March 18, 2026 2:20 pm

ഗാസ: പ്രധാനമന്ത്രിയും സൈനിക മേധാവിയും തമ്മിൽ പോര്

ജെറുസലേം: ഗാസ പൂർണ്ണമായും പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ തീരുമാനത്തെച്ചൊല്ലി സർക്കാരിലും സൈന്യത്തിലും അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.

ഇസ്രയേൽ പ്രതിരോധ സേനാ മേധാവി  ഇയാൽ സമീർ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് തർക്കം പരസ്യമായത്.

ഗാസ പൂർണ്ണമായി പിടിച്ചടക്കുന്നത് സൈന്യത്തിന് ഒരു “കുടുക്ക്” ആയിരിക്കുമെന്ന് സമീർ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ബന്ദികളുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുമെന്നും, നിലവിൽ കനത്ത സമ്മർദ്ദത്തിലുള്ള സൈനികരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം, ഗാസയുടെ പ്രധാന ഭാഗങ്ങൾ വളഞ്ഞുകൊണ്ട് ഹമാസിനെതിരെയുള്ള ആക്രമണങ്ങൾ തുടരാമെന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.

ഈ വിഷയത്തിൽ പ്രധാനമന്ത്രി നെതന്യാഹുവും ഇയാൽ സമീറും തമ്മിൽ നടന്ന സുരക്ഷാ യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഗാസ പിടിച്ചടക്കാനുള്ള പദ്ധതി തയ്യാറാക്കി മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ നെതന്യാഹു സൈനിക മേധാവിയോട് ആവശ്യപ്പെട്ടു. എന്നാൽ, താൻ ഇതിനകം അത്തരം പദ്ധതികൾ അവതരിപ്പിച്ചതാണെന്ന് സമീർ മറുപടി നൽകി. പദ്ധതികളിൽ മാറ്റങ്ങൾ വരുത്തി വീണ്ടും അവതരിപ്പിക്കാൻ നെതന്യാഹു ആവശ്യപ്പെട്ടതായും വാർത്തകളുണ്ട്.

ഇതിനിടെ, നെതന്യാഹുവിന്റെ മകൻ യായർ നെതന്യാഹു ഇയാൽ സമീറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. സമീർ ഒരു “വിപ്ലവത്തിനും സൈനിക അട്ടിമറിക്കും” ശ്രമിക്കുകയാണെന്ന് യായർ കുറിച്ചു. ഈ ആരോപണങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.

പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സൈനിക മേധാവിക്ക് പിന്തുണയുമായി രംഗത്തെത്തി. താൻ തന്നെയാണ് സമീറിനെ സൈനിക മേധാവിയായി നിയമിക്കാൻ ശുപാർശ ചെയ്തതെന്നും, തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ അദ്ദേഹത്തിന് അവകാശവും കടമയുമുണ്ടെന്നും കാറ്റ്സ് പറഞ്ഞു.

ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും കഴിയാത്ത സാഹചര്യത്തിൽ, ഗാസയുടെ ഭാവി ഭരണം സംബന്ധിച്ച് വ്യക്തമായ നയമില്ലാത്തത് സൈനികർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. സൈനിക നേതൃത്വത്തിന്റെ വിയോജിപ്പ് വകവെക്കാതെ മുന്നോട്ട് പോകാൻ നെതന്യാഹു ശ്രമിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഈ ആഭ്യന്തര ഭിന്നതകൾ യുദ്ധത്തിൻ്റെ ഭാവി ഗതിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News