ദോഹ: അമേരിക്കയുടെ ഒരു പ്രധാന സൈനിക കേന്ദ്രമായ ഖത്തറിലെ ദോഹയിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ തിങ്കളാഴ്ച മിസൈൽ ആക്രമണം നടത്തി. പിന്നാലെ ദോഹയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
മിസൈലുകൾ വിജയകരമായി തടഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ പെൻ്റഗണോ ഖത്തർ അധികൃതരോ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അമേരിക്കൻ, ഇസ്രായേൽ സൈന്യങ്ങൾ ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായായിരുന്നു ആക്രമണം
“ബെഷാറത്ത് ഫത്താഹ്” (വിജയത്തിൻ്റെ സന്തോഷവാർത്ത) എന്ന് പേരിട്ട ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാനിയൻ സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏറ്റെടുത്തു.ഇത് അമേരിക്കയുടെ “നഗ്നമായ സൈനിക ആക്രമണത്തിന്” നേരിട്ടുള്ള മറുപടിയാണെന്ന് അവർ അറിയിച്ചു.
സ്ഥിതിഗതികൾ രൂക്ഷമായതോടെ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഖത്തർ തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ എംബസികൾ ഖത്തറിലുള്ള തങ്ങളുടെ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ദോഹയുടെ തെക്ക് പടിഞ്ഞാറായി 60 ഏക്കർ വിസ്തൃതിയുള്ള അൽ ഉദൈദ് വ്യോമതാവളം അമേരിക്കൻ സെൻട്രൽ കമാൻഡിൻ്റെ ആസ്ഥാനമാണ്. ഏകദേശം 10,000 സൈനികരാണ് ഈ കേന്ദ്രത്തിലുള്ളത്.പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമാണിത്.
“വിനാശകരവും ശക്തവുമായ” മിസൈൽ ആക്രമണമെന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. എന്നാൽ,ആക്രമണത്തിൽ ആളപായമില്ലെന്ന് ഖത്തർ വ്യോമ പ്രതിരോധ സേനയെ ഉദ്ധരിച്ച് അൽ ജസീറ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.