ന്യൂയോർക്ക് : ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ബ്രെയിൻ-ചിപ്പ് കമ്പനിയായ ന്യൂറാലിങ്ക്, അന്ധരായ വ്യക്തികൾക്ക്, കാഴ്ച തിരികെ നൽകാൻ സഹായിക്കുന്ന ‘ബ്ലൈൻഡ്‌സൈറ്റ്’ എന്ന പുതിയ ബ്രെയിൻ ചിപ്പ് വികസിപ്പിക്കുന്നു. ജന്മനാ അന്ധരായവർക്ക് പോലും ഇതിൻ്റെ പ്രയോജനം ലഭിക്കും.
അടുത്ത വർഷത്തോടെ മനുഷ്യരിൽ ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കാൻ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ചിപ്പ് കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, അതുവഴി കാഴ്ചയെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുകയും ചെയ്യും.

കാഴ്ച നഷ്ടപ്പെട്ടവർക്ക് ഒരു പുതിയ ലോകം തുറന്നു കൊടുക്കാൻ സാധ്യതയുള്ള ഈ സാങ്കേതികവിദ്യ, തലച്ചോറിലെ വിഷ്വൽ കോർട്ടക്സിൽ ഒരു മൈക്രോ ഇലക്ട്രോഡ് നിര സ്ഥാപിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ബാഹ്യ ക്യാമറയിൽ നിന്നുള്ള ദൃശ്യ വിവരങ്ങൾ ഈ ചിപ്പ് തലച്ചോറിലേക്ക് വയർലെസ് ആയി കൈമാറുന്നു.
ഇത് കണ്ണുകളെയോ ഒപ്റ്റിക് നെർവിനെയോ ആശ്രയിക്കാതെ നേരിട്ട് തലച്ചോറിന് ദൃശ്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ റെസല്യൂഷനിലുള്ള കാഴ്ചയായിരിക്കും ലഭിക്കുകയെങ്കിലും, ഭാവിയിൽ ഇത് മെച്ചപ്പെടുത്താനും സാധാരണ മനുഷ്യന്റെ കാഴ്ചയെക്കാൾ മികച്ചതാക്കാനും കഴിയുമെന്നാണ് ന്യൂറാലിങ്ക് അവകാശപ്പെടുന്നത്.
കഴിഞ്ഞ വർഷം അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, ‘ബ്ലൈൻഡ്‌സൈറ്റ്’ ചിപ്പിന് “ബ്രേക്ക്ത്രൂ ഡിവൈസ്” പദവി നൽകിയിട്ടുണ്ട്. ഇത് ഗുരുതരമായ അവസ്ഥകൾക്ക് ചികിത്സ നൽകുന്ന ഉപകരണങ്ങളുടെ വികസനവും അവലോകനവും വേഗത്തിലാക്കാൻ സഹായിക്കും.
നിലവിൽ, മനുഷ്യരിലെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിനകം നിരവധി രോഗികളിൽ ന്യൂറാലിങ്കിൻ്റെ മറ്റ് ചിപ്പുകൾ വിജയകരമായി ഘടിപ്പിച്ചു. അവർക്ക് ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ നിയന്ത്രിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകത്ത് ഏകദേശം4.3 കോടി പേർക്ക് അന്ധതയുണ്ട്. കൂടാതെ,29.5 കോടി ആളുകൾക്ക് മിതമായതോ ഗുരുതരമായതോ ആയ കാഴ്ച വൈകല്യങ്ങളുണ്ട്. ഇതിൽ 77% കാഴ്ച നഷ്ടവും തടയാനോ ചികിത്സിക്കാനോ കഴിയുന്നവയാണ്.
ഇന്ത്യയിൽ ഏകദേശം 49.5 ലക്ഷം ആളുകൾക്ക് അന്ധതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, 35 3.5 കോടി പേർക്ക് കാഴ്ച വൈകല്യങ്ങളുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.36% വരും ഇത്.

കേരളത്തിൽ 2012-ലെ സെൻസസ് പ്രകാരം 3,34,000-ത്തോളം ആളുകൾക്ക് കാഴ്ച വൈകല്യങ്ങളുണ്ടായിരുന്നു. അന്ധതയുടെ കൃത്യമായ ഏറ്റവും പുതിയ കണക്കുകൾ ലഭ്യമല്ല. എന്നാൽ രാജ്യത്തെ മൊത്തം കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിരക്ക് കുറവാണ്.
![]()
ന്യൂറാലിങ്കിൻ്റെ ഈ കണ്ടുപിടുത്തം വിജയകരമാവുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അന്ധരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും. മസ്തിഷ്ക-യന്ത്ര ഇന്റർഫേസുകളുടെ മേഖലയിൽ ഇത് ഒരു വിപ്ലവം സൃഷ്ടിക്കു.അന്ധ വൈകല്യങ്ങൾക്കുള്ള ചികിത്സാരീതികളെ മാറ്റിമറിക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.































