കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെത് സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുന്നു. മതിലിന് മുകളിലുണ്ടായിരുന്ന വൈദ്യുതി വേലി രക്ഷപ്പെടുന്ന സമയത്ത് പ്രവർത്തിച്ചില്ലെന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കണം.
കമ്പിവേലിയില്‍ വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്ക് ഒരു കാരണവശാലും രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ അകത്താരുടെയെങ്കിലും സഹായം ലഭിച്ചില്ലേ എന്ന ചോദ്യം ഉയരൂന്നു.
ഗോവിന്ദച്ചാമിയെ തൃശ്സൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാററാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ ഏററവും അധികം സുരക്ഷയുള്ള ജയിൽ ആണ് വിയ്യൂരിലേത്.ഇയാളെ മുമ്പ് തന്നെ ഇവിടെ പാർപ്പിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും, സുപ്രിം കോടതി അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
പ്രതി രക്ഷപ്പെട്ടത് പുലർച്ചെ 1:15 ന് ആയിരുന്നിട്ടും രാവിലെ 7 മണിക്ക് ശേഷമാണ് ജയിൽ അധികൃതർ വിവരം പോലീസിനെ അറിയിച്ചത് എന്ന കാര്യവും ദുരൂഹമായി തുടരുന്നു. ഇത് സുരക്ഷാ പരിശോധനകളിലെ അലംഭാവമാണ്. ഹൈ-റിസ്ക് തടവുകാരനായ ഗോവിന്ദച്ചാമിയുടെ സെല്ലിൽ മതിയായ പരിശോധനകൾ നടന്നിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് അശ്രദ്ധയുണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഗോവിന്ദച്ചാമി വളരെ ആസൂത്രിതമായാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇയാൾ രക്ഷപ്പെടാൻ തയ്യാറെടുത്തിരുന്നുവെന്നും, തടി കുറയ്ക്കാൻ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എങ്കിലും മണിക്കൂറുകൾക്കകം പോലീസ് ഇയാളെ പിടികൂടി. പുലർച്ചെയോടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെ എട്ട് മണിക്കൂറിനുള്ളിൽ കണ്ണൂർ തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
10-ാം ബ്ലോക്കിലെ ഹൈ-സെക്യൂരിറ്റി സെല്ലിലായിരുന്ന ഗോവിന്ദച്ചാമി, സെല്ലിൻ്റെ ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയ ശേഷം വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി മതിലിന് മുകളിലൂടെ ചാടുകയായിരുന്നു. മതിലിന് മുകളിൽ വൈദ്യുതി വേലിയുണ്ടായിരുന്നെങ്കിലും, അത് പ്രവർത്തിച്ചിരുന്നില്ല. ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമിക്ക് ഇത് എങ്ങനെ സാധിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നു. പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജയിലിന് ചുറ്റുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഗോവിന്ദച്ചാമി ജയിൽ വിട്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇത് ഇയാൾ എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ച് പ്രാഥമിക ധാരണ നൽകി. 4:15-നും 5:00-നും ഇടയിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
കണ്ണൂർ നഗരത്തിൽ ഗോവിന്ദച്ചാമിയെ കണ്ടതായി നാട്ടുകാരിൽ നിന്ന് പോലീസിന് വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട വീടിന് സമീപം കറുത്ത പാൻ്റും ഷർട്ടുമിട്ട ഒരാളെ കണ്ടതായി വിനോജ് എന്നയാൾ പോലീസിനെ അറിയിച്ചതാണ് നിർണായകമായ വഴിത്തിരിവായത്.
പിന്നീട് നാഷണൽ സാമ്പിൾ സർവേ ഓഫീസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണൻ തൻ്റെ ഓഫീസിൻ്റെ വളപ്പിലെ കിണറ്റിൽ ഗോവിന്ദച്ചാമിയെ കണ്ടെത്തുകയായിരുന്നു. ഉണ്ണികൃഷ്ണൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
സംഭവത്തെ തുടർന്ന് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ ഡി.ജി.പി. ഉൾപ്പെടെയുള്ളവർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംഭവത്തോടെ കേരളത്തിലെ ജയിൽ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ ജയിലെധികൃതർക്ക് അടിമുടിവീഴ്ചയാണുള്ളത്. കൊടുംക്രിമിനലിന് താടിനീട്ടിവളർത്താനും അനുമതി നൽകി. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല.
മോഷണം നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ പദ്ധതിയത്രെ. കമ്പി മുറിക്കാൻ ആയുധമെടുത്തത് ജയിൽ വർക്ക്ഷോപ്പിൽ നിന്നെന്നാണ് മൊഴി. ഒരു മാസമായി മതിലിലെ കമ്പിവേലി വഴി വൈദ്യുതി കടത്തി വിടുന്നില്ലെന്നാണ് ജയിൽവകുപ്പിന്‍റെ വിശദീകരണം വിശ്വസനീയവുമല്ല.

മൂന്നു മണിക്കൂര്‍ കൂടി താമസിച്ചാണ് പിടിച്ചതെങ്കില്‍ ഗോവിന്ദച്ചാമി കണ്ണൂരിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുമായിരുന്നുവെന്ന് മുൻ ജയിൽ ഡി ജി പി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ലൈംഗിക വൈകൃതമുള്ള ക്രൂരനായ കുററവാളിയാണ് അയാൾ.
