ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിയമനങ്ങൾ നിർത്തിവെച്ച് അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളോട് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടത് വിവരസാങ്കേതിക മേഖലയിലും തൊഴിൽ വിപണിയിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു.
ഈ നീക്കം ഐ.ടി. വ്യവസായത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള ആഗോള ടെക് ഭീമന്മാർക്ക് ഇന്ത്യയിൽ വലിയ പ്രവർത്തന കേന്ദ്രങ്ങളുണ്ട്.
ലക്ഷക്കണക്കിന് പ്രൊഫഷണലുകളാണ് ഈ കമ്പനികളിലും അവരുമായി ബന്ധപ്പെട്ടും ജോലി ചെയ്യുന്നത്. അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ 5 ദശലക്ഷത്തിലധികം ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നുണ്ട് എന്നാണ് ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കണക്ക്.
ഐ.ബി.എം, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, ഡെൽ തുടങ്ങിയ വൻകിട കമ്പനികൾക്ക് ഇന്ത്യയിൽ ലക്ഷക്കണക്കിന് തൊഴിലാളികളുണ്ട്. ഏകദേശം 1,800 വിദേശ കോർപ്പറേറ്റ് ഓഫീസുകൾ തന്നെയുണ്ട്. രണ്ടു ദശലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.
വാഷിംഗ്ടണിൽ നടന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഡൊണാൾഡ് ട്രംപ് ഈ വിവാദ പ്രസ്താവന നടത്തിയത്.
അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“നമ്മുടെ വലിയ ടെക് കമ്പനികളിൽ പലതും അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ അനുഗ്രഹം ആസ്വദിക്കുന്നു. അവർ ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നു. ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുന്നു. ലാഭം അയർലൻഡിൽ നിക്ഷേപിക്കുകയും ചെയ്യുന്നു,” ട്രംപ് പറഞ്ഞു. “പ്രസിഡൻ്റ് ട്രംപിൻ്റെ കീഴിൽ ആ ദിനങ്ങൾ അവസാനിച്ചു. അമേരിക്കൻ ടെക് കമ്പനികൾ അമേരിക്കയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കണം. നിങ്ങൾ അമേരിക്കയ്ക്ക് ഒന്നാം സ്ഥാനം നൽകണം.”
ട്രംപിൻ്റെ ഈ ആഹ്വാനം യാഥാർത്ഥ്യമായാൽ, ഹ്രസ്വകാലത്തേക്ക് ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള എച്ച്-1ബി വിസകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. ഇത് യു.എസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഐ.ടി. പ്രൊഫഷണലുകൾക്ക് തിരിച്ചടിയാകും. നിലവിൽ, എച്ച്-1ബി വിസകൾ ലഭിക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണ്. 2022-2023 കാലയളവിൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 72.3% ഉം ഇന്ത്യൻ പൗരന്മാർക്കാണ് കിട്ടിയത്.
ട്രംപിൻ്റെ ഈ നീക്കം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. യു.എസ്. സാമ്പത്തിക മേഖലയിലെ ഏതൊരു തിരിച്ചടിയും, പ്രത്യേകിച്ച് ഐ.ടി. മേഖലയിലെ തൊഴിൽ വെട്ടിച്ചുരുക്കലുകൾ, ഇന്ത്യയിലെ ഐ.ടി. കമ്പനികളുടെ വരുമാനത്തെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കും. യു.എസ്. കമ്പനികൾക്ക് പുതിയ പ്രോജക്റ്റുകളും കരാറുകളും കുറയുന്നത് ഇന്ത്യൻ കമ്പനികൾക്ക് ജോലി കരാറുകൾ കിട്ടുന്നത് കുറയ്ക്കും.
എന്നിരുന്നാലും, ഈ പ്രസ്താവനകളെ ടെക് ലോകം അത്ര കാര്യമായി എടുക്കുന്നില്ല. ആഗോളവൽക്കരണം അത്രയെളുപ്പം മാറ്റാൻ സാധിക്കില്ലെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സങ്കീർണ്ണമായ വിതരണ ശൃംഖലകളും ലോകമെമ്പാടുമുള്ള പ്രതിഭകളെ ആശ്രയിക്കുന്നതും ആഗോള ടെക് വ്യവസായത്തിൻ്റെ ഒരു അവിഭാജ്യ ഘടകമാണ്. കൂടാതെ, ഇന്ത്യയ്ക്ക് സ്വന്തമായി വലിയ ഒരു ആഭ്യന്തര വിപണിയുള്ളതും, അതിവിദഗ്ദ്ധരായ തൊഴിലാളികളുടെ ഒരു വലിയ നിരയുള്ളതും വെല്ലുവിളികളെ അതിജീവിക്കാൻ സഹായിച്ചേക്കാം.
എന്നിരുന്നാലും,വരും ദിവസങ്ങളിൽ ഡൊണാൾഡ് ട്രംപ്, സ്വീകരിക്കുന്ന തുടർനടപടികൾ ഈ വിഷയത്തിൽ നിർണായകമാകും.































