ടെഹ്റാൻ: സിറിയയിൽ, അമേരിക്ക സ്ഥാപിച്ചിട്ടുള്ള സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ പടരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു
പടിഞ്ഞാറൻ സിറിയയിലെ ഹസാക്ക പ്രവിശ്യയിലുള്ള അമേരിക്കൻ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹ്ർ അറിയിച്ചു.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയാണിത്.
ഇതിനിടെ, ഇറാൻ-ഇസ്രായേൽ പോരാട്ടം തുടരുകയാണ്. ഇറാൻ ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ തൊടുത്തുവിട്ടു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് മറുപടിയായി ഇസ്രായേൽ, ഇറാനിയൻ സൈനിക യൂണിറ്റുകൾക്ക് നേരെ വ്യോമാക്രമണം നടത്തി.

അതേസമയം, ആഗോള എണ്ണ വ്യാപാരത്തിലെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെണ്ട് തീരുമാനിച്ചത് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ഇറാനിൽ ഭരണമാറ്റം ആവശൃമാണെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.അമേരിക്കയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണിത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ നിഷ്പക്ഷ നിലപാട് വ്യക്തമാക്കി. ഇസ്രായേലിൽ വലിയൊരു വിഭാഗം ജനങ്ങൾ റഷ്യൻ സംസാരിക്കുന്നവരാണ്.അതുകൊണ്ടാണ് തങ്ങൾ ഇറാനെ നേരിട്ട്
സഹായിക്കാൻ മടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“മുൻ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യൻ ഫെഡറേഷനിൽ നിന്നുമുള്ള ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഇസ്രായേലിൽ താമസിക്കുന്നുണ്ട്. ഇന്നത് ഒരു റഷ്യൻ സംസാരിക്കുന്ന രാജ്യമാണ്.,” പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു.
അറബ് രാജ്യങ്ങളുമായും ഇസ്ലാമിക രാജ്യങ്ങളുമായും തങ്ങളുടെ രാജ്യം ദീർഘകാലമായി സൗഹൃദബന്ധം പുലർത്തുന്നുണ്ടെന്നും റഷ്യയിലെ ജനസംഖ്യയുടെ 15% മുസ്ലീങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദശാബ്ദങ്ങളായി ഇറാനുമായി അടുത്ത സഖ്യമുണ്ടായിട്ടും ഇസ്രായേലുമായുള്ള യുദ്ധത്തിൽ റഷ്യ ഇതുവരെ സജീവമായി ഇടപെട്ടിട്ടില്ല.എന്നാൽ അമേരിക്കയുടെ ആക്രമണങ്ങളെ റഷ്യ അപലപിച്ചു. ആണവ നിരായുധീകരണത്തിന് അത് ഭീഷണിയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.































