവ.സ്കൂളിൽ ആയിരുന്നു.കലാലയ ജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ.എസ്സ്.എസ്സ്.കോളേജിലും. സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു.
മട്ടന്നൂർ എൻഎസ്എസ് കോളേജിൽ മലയാള അധ്യാപകനും ഹാസ്യസാഹിത്യകാരനും ആയിരുന്ന ഡോ. പി. സേതുനാഥൻ്റെ വത്സല ശിഷ്യനായിരുന്നു, ശ്രീനിവാസൻ….. ആ ബന്ധം അവസാനകാലം വരെ ദൃഢമായി തന്നെ നിലനിന്നിരുന്നു എന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്…
സേതുനാഥൻ മാഷിൻ്റെ പ്രോത്സാഹനം കോളേജ് നാടകം അവതരിക്കുന്നതിനും സിനിമകൾ കണ്ടു മനസ്സിലാക്കാനും അവസരം നല്കി. ഹാസ്യ /ഹാസ സാഹിത്യത്തിനുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് ഡോ. സേതുനാഥൻ. ‘മലയാളപ്പെരുമ’ എന്ന ഹാസ്യ സാഹിത്യ കൃതിക്കായിരുന്നു പുരസ്കാരം.
🌏
കോളേജ് പഠനത്തെ തുടർന്ന് ശ്രീനിവാസൻ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.നടൻ രജനികാന്ത് ഇവിടെ സഹപാഠിയായിരുന്നു.

ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976-ൽ പി.എ.ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗപ്രവേശം.ആദ്യ സിനിമയിൽ തന്നെ സ്ക്രിപ്റ്റ് ചർച്ചയിൽ പോലും ശ്രീനിവാസൻ പങ്കെടുത്തിരുന്നു എന്ന് അതിലെ സഹനടനായി അഭിനയിച്ച, സിറിൽ പി. ജേക്കബ്ബ് പറഞ്ഞതായി ഓർക്കുന്നു.
അടയാറിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച, വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ തന്നെ ശ്രീനിവാസന് തന്‍റെ തന്നെ, കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘മേള’ (1980) എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു.
ഡബ്ബിംഗ് ആർട്ടിസ്റ്റു ആയിക്കൂടി ആദ്യകാലത്ത് ശ്രീനിവാസൻ പ്രവർത്തിച്ചു; ‘വിധിച്ചതും കൊതിച്ചതും’, ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’, ‘ഒരു മാടപ്പിറാവിൻ്റെ കഥ’, ‘മേള’ എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കു വേണ്ടിയും ‘ഒരു മുത്തശ്ശിക്കഥ’ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനു വേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
അരവിന്ദൻ്റെ ‘ചിദംബര’ത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ചു. ബക്കറിൻ്റെയും കെ.ജി. ജോർജിൻ്റെയും സിനിമകളിലും വേഷമിട്ടു. ബക്കറിൻ്റെ ‘സംഘഗാന’ത്തിൽ നായക പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു.
🌏
ശ്രീനിവാസൻ 1984-ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമക്ക് കഥ എഴുതിക്കൊണ്ട് തൻ്റെ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു…
തുടർന്ന്, ടി.പി. ബാലഗോപാലൻ എം.എ. (1986); ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986); മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988); സന്മനസ്സുള്ളവർക്ക് സമാധാനം (1986); വെള്ളാനകളുടെ നാട് (1988); പട്ടണപ്രവേശം (1988); വരവേൽപ്പ് (1989); നാടോടിക്കാറ്റ് (1987); ആനവാൽ മോതിരം (1990); തലയണമന്ത്രം (1990); സന്ദേശം (1991); അഴകിയ രാവണൻ (1996) തുടങ്ങി ഒട്ടേറെ സിനിമകൾ അദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നു ഉയിർക്കൊണ്ടിട്ടുണ്ട്. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
‘വടക്കുനോക്കിയന്ത്രം’ (1989); ‘ചിന്താവിഷ്ടയായ ശ്യാമള’ (1998) എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. സംവിധാനം ചെയ്യുകയും ചെയ്തു.

🌏
സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യ പ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്‍റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.
സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതി അഭിനയിച്ച ചിത്രം. സ്വന്തം ചിത്രങ്ങൾക്ക് പുറമേ മറ്റുളളവരുടെ തിരകഥയിലും ശ്രീനിവാസൻ എന്ന നടൻ ശോഭിച്ചു.
ശ്രീനിവാസന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ചിട്ടുണ്ട്. അവരെ പരിഹസിക്കുന്ന ചില രംഗങ്ങള്‍ എഴുതിയിട്ടുമുണ്ട്. പക്ഷേ അത് വ്യക്തിപരമായിരുന്നില്ല. മലയാളികളുടെ ചില പൊങ്ങച്ചങ്ങളെ മൊത്തത്തില്‍ പരിഹസിച്ചതായിരുന്നു എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.ആ അഭിനേതാക്കളും ശ്രീനിവാസനുമായുള്ള സൗഹൃദം തുടരുകയും ചെയ്തു.
🌏
ശ്രീനിവാസന്‍റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ സിനിമയിൽ സംസാരിച്ചപ്പോൾ അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും സംസ്കാരത്തിലേക്കും ഭാഷയിലേക്കും കൂടി സംക്രമിക്കുകയായിരുന്നു.
”ബൂര്‍ഷ്വാസി കം സലിം എന്നുപറയുന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഡൗണ്‍ട്രോഡന്‍, എ ക്വസ്റ്റ്യന്‍ മാര്‍ക്ക്. ആല്‍ഡസ് ഹക്‌സിലിയുടെ പുസ്തകം. അതുമല്ലെങ്കില്‍ ദാസ് ക്യാപ്പിറ്റല്‍? ”….എന്ന് പെണ്ണ് കാണല്‍ ചടങ്ങില്‍ ചോദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പ്രഭാകരന്‍ എന്ന കഥാപാത്രത്തെ എഴുതാനും അവതരിപ്പിക്കാനും ശ്രീനിവാസനേ കഴിയൂ!
സന്ദേശം, നാടോടിക്കാറ്റ് തുടങ്ങിയ സിനിമാളിലെ നിരവധി സംഭാഷണ ശകലങ്ങൾ പിന്നീട് നാടൻ ചെല്ലുകളായും ട്രോളുകളായി മാറി.
———————-——————————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി


























