ടെഹ്റാൻ : അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള പശ്ചിമേഷ്യയിലെ എല്ലാ എണ്ണ കേന്ദ്രങ്ങളും ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നു.
ഇറാൻ്റെ എണ്ണ മേഖലയാണ് ഖാര്‍ഗ് ദ്വീപ്.അവിടത്തെ എണ്ണ കേന്ദ്രങ്ങള്‍ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതോടെയാണ് അവർ ഈ തീരുമാനത്തിലേക്ക് എത്തുന്നത്.ഖാര്‍ഗ് ദ്വീപിൽ നിന്നാണ് ഇറാന്‍ പ്രധാനമായും എണ്ണ കയറ്റുമതി ചെയ്യുന്നത്.
ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിക്കും.കാരണം, ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. അമേരിക്ക ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തുര്‍ക്കിയിലെ കേന്ദ്രവും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇത് സ്ഥിതിഗതികൾ കൂടുത്തൽ ഗുരുതരമാക്കും.
ഇതിനിടെ അമേരിക്കയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ ഇറാന്‍ തകര്‍ത്തു. ഇറാഖില്‍ ഒരു യുദ്ധ വിമാനം തകര്‍ന്ന് ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട പിന്നാലെയാണ് സൗദിയിലെ ആക്രമണത്തില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ന്നത്. എന്നാല്‍ ഇവ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും അറ്റക്കുറ്റപണി നടത്തുന്നുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ മിക്ക എണ്ണ കേന്ദ്രങ്ങളിലും അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുണ്ട്. അതിനിടെയാണ് അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിച്ച തുര്‍ക്കിയിലെ സേനാ താവളം ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയത്. ഈ മിസൈല്‍ നാറ്റോയുടെ പ്രതിരോധ കവചം തകര്‍ത്തു.
തുര്‍ക്കി സൈന്യവും നാറ്റോ സൈന്യവും എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. യുദ്ധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.
തുര്‍ക്കിയിലെ ഇന്‍ജിര്‍ലിക് വ്യോമതാവളത്തിലേക്കാണ് മിസൈല്‍ വന്നത്. ഇവിടെ നിരവധി യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കയും തുര്‍ക്കിയും പല കാര്യങ്ങളിലും വിപരീത അഭിപ്രായമുള്ളവരാണ്. എന്നാല്‍ അമേരിക്കയുടെ ആണവായുധങ്ങളില്‍ ചിലത് സൂക്ഷിച്ചിരിക്കുന്നത് തുര്‍ക്കിയിലാണ്.രാജ്യാന്തര രാഷ്ട്രീയത്തില്‍ കാണുന്ന വൈരുധ്യങ്ങളിലൊന്നാണിത്.

ഗാസ, ഇറാന്‍, യമന്‍, സിറിയ തുടങ്ങി അമേരിക്ക നടത്തുന്ന പല ഇടപെടലുകളിലും തുര്‍ക്കിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. അതേസമയം, നാറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ സേനാ വ്യൂഹം അമേരിക്കയുടെയുതാണ്. രണ്ടാംസ്ഥാനത്ത് തുര്‍ക്കിയാണ്.സൈനികമായി പല കാര്യങ്ങളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുന്നുമുണ്ട്. ആണവായുധം സൂക്ഷിച്ചത് അതിലൊന്നാണ്.
ഇറാന്‍ തുര്‍ക്കിയിലെ ഈ കേന്ദ്രം ആക്രമിച്ചാല്‍ യുദ്ധത്തിന്‍റെ ചിത്രം മാറും. യൂറോപ്പും ഏഷ്യയും തകരുന്നതിലേക്ക് കാര്യങ്ങളെത്തും. കാരണം ഒരു ആണവായുധമല്ല ഇവിടെയുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്.































