ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര വിവാദം നിയമക്കുരുക്കിലേക്ക് .
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയ-നിയമ ചർച്ചകൾക്ക് വഴിവെക്കുന്നു.സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായി (ആറ് ചരണങ്ങളും) ആലപിക്കപ്പെട്ടത്.
സാധാരണയായി ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടുന്നതാണ് കോൺഗ്രസിൻ്റെ പതിവ് രീതി. എന്നാൽ ഇത്തവണ പുറത്തുനിന്നെത്തിച്ച ഗായക സംഘം ആറ് ചരണങ്ങളും പാടാൻ തുടങ്ങി. ആലാപനം നീണ്ടുപോയതോടെ വേദിയിലുണ്ടായിരുന്ന കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ ഇടപടുകയും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ഉയർന്ന പ്രധാന ആരോപണം.

ചടങ്ങിൽ പങ്കെടുത്ത സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പരസ്പരം സംസാരിക്കുകയും മുന്നിലുണ്ടായിരുന്ന സേവാദൾ നേതാക്കളോട് പാട്ട് അവസാനിപ്പിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. സേവാദൾ തലവൻ ബി.വി. ശ്രീനിവാസ്, മുൻ അധ്യക്ഷൻ ലാൽജി ദേശായി എന്നിവരോട് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സംസാരിക്കുന്നതും, “പാർട്ടി സ്വീകരിച്ചുപോരുന്ന പതിവ് പതിപ്പാണ് പാടേണ്ടിയിരുന്നത്” എന്ന തരത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിന് തൊട്ടുപിന്നാലെ സോണിയ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെടുകയും, ദേശീയഗീതാലാപനം തടസ്സപ്പെടുത്തിയതിന് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കസേര കൊണ്ടുവരാൻ സേവാദൾ പ്രവർത്തകരോട് പറയുക മാത്രമാണ് സോണിയ ചെയ്തതെന്നും ആലാപനം പൂർത്തിയാക്കിയ ശേഷമാണ് പതാക ഉയർത്തിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഈ സംഭവത്തിൽ നിയമനടപടി സാധ്യമാണോ എന്നും ശിക്ഷ ലഭിക്കുമോ എന്നും അറിയാൻ ദേശീയ ചിഹ്നങ്ങളുടെ പരിരക്ഷാ നിയമങ്ങൾ പരിശോധിക്കേണ്ടതുണ്ട്. 1971-ലെ ദേശീയ ബഹുമാനത്തോടുള്ള അപമാനം തടയൽ നിയമത്തിൽ (Prevention of Insults to National Honour Act, 1971) വരുത്തിയ പുതിയ ഭേദഗതി പ്രകാരം (2026) ദേശീയഗാനമായ ‘ജനഗണ മന’യ്ക്ക് നൽകിയിരുന്ന അതേ നിയമപരിരക്ഷ ദേശീയഗീതമായ ‘വന്ദേമാതരത്തിനും’ നൽകിയിട്ടുണ്ട്.
ഈ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച്, ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ, അത് പാടുന്ന സഭയിൽ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും തടവുശിക്ഷ ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഈ കേസിൽ നേതാക്കൾക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രമുഖ നിയമപണ്ഡിതരും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നത്.

ബിജോയ് ഇമ്മാനുവൽ കേസ് ഉൾപ്പെടെയുള്ള സുപ്രീം കോടതിവിധികളെ ആസ്പദമാക്കി നിയമ വിദഗ്ദ്ധർ നൽകുന്ന നിരീക്ഷണങ്ങൾ ഇവയാണ്: നിയമപരമായി ഒരാളെ ശിക്ഷിക്കണമെങ്കിൽ ദേശീയഗീതാലാപനം തടസ്സപ്പെടുത്തണം എന്ന “മനഃപൂർവ്വമായ ഉദ്ദേശ്യം” തെളിയിക്കപ്പെടണം. മനഃപൂർവ്വം തടസ്സപ്പെടുത്തലും, ഒരു സ്വകാര്യ ചടങ്ങിലെ സമയക്രമീകരണത്തിന്റെ ഭാഗമായോ ആന്തരിക ആശയക്കുഴപ്പം മൂലമോ ഉണ്ടായ ഇടപെടലുകളും തമ്മിൽ നിയമപരമായി വലിയ വ്യത്യാസമുണ്ട്.
എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ച് പൂർത്തിയാക്കുകയാണ് ചെയ്തത്.ആലാപനം പൂർണ്ണമായും തടസ്സപ്പെടുകയോ നിർത്തിവെക്കുകയോ ചെയ്തിട്ടില്ല. പാട്ട് പാടുന്നതിനിടയിൽ വേദിയിൽ നേതാക്കൾ സംസാരിച്ചതോ ആംഗ്യം കാണിച്ചതോ ദേശീയഗീതത്തെ “മനഃപൂർവ്വം തടസ്സപ്പെടുത്തി” എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ നേരിട്ട് വരില്ലെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
കൂടാതെ, സംഘടനപരമായ ആശയക്കുഴപ്പം മൂലമാണ് ഗായകർ മുഴുവൻ ചരണങ്ങളും പാടിയത്. സംഘാടകർക്ക് സംഭവിച്ച വീഴ്ച തിരുത്താൻ ശ്രമിച്ചത് ദേശീയഗീതത്തോടുള്ള അപമാനമായി വ്യാഖ്യാനിക്കാൻ കഴിയില്ല. അതിനാൽ തന്നെ ബി ജെ പി പരാതിയുമായി മുന്നോട്ടുപോയാലും കോടതിയിൽ ഇത് ക്രിമിനൽ കുറ്റമായി നിലനിൽക്കാനും ശിക്ഷാ നടപടികളിലേക്ക് കടക്കാനുമുള്ള സാധ്യത വളരെ കുറവാണ്.
രാഷ്ട്രീയപരമായ ആരോപണങ്ങൾക്കപ്പുറം നിയമപരമായി ഈ കേസിന് വലിയ അടിത്തറയില്ലെന്നാണ് നിയമപണ്ഡിതരുടെ പൊതുവായ വിലയിരുത്തൽ.































