June 23, 2025 5:15 pm

ഭരണവിരുദ്ധ വികാരത്തിൽ സ്വരാജ് തെന്നിവീണു; ഷൗക്കത്ത് സുൽത്താനായി

മലപ്പുറം: പിണറായി വിജയൻ സർക്കാരിന് എതിരായ വികാരം ആഞ്ഞടിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് അനായാസം ജയിച്ചൂകയറി.

ഇടതു മുന്നണി സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് വിജയക്കൊടി ഉയർത്തിയത്.

പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം  യു.ഡി.എഫിനു വേണ്ടി തിരിച്ചുപിടിച്ചപ്പോൾ അത് ഇടതുമുന്നണി സർക്കാരിന് കനത്ത രാഷ്ടീയ തിരിച്ചടിയായി.

സി.പി.എമ്മിൻ്റെ എം.സ്വരാജിൻ്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ കെ.ബാബുവിനോടും അദ്ദേഹം പരാജയപ്പെട്ടിരുന്നു.

സ്വരാജിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തന്നെ മുൻകൂർ ജാമ്യമെടുത്തിരുന്നു. പരമ്പരാഗതമായി നിലമ്പൂർ യു ഡി എഫ് മണ്ഡലം ആണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിൻ്റെ ഭരണത്തിൻ്റെവ വിലയിരുത്തൽ ആയിരിക്കും എന്ന സി പി എ സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ്റെ അവകാശവാദത്തെ തള്ളുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയോട് ഇടഞ്ഞ് മൽസരത്തിന് ഇറങ്ങിയ അൻവറിന് തൻ്റെ കരുത്ത് കാണിക്കാൻ ഈ തിരഞ്ഞെടുപ്പ് ഒരവസരമായി. ഒമ്പത് റൗണ്ട് പൂര്‍ത്താക്കിയപ്പോള്‍ തന്നെ അദ്ദേഹം പതിനായിരം വോട്ടുകള്‍ നേടിയിരുന്നു. ഓരോ ഘട്ടത്തിലും പത്ത് ശതമാനം വോട്ടോളം അന്‍വര്‍ പിടിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.

ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റുമോ എന്ന ചോദ്യം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉന്നയിച്ചു കഴിഞ്ഞു. തൻ്റെ സാന്നിധ്യം യുഡിഎഫിനെ സഹായിച്ചുവെന്ന് അവകാശപ്പെട്ട് അന്‍വറും രംഗത്തെത്തിയിട്ടുണ്ട്.

രംഗത്തിറങ്ങാൻ മടിച്ചു നിന്ന് എൻ ഡി എ യുടെ നില പരുങ്ങലിലായി. അവസാന നിമിഷം കേരള കോൺഗ്രസിൽ നിന്ന് ഒരാളെ കൊണ്ടുവന്ന സ്ഥാനാർഥിയാക്കിയ അവർ നാണംകെട്ടു. അവരുടെ സ്ഥാനർഥി മോഹൻ ജോർജ്ജിന് അൻവറിന് പിന്നിൽ നിലയൂറപ്പിക്കാനേ കഴിഞ്ഞുള്ളൂ.

ഷൗക്കത്തിൻ്റെ വിജയത്തിനായി കളംനിറഞ്ഞ് പ്രചാരണം നയിച്ച ഡി സി സി പ്രസിഡണ്ട് വി എസ് ജോയിക്ക് ഈ വിജയത്തിലുള്ള പങ്ക് കുറച്ചുകാണാനാകില്ല. സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കുകയും  എന്നാല്‍ അത് നിഷേധിക്കപ്പെട്ടിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ തികഞ്ഞ
അച്ചടക്കത്തോടെ പാർട്ടിക്കൊപ്പം നിൽക്കുകയായിരുന്നു അദ്ദേഹം.അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളിയും മറികടന്ന് യുഡിഎഫ് സംവിധാനത്തെ ഒറ്റക്കെട്ടായി വിജയത്തിലേക്ക് നയിച്ചതില്‍ ജോയി കാണിച്ച നേതൃപാടവം പാർടി പ്രവർത്തകരുടെ പ്രശംസ പിടിച്ചൂപററി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ചിന്തിക്കുന്നതിനും മുമ്പേ അന്‍വര്‍, വി.എസ് ജോയിയുടെ പേര് മുന്നോട്ടുവച്ചു. തന്നെപ്പോലെ മലയോര കര്‍ഷകരുടെ സങ്കടം മനസിലാക്കാന്‍ ജോയിക്കു മാത്രമെ കഴിയുമെന്നായിരുന്നു അന്‍വൻ്റെ വാദം.

ബദ്ധവൈരിയായ ഷൗക്കത്ത് ഒരു കാരണവശാലും എം.എല്‍.എയാകരുത് എന്ന ദുഷ്ടലാക്ക് മാത്രമായിരുന്നു അൻവറിന് ഉണ്ടായിരുന്നത്. യുഡിഎഫിൻ്റെ കോട്ടയെന്ന് പൊതുവേ അറിയപ്പെട്ട നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് എന്ന അതികായൻ്റെ മണ്ണില്‍ രണ്ടുതവണ വിജയക്കൊടി പാറിച്ച അന്‍വറിൻ്റെ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷൗക്കത്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ജോയിയുടെ പ്രതികരണം വന്നത് അൻവറിനെ അമ്പരപ്പിച്ചു.

.’ ഈ തിരഞ്ഞെടുപ്പില്‍ നിന്നെന്നല്ല ഒരു ആയിരം തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാലും അര വാക്കുകൊണ്ടോ ഒരു നോക്കുകൊണ്ടോ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും എൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. ‘വി.എസ് ജോയി നയിക്കട്ടെ ബാപ്പുട്ടി ജയിക്കട്ടെ’ എന്ന പ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തോടെ മുദ്രാവാക്യം വിളിക്കുന്നതാണ് പിന്നീട് കണ്ടത്.

One Response

  1. തികച്ചും മാതൃകാപരമായ പ്രവർത്തനം കാണിച്ച് ജോയ്ക്ക് ഈ മുഹൂർത്തം സമർപ്പിക്കാം. കോൺഗ്രസ്സിനെ പുറത്തു നില്ക്കുന്ന അധികാരക്കൊതിയന്മാർ അല്ല നയിക്കേണ്ടത് എന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞേ നേതൃത്വം ഈ ശൈലി തുടർന്നും നിലനിർത്തിയാൽ അടുത്ത ഊഴം യു.ഡി.എഫിനായിരിക്കും. അവർ തൊഴുത്തിൽ കുത്ത് അവസാനിപ്പിച്ചാൽ ഒരു പ്രതിപക്ഷമെങ്കിലുമായി ദേശീയ തലത്തിൽ നില്ക്കാൻ കഴിഞ്ഞേക്കാം.
    ഒരു ഫാസിസ്റ്റ് ഭരണാധിപന് കുഴലൂത്തുകാരായി അധ:പതിച്ച സാഹിത്യേ കേരളത്തിനും വിവേകോദയം ഉണ്ടായെങ്കിൽ.
    പക്ഷെ, ആശ മാർക്കും ആദിവാസികൾക്കും നീതി ലഭിക്കാൻ ഏതു മിസൈൽ ആണ് അധികാരികളുടെ തലയിൽ പതിക്കേണ്ടത്?

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News