ന്യൂഡൽഹി: തെരുവുനായ്ക്കളെ നഗരത്തിലെ പാർപ്പിട സ്ഥലങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്നും, ഇതിനെ തടസ്സപ്പെടുത്തുന്ന സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഡൽഹിയിൽ വർദ്ധിച്ചുവരുന്ന നായ കടി കേസുകളും പേവിഷബാധ മൂലമുള്ള മരണങ്ങളും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടൽ. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന്, അത് സമയബന്ധിതമായി നടപ്പാക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.2022-2023 ൽ നടന്ന സർവേ പ്രകാരം ഡൽഹിയിൽ 10 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടായിരുന്നു എന്നാണ് നായ പ്രേമികളുടെ സംഘടന കണ്ടെത്തിയിരുന്നത്.

നായ്ക്കളുടെ ആക്രമണസംഭവങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ഒരു വാർത്താ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ വാദം മാത്രമെ കേൾക്കുകയുള്ളൂ എന്നും നായ പ്രേമികളുടെയോ മറ്റ് കക്ഷികളുടെയോ ഹർജികൾ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

“ഞങ്ങൾ ഇത് ഞങ്ങൾക്കുവേണ്ടിയല്ല, പൊതുജന താല്പര്യത്തിനുവേണ്ടിയാണ് ചെയ്യുന്നത്. അതിനാൽ, ഒരു വികാരങ്ങൾക്കും ഇവിടെ സ്ഥാനമില്ല. എത്രയും വേഗം നടപടിയെടുക്കണം,” ജസ്റ്റിസ് പർദിവാല പറഞ്ഞു. “എല്ലാ പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റുക. തൽക്കാലം നിയമങ്ങൾ മറന്നേക്കൂ,”- തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേശിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗർവാലയോട് അദ്ദേഹം പറഞ്ഞു.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് പർദിവാലയോട് കോടതി അഭിപ്രായം ആരാഞ്ഞു. തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ ഡൽഹിയിൽ ഒരു സ്ഥലം കണ്ടെത്തിയിരുന്നെന്നും എന്നാൽ മൃഗാവകാശ പ്രവർത്തകർ അതിന് സ്റ്റേ വാങ്ങിയതിനെ തുടർന്ന് ആ പദ്ധതി സ്തംഭിച്ചെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
“ഈ മൃഗാവകാശ പ്രവർത്തകർക്ക് പേവിഷബാധയേറ്റ് മരിച്ചവരെ തിരികെ കൊണ്ടുവരാൻ കഴിയുമോ? നമുക്ക് തെരുവുകൾ തെരുവുനായ്ക്കളില്ലാതെ പൂർണ്ണമായും സുരക്ഷിതമാക്കണം,” എന്നും തെരുവ് നായ്ക്കളെ ദത്തെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
തെരുവ് നായ്ക്കളെ ദത്തെടുക്കുന്നത് ഒരു പരിഹാരമായി കോടതിക്ക് മുന്നിൽ വന്നിരുന്നു. എന്നാൽ ആളുകൾ കുറച്ച് ദിവസത്തേക്ക് നായയെ വീട്ടിൽ താമസിപ്പിക്കുകയും പിന്നീട് പുറത്തുവിടുകയും ചെയ്യുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത് കണക്കിലെടുത്ത്, ദത്തെടുക്കാൻ അനുവദിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നീ പ്രദേശങ്ങളിലെ പ്രാദേശിക അധികാരികളോട് ഉടനടി നായ ഷെൽട്ടറുകൾ നിർമ്മിക്കാനും, തെരുവുനായ്ക്കളെ അവിടേക്ക് മാറ്റാനും, കോടതിയെ വിവരങ്ങൾ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നായ്ക്കളെ കൈകാര്യം ചെയ്യാനും, വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും നടത്താനും കഴിയുന്ന പ്രൊഫഷണലുകൾ ഈ ഷെൽട്ടറുകളിൽ ഉണ്ടായിരിക്കണം.നായ്ക്കളെ പുറത്തുവിടരുതെന്നും കോടതി പറഞ്ഞു.
നായ്ക്കൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. നായ കടി കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഒരു ഹെൽപ്‌ലൈൻ ആരംഭിക്കാനും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. “വന്ധ്യംകരിച്ചതോ അല്ലാത്തതോ ആയ എല്ലാ തെരുവ് നായ്ക്കളെയും എല്ലാ പ്രദേശങ്ങളിൽ നിന്നും പിടികൂടുക,” എന്നും കോടതി പറഞ്ഞു.
” ഏതാനും നായ പ്രേമികൾക്ക് വേണ്ടി നമ്മുടെ കുട്ടികളെ ബലികഴിക്കാൻ കഴിയില്ല,” എന്ന് മേത്ത കോടതിയെ അറിയിച്ചു. ഈ ചുമതല എങ്ങനെ നിറവേറ്റണമെന്ന് പ്രാദേശിക അധികാരികൾക്ക് തീരുമാനിക്കാമെന്നും ആവശ്യമെങ്കിൽ ഒരു പ്രത്യേക സേനയെ രൂപീകരിക്കാമെന്നും കോടതി പറഞ്ഞു. ഈ നടപടികൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
![]()
“സാഹചര്യം അതീവ ഗുരുതരമാണ്” എന്നും “ഉടനടി നടപടികൾ സ്വീകരിക്കണം” എന്നും കോടതി ഉത്തരവിൽ പറയുന്നു. അപകടസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ നടപടിയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്,” കോടതി പറഞ്ഞു.”ഒരു തെരുവ് നായയെ പോലും പുറത്തുവിടരുത്. ഇത് സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും,” എന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.
പേവിഷബാധയ്ക്കുള്ള വാക്സിൻ ലഭ്യത ഒരു വലിയ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. “ബന്ധപ