ഒമ്പതര, പത്തുമണി ആകുമ്പോള്‍ സ്‌കൂള്‍, കോളേജ് സമയം ആകുമല്ലോ. അന്നേരം ഏതെങ്കിലും പെണ്‍കുട്ടിയെ കൈയ്ക്കുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കുമായിരുന്നു. അയാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നെങ്കില്‍ തീവണ്ടി കയറാന്‍ വന്ന ഏതെങ്കിലും ഒരു സ്ത്രീയെ പീഡിപ്പിക്കുമായിരുന്നു.
ഗോവിന്ദച്ചാമിയെ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടും അയാളുടെ ശാരീരികവൈകല്യം അറിയാവുന്നതുകൊണ്ടും പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരത്തെ കണ്ണൂര്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അയാള്‍ തീവണ്ടിയില്‍ കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടേനെ.ഉദ്ദേശിച്ച ട്രെയിന്‍ വിട്ടുപോയില്ലായിരുന്നെങ്കില്‍ നേരം വെളുക്കുമ്പോള്‍ അവന്‍ കര്‍ണാടകത്തില്‍ എത്തുമായിരുന്നു.
ജയില്‍ ചാടുന്നതിന് അകത്തുനിന്ന് സഹായം ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്.ജയില്‍ ചാടാന്‍ നാലഞ്ച് ബുദ്ധിമുട്ടേറിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഗോവിന്ദച്ചാമിയുടെ സെല്ലിന് മൂന്ന് താക്കോലുകള്‍ ഉണ്ട്. ഒരു താക്കോല്‍ പൊട്ടിച്ചത് കൊണ്ട് മാത്രമാവില്ല. മുകളിലത്തെ കമ്പിവേലി പൊട്ടിക്കണം.
അതിനുശേഷം ഒരു ചെറിയ മതില്‍ ചാടണം. അതുകഴിഞ്ഞാണ് 24 അടി പൊക്കമുള്ള വലിയ മതില്‍. ഒരു കാരണവശാലും ഒറ്റയ്ക്ക് അയാള്‍ക്കത് ചെയ്യാന്‍ സാധിക്കില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും അയാളെ സഹായിച്ചിട്ടുണ്ടാവണം. ഒന്നുകില്‍ ജീവനക്കാര്‍ ഉറങ്ങിപ്പോയി, അല്ലെങ്കില്‍ സഹായിച്ചുവെന്ന് കരുതണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
ജയില്‍ അധികൃതരുടെ സഹായമില്ലാതെ ഒരാള്‍ക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ല എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ജയില്‍ ചാടുന്നതിന് അയാൾക്ക് അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചിട്ടുണ്ടാവും.
നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായത്. എത്രയോ ദിവസങ്ങള്‍ എടുത്തായിരിക്കും ഇയാള്‍ ജയില്‍ അഴി മുറിച്ചത്. ഇത്രയും നീളത്തില്‍ തുണി എവിടെ നിന്നാണ് കിട്ടുന്നത്. സാധാരണക്കാരായ മനുഷ്യരുടെ ജാഗ്രതകൊണ്ടാണ് പിടിയിലായത്.
കണ്ണൂര്‍ ജയില്‍ തടുകാരായ ക്രിമിനലുകള്‍ക്ക് വേണ്ടി തീറെഴുതി കൊടുത്തിരിക്കുന്ന ജയിലാണ്. സര്‍ക്കാരിന് പ്രിയപ്പെട്ടവര്‍ ആ ജയിലുണ്ട് ഗോവിന്ദച്ചാമിയും അക്കൂട്ടത്തിലുണ്ടെന്ന് മനസിലായി. സി പി എം നേതാവ് പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ ഇരുത്തിയത് ഇവരെ സഹായിക്കാനാണ്.
ഇത്തരക്കാര്‍ക്ക് പുറത്ത് നിന്നാണ് ഭക്ഷണം കൊടുക്കുന്നത്. എന്തു ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് ജയിൽ പുള്ളികൾ തന്നെ തീരുമാനിക്കും. ചൈനീസ് ഫുഡാണോ, തന്തൂരിയാണോ കഴിക്കേണ്ടത്, അല്ലെങ്കില്‍ മലബാറിലെ ഭക്ഷണമാണോ കഴിക്കേണ്ടത് എന്നത് അവർ എഴുതിക്കൊടുക്കും.
ഏറ്റവും മുന്തിയ ഫോണുകളാണ് തടവുകാരുടെ കൈയ്യിലിരിക്കുന്നത്. അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണ്‍ മാറ്റിക്കൊണ്ടിരിക്കും. ഏറ്റവും പുതിയ ഫോണേ അവര്‍ ഉപയോഗിക്കൂ. കിരീടം വയ്ക്കാത്ത രാജാക്കന്‍മാരെ പോലെയാണ് അവര്‍ ജയിലില്‍ കഴിയുന്നതെന്നും സതീശന്‍ ആരോപിച്ചു.
































One Response
ഇയാളുടെ പേര് ചാർളി തോമസ് എന്നാണ്