August 12, 2026 12:57 pm

മെസിയുടെ മറവിൽ പിണറായി സർക്കാർ നടത്തിയത് വൻകൊള്ളയെന്ന് തെളിവുകൾ

കൊച്ചി : ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പിണറായി വിജയൻ സർക്കാരിൻ്റെ വൻ പ്രഖ്യാപനത്തിന് പിന്നിൽ നടന്നത് കോടികളുടെ കള്ളക്കളിയും ഗുരുതരമായ ചട്ടലംഘനങ്ങളുമാണെന്ന അന്വേഷണ റിപ്പോർട്ട് രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിക്കുന്നു.

മെസിയെ കൊച്ചി ജവാഹർലാൽ നെഹ്രു സ്റേറഡിയത്തിൽ കൊണ്ടുവന്ന കളിപ്പിക്കാനുള്ള പദ്ധതിയിൽ 126 കോടിയുടെ വിദേശ ഇടപാട് നടന്നുവെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 22.68 കോടി രൂപ സർവീസ് ടാക്സ് ആവശ്യപ്പെട്ട് ജിഎസ്ടി ഇന്റലിജൻസ് നോട്ടീസ് നൽകിയിട്ടുണ്ട്.

സംഘാടകരായ റിപ്പോർട്ടർ ടി വി ചാനൽ ഉടമകളും ഇടതുമുന്നണി സർക്കാരിൻ്റെ കായിക മന്ത്രാലയവും അന്വേഷണ നിഴലിലായി. അർജൻ്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന പരാജയപ്പെട്ട പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക കൈമാറ്റത്തിൽ ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.

അർജന്റീനയ്ക്കൊപ്പം മെസ്സിയും വരുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി- Messi |  Argentina | Football

സംഭവത്തിൽ റിപ്പോർട്ടർ ചാനൽ ഉടമകൾക്കും കായിക വകുപ്പിനും എതിരെ അന്വേഷണം ശക്തമായിരിക്കുകയാണ്. കായിക വകുപ്പിന്‍റെയും മന്ത്രി വി. അബ്ദുറഹിമാന്‍റെയും പൂർണ്ണ പിന്തുണയോടെ ‘റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി’ ആണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി പ്രാഥമിക കരാറുകളിലേർപ്പെടാൻ മുന്നിട്ടിറങ്ങിയത്.

ചാനലിന്‍റെ മാനേജിംഗ് ഡയറക്ടർ ആന്‍റോ അഗസ്റ്റിൻ, ഡയറക്ടർമാരായ റോജി അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരടങ്ങുന്ന മാനേജ്മെന്‍റാണ് പദ്ധതിയുടെ പ്രധാന വാണിജ്യ പങ്കാളികളായി പ്രവർത്തിച്ചത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷനിലേക്ക് കോടികളുടെ വിദേശ സാമ്പത്തിക കൈമാറ്റം നടന്നതെന്ന് അധികൃതർ മനസ്സിലാക്കിയിട്ടുണ്ട്.

കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത്, തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ, കായിക പ്രേമികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് നടത്തിയ വൻ തട്ടിപ്പിന്‍റെ ചുരുളുകളാണ് അഴിയുന്നത്. അർജൻ്റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർമാർ നൂറ്റിയിരുപത്തിയാറ് കോടി രൂപ നൽകിയെന്ന അവകാശവാദത്തിന് യാതൊരുവിധ ആധികാരിക രേഖകളുമില്ലെന്നാണ് സ്പെഷ്യൽ സെക്രട്ടറിയുടെ പ്രാഥമിക കണ്ടെത്തൽ.

രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഒരു കായിക താരത്തിന്‍റെ പേര് മുൻനിർത്തി ഇത്തരം ഒരു വൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളോ ധനകാര്യ സുതാര്യതയോ പാലിക്കപ്പെട്ടില്ലെന്നും, സർക്കാർ സംവിധാനങ്ങൾ ചില സ്വകാര്യ ശക്തികൾക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക-ഭരണഘടനാപരമായ ക്രമക്കേടുകളുടെ ആഴം പരിശോധിക്കുമ്പോൾ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അർജൻ്റീന ടീമിൻ്റെ വരവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ നടത്താതെയാണ് സ്പോൺസർമാരെ തിരഞ്ഞെടുത്തത്. മത്സരം നടത്തുന്നതിനായി കളമശേരി വിലാസത്തിൽ രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനം രൂപീകരിച്ച് ഇരുപത് ദിവസത്തിനകമാണ് ഈ പദ്ധതിയുടെ മുന്നണിയിലേക്ക് എത്തുന്നത്. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസറായി നിശ്ചയിച്ചതിലും അന്താരാഷ്ട്ര ധാരണാപത്രങ്ങൾ ഒപ്പിട്ടതിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നു.

