ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി സ്ഥിരമായി കൂടുകളിൽ പാർപ്പിക്കാൻ ഓഗസ്റ്റ് 11-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി തന്നെ ഭേദഗതി ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, അലഞ്ഞുതിരിയുന്ന നായകൾക്ക് ശരിയായ ചികിത്സ നൽകിയ ശേഷം അവയുടെ വാസസ്ഥലങ്ങളിൽ തിരിച്ചെത്തിക്കണമെന്ന് ഉത്തരവിട്ടു.
ബെഞ്ച് വ്യക്തമാക്കിയത് ഇങ്ങനെയാണ്:
അലഞ്ഞുതിരിയുന്ന നായകളെ പുറത്തുവിടുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നു. അവയ്ക്ക് വിരശല്യത്തിനുള്ള മരുന്നും വന്ധ്യംകരണ കുത്തിവെപ്പും നൽകിയ ശേഷം അവയെ അതേ സ്ഥലങ്ങളിൽ തിരികെ എത്തിക്കണം.
എന്നാൽ, എല്ലാ നായകളെയും പൊതുസ്ഥലങ്ങളിലേക്ക് തിരികെ വിടാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അക്രമ സ്വഭാവം കാണിക്കുന്നതോ പേവിഷബാധയുള്ളതോ ആയ നായകളെ കൂടുകളിൽ നിന്ന് പുറത്തുവിടില്ല.
നായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദിക്കില്ല.അലഞ്ഞുതിരിയുന്ന നായകൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രത്യേക ഇടങ്ങൾ ഒരുക്കണം. ഇത്തരം ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നേരത്തെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും മാത്രം ബന്ധപ്പെട്ട വിഷയമായിരുന്ന ഈ കേസ്. എന്നാൽ ഇപ്പോൾ ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കക്ഷി ചേർക്കുന്ന കേസായി മാററാൻ കോടതി തീരുമാനിച്ചു.
രാജ്യത്തുടനീളം ഒരു ഏകീകൃത നിയമം കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായി കോടതി പറഞ്ഞു. ഇതിനായി വിവിധ ഹൈക്കോടതികളിൽ നിലവിലുള്ള സമാനമായ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റും.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച ആദ്യത്തെ ഉത്തരവ് വലിയ വിവാദത്തിന് കാരണമായിരുന്നു. ഡൽഹിയിലെ എല്ലാ നായകളെയും എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി കൂടുകളിലേക്ക് മാറ്റണമെന്നായിരുന്നു ആ ഉത്തരവ്.
വർദ്ധിച്ചുവരുന്ന നായ കടി കേസുകളും പേവിഷബാധ മൂലമുള്ള മരണങ്ങളും കോടതി ഗൗരവമായി എടുക്കുകയായിരുന്നു കോടതി. 2024-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുറഞ്ഞത് 37 ലക്ഷം നായ കടി കേസുകളും പേവിഷബാധ കാരണം 54 സംശയാസ്പദമായ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അലഞ്ഞുതിരിയുന്ന നായകളെ പിടികൂടുന്നതിനുള്ള നടപടികളിൽ ആരും ഇടപെടരുതെന്നും, കുറഞ്ഞത് 5,000 നായകൾക്കായി കൂടുകൾ നിർമ്മിക്കാനും, ആ ബെഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിധിക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നു. മൃഗാവകാശ പ്രവർത്തകരും, എൻ ജി ഒ കളും, പ്രമുഖരും ഈ ഉത്തരവിനെതിരെ രംഗത്തെത്തി. ഇത് പ്രായോഗികമല്ലെന്നും, അലഞ്ഞുതിരിയുന്ന നായകളുടെ പ്രശ്നം പരിഹരിക്കില്ലെന്നും അവർ വാദിച്ചു.
ഡൽഹി, ഗുരുഗ്രാം, നോയിഡ, മറ്റ് സമീപ നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്രയധികം നായകളെ സംരക്ഷിക്കാനുള്ള പണമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും പലരും ചൂണ്ടിക്കാട്ടി.വിമർശനങ്ങൾ വർധിച്ചതോടെ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഈ വിഷയം മറ്റൊരു ബെഞ്ച് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതാണ് വെള്ളിയാഴ്ചത്തെ പുതിയ ഉത്തരവിലേക്ക് നയിച്ചത്. ഈ ഉത്തരവിലൂടെ, വന്ധ്യകരണ കുത്തിവെപ്പ് നൽകിയ ശേഷം നായകളെ തിരികെ അവയുടെ സ്ഥലങ്ങളിൽ വിടാൻ അനുവദിക്കുകയാണ് കോടതി ചെയ്തത്.































