ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുൻ കെ പി സി സി പ്രസിഡണ്ടും പാർടി പ്രവർത്തക സമിതി അംഗവുമായ കെ സുധാകരന്‍ എം പി നിയമസഭയിലേയ്ക് മൽസരിക്കില്ലെന്ന് വ്യക്തമാക്കി.
പാർടിക്ക് വിധേയനായി തുടരുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സുധാകരൻ്റെ പേര് സ്ഥാനാർഥിപ്പട്ടികയിൽ ഇല്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നു.
സ്വതന്ത്രനായി അദ്ദേഹം കണ്ണൂരിൽ മൽസരിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. എ കെ ആൻ്റണിയും രമേശ് ചെന്നിത്തലയും നടത്തിയ അനുനയ നീക്കങ്ങൾ ഫലം കണ്ടു എന്നാണ് സൂചന.
കണ്ണൂരില്‍ മുൻ മേയർ ടി ഒ മോഹനൻ തന്നെ സ്ഥാനാർത്ഥിയാകും എന്നാണ് പാർടി വൃത്തങ്ങൾ നൽകുന്ന വിവരം.പാർടിയെ പ്രതിസന്ധിയിലാക്കുന്ന സുധാകരനുമായി ഇനി അനുനയം വേണ്ടെന്ന നിലപാട് എടുത്തത് രാഹുൽ ഗാന്ധിയാണ് എന്നാണ് അറിയുന്നത്.
നേരത്തെ, ദേശീയ നേതൃത്വം സുധാകരന് മുന്നിൽ വഴങ്ങി സുധാകരന് സ്ഥാനാർഥിത്വം നൽകുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. എം പി യായ സുധാകരൻ, മൽസരിക്കുന്നതിനോട് കണ്ണൂർ ഡി സി സി നേതാക്കൾ യോജിക്കുന്നില്ല.
അദ്ദേഹത്തിൻ്റെ ആരോഗ്യം പരിഗണിക്കണമെന്ന നിർദേശം അവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.ലോക്സഭയിലേക്ക് ഉപനിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കാനാവുമെന്ന് പ്രതീക്ഷയും അവർക്കില്ല.
തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ, എം പി മാർ മൽസരിക്കേണ്ട എന്ന നിലപാടിൽ പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെക്കൊപ്പം രാഹുൽ ഗാന്ധിയും ഉറച്ച് നില്‍ക്കുകയായിരുന്നു.
രാവിലെ മല്ലികാർജുൻ ഖാർഗെയുമായി സുധാകരൻ സംസാരിച്ചിരുന്നു, എന്നാൽ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല
ബി ജെ പി നേതാക്കളുമായി സുധാകരൻ്റെ അനുയായികൾ ചർച്ച നടത്തിയിരുന്നു എന്ന് വാർത്തകളുണ്ട്. എന്നാൽ ആ പാർടിയിലേക്കില്ല എന്ന നിലപാടിലായിരുന്നു സുധാകരൻ. ഇരുപതിലേറെ മണ്ഡലങ്ങളിൽ അവർ സ്ഥാനാഥിത്വവും വാഗ്ദാനം ചെയ്തിരുന്നു എന്നാണ് വിവരം.