State Misled Centre Over Lionel Messi's Visit; High-Level Probe Likely ​|  മെസി വരുമെന്ന് സംസ്ഥാനം തെറ്റിദ്ധരിപ്പിച്ചു

കൊച്ചി  സ്റ്റേഡിയം മത്സരത്തിനായി വിട്ടുകൊടുത്ത നടപടിയിലും കടുത്ത വീഴ്ചകൾ സംഭവിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷന്‍റെ മാച്ച് രജിസ്ട്രേഷനോ, സംസ്ഥാന നിയമ-ധനകാര്യ വകുപ്പുകളുടെ മുൻകൂർ അനുമതിയോ, കൃത്യമായ ബാങ്ക് ഗ്യാരണ്ടിയോ, ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാതെയാണ് പൊതുമുതൽ സ്പോൺസർമാർക്ക് കൈമാറിയത്.

വിദേശനാണയ വിനിമയച്ചട്ട ലംഘനവും കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളും വരെ നിലനിൽക്കുന്ന തരത്തിലാണ് ഇടപാടുകൾ നടന്നിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു. മുൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ ആണ് മെസ്സിയും അർജൻ്റീന ടീമും കേരളത്തിലെത്തുമെന്നും അതിനായുള്ള കരാറുകൾ പൂർത്തിയായെന്നും നിയമസഭയിലടക്കം പരസ്യമായി പ്രഖ്യാപിച്ചത്.

സ്പോൺസർമാർ പണം നൽകിയെന്നും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്‍റെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. സ്പെയിനിലെ മാഡ്രിഡിൽ പോയി അർജൻ്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തിയതായും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ഈ യാത്രയുടെയോ ചർച്ചകളുടെയോ കൃത്യമായ രേഖകൾ സർക്കാർ ഫയലുകളിൽ ലഭ്യമല്ലെന്നാണ് ഇപ്പോഴത്തെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പിണറായി വിജയൻ സർക്കാരിൻ്റെ കായിക നയത്തിന്‍റെ തിലകക്കുറിയായി ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഈ പദ്ധതി, ആവശ്യമായ നിയമപരിശോധനകളോ സാമ്പത്തിക സുരക്ഷയോ ഉറപ്പാക്കാതെയാണ് മുന്നോട്ട് കൊണ്ടുപോയത്. ലയണല്‍ മെസ്സിയും അര്‍ജൻ്റീന ടീമിനൊപ്പം കേരളത്തിൽ എത്തിച്ചേരുമെന്നാണ‌ു പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സമൂഹ മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തിരുന്നു.അസാധ്യമെന്നു പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു നല്‍കാന്‍ കഴിഞ്ഞത് സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലമാണെന്നും അദ്ദേഹം തുടർന്നെഴുതി.

മുൻ സർക്കാരിന് നേരിട്ട് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും കരാർ സ്പോൺസറും അർജൻ്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലായിരുന്നുവെന്നും മുൻ  കായിക മന്ത്രി  വാദിക്കുന്നുണ്ടെങ്കിലും, സർക്കാരിൻ്റെ ഔദ്യോഗിക പദവിയും സംവിധാനങ്ങളും ഒരു സ്വകാര്യ സ്പോൺസർക്ക് പ്രചാരണം നൽകാൻ ഉപയോഗിച്ചു എന്നത് ഭരണപരമായ വലിയ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നത്.

ഒരു അന്താരാഷ്ട്ര കായിക മാമാങ്കം പ്രഖ്യാപിക്കും മുമ്പ് പാലിക്കേണ്ട സുരക്ഷാ-സാമ്പത്തിക പ്രോട്ടോക്കോളുകൾ പൂർണ്ണമായും കാറ്റിൽപ്പറത്തി എന്നതിൽ മുൻ മന്ത്രി ഉൾപ്പെടുന്ന അന്നത്തെ ഭരണ നേതൃത്വത്തിന് രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പും സമാനമായ തട്ടിപ്പുകളും വിവാദങ്ങളും നടന്നിട്ടുണ്ട് എന്നത് ഈ സംഭവത്തിന്‍റെ അന്താരാഷ്ട്ര പശ്ചാത്തലം വ്യക്തമാക്കുന്നു. രണ്ടു വർഷം മുമ്പ് ചൈനയിലെ ബീജിങ്ങിൽ അർജൻ്റീന സൗഹൃദ മത്സരം കളിക്കാനെത്തിയപ്പോൾ മെസ്സിക്കൊപ്പം അത്താഴം കഴിക്കാനും ചിത്രം എടുക്കാനും അവസരം വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം യുവാനും അതിലധികവും തട്ടിയെടുക്കുന്ന വ്യാജ പരസ്യങ്ങൾ തരംഗമായിരുന്നു.അന്ന് പോലീസ് ഇടപെട്ടാണ് അന്ന് ഈ വൻ തട്ടിപ്പ് സംഘങ്ങളെ പിടികൂടിയത്.

