തിരുവനന്തപുരം : യുവനടിക്ക് അശ്ലീല സ്വഭാവമുള്ള സന്ദേശങ്ങൾ അയച്ചത് സംബന്ധിച്ച വിവാദങ്ങൾ കൊഴുത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചു.
രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം വന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ ഉള്ള നേതാക്കൾ നേരത്തെ തന്നെരാഹുലിനെ കൈവിട്ടിരുന്നു.
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും, താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുൽ, ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു.
ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല. യുവനടി അടുത്ത സുഹൃത്താണ്. തന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി
ഇതിനിടെ, മറ്റൊരു ഗുരുതര ആരോപണം പുറത്ത് വന്നു. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്നുവെന്ന് പറയുന്ന സംഭാഷണമാണിത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് എന്ന രീതിയിലാണ് അത് പ്രചരിക്കുന്നത്. യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ടി വി ചാനൽ ശബ്ദം പുറത്തുവിടുന്നത്. ഗർഭം അലസിപ്പിക്കണമെന്നും കുഞ്ഞിനെ വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
അതേസമയം,പത്തനംതിട്ടയിലെ രാഹുലിൻ്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. വീട്ടിലേക്ക് തള്ളിക്കയറിയാണ് പ്രതിഷേധം. വയനാട്ടിലും പാലക്കാടും പ്രതിഷേധ മാർച്ചുകൾ നടക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകർ പാലക്കാട് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിലും വിമർശനം ഉയർന്നിരുന്നു.ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർ .വി. സ്നേഹയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി.
തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻ്റെ വിമർശനം.
താരപരിവേഷത്തിൻ്റെ പാരമ്യത്തിൽ നിന്ന് ഒറ്റപ്പെടലിൻ്റെ അനാഥത്വത്തിലേക്കാണ് ഒറ്റ രാത്രി കൊണ്ട് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും രാഹുൽ വീണു പോയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎൽഎ സ്ഥാനത്തേക്കുമെല്ലാം കൈപിടിച്ചുയർത്തിയ പ്രതിപക്ഷ നേതാവ് സതീശൻ കൂടി കൈവിട്ടതോടെ രാഹുലിൻറെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലായി.