ഹോങ്കോങ്ങിൽ ഇൻ്റർ മിയാമി ടീം കളിക്കാനെത്തിയപ്പോൾ മെസ്സി ഗ്രൗണ്ടിൽ ഇറങ്ങാതിരുന്നതും, ടിക്കറ്റ് എടുത്ത ആയിരക്കണക്കിന് ആരാധകർ തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് ആരോപിച്ച് പ്രതിഷേധിച്ചതും വലിയ അന്താരാഷ്ട്ര വിവാദമായിരുന്നു. സമാനമായി കൊൽക്കത്തയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും മെസ്സിയുടെ പേര് കാട്ടി സംഘാടകർ വൻതുക ടിക്കറ്റ് ഇനത്തിലും സ്പോൺസർഷിപ്പ് ഇനത്തിലും പിരിച്ചെടുക്കുകയും പിന്നീട് കാണികളെ വഞ്ചിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്.

അമേരിക്കയിലെ ഫ്ലോറിഡയിൽ അർജൻ്റീന ടീം കളിക്കേണ്ടിയിരുന്ന സൗഹൃദ മത്സരത്തിൽ മെസ്സി പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സംഘാടകരായ കമ്പനി ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടപരിഹാരക്കേസ് അർജൻ്റീന ഫുട്ബോൾ അസോസിയേഷനെതിരെ നൽകിയതും വാർത്തയായിരുന്നു. ഇത്തരത്തിൽ ലോകമെമ്പാടും മെസ്സി തരംഗത്തെ ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയാക്കാൻ ശ്രമിക്കുന്ന തട്ടിപ്പുസംഘങ്ങൾ സജീവമാണ്.

കേരളത്തിൽ ഇനി എന്താണ് അടുത്ത നടപടി എന്ന ചോദ്യമാണ് പൊതുസമൂഹത്തിലും കായിക രംഗത്തും ഉയരുന്നത്. സ്പെഷ്യൽ സെക്രട്ടറി നൽകിയ റിപ്പോർട്ട് നിലവിൽ സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്. ആദ്യ പടിയായി, വ്യാജ രേഖകൾ ചമയ്ക്കൽ, പൊതുമുതൽ ദുരുപയോഗം ചെയ്യൽ, മാനദണ്ഡങ്ങൾ മറികടന്ന് സ്റ്റേഡിയം വിട്ടുനൽകൽ എന്നിവയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കും.

വിദേശത്തേക്ക് കോടികളുടെ പണം കൈമാറിയെന്ന അവകാശവാദവും വിദേശനാണയ വിനിമയച്ചട്ട ലംഘന സാധ്യതയും നിലനിൽക്കുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയുടെ അന്വേഷണ പരിധിയിലേക്കും ഈ കേസ് നീങ്ങാൻ സാധ്യതയേറെയാണ്.

ഭരണപരമായ തലത്തിൽ, കായിക വകുപ്പിൽ നടന്ന ഇളവുകളും ക്രമക്കേടുകളും അന്വേഷിച്ച് ഉദ്യോഗസ്ഥ തലത്തിലുള്ള ഉത്തരവാദിത്തം നിശ്ചയിക്കേണ്ടിവരും. ഒപ്പം, ഭാവിയിൽ ഇത്തരം വിദേശ ടീമുകളെയോ കായിക താരങ്ങളെയോ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട വ്യക്തമായ മാർഗ്ഗരേഖ സർക്കാർ രൂപീകരിക്കണം.

അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ കൃത്യമായ ബാങ്ക് ഗ്യാരണ്ടി, ഫിഫ അനുമതി, കേന്ദ്ര-സംസ്ഥാന ധനകാര്യ വകുപ്പുകളുടെ മുൻകൂർ അനുമതി എന്നിവ നിർബന്ധമാക്കുന്ന നിയമനിർമ്മാണം ഉണ്ടാകണം.കേവലം പ്രശസ്തിക്ക് വേണ്ടിയുള്ള വൻകിട പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പോകാതെ, പ്രാദേശിക തളത്തിൽ ഫുട്ബോൾ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും യുവതാരങ്ങളെ വളർത്തിയെടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവിലേക്ക് കായിക വകുപ്പ് എത്തുന്നതാണ് ഇതിന്‍റെ യഥാർത്ഥ പരിഹാരം.

മെസ്സിയെ കാണാൻ കോടികൾ ഒഴുക്കുന്നതിന് പകരം ആയിരം പുതിയ മെസ്സിമാരെ കേരളത്തിൻ്റെ മണ്ണിൽ നിന്ന് വളർത്തിയെടുക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്കാണ് സംസ്ഥാനം ഊന്നൽ നൽകേണ്ടതെന്ന് കായിക രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കായിക പ്രേമികളുടെ വികാരങ്ങളെ വഞ്ചിച്ച മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നത് വരും ദിവസങ്ങളിൽ സർക്കാരിൻ്റെ മുന്നിലുള്ള പ്രധാന പരീക്ഷണമായിരിക്കും.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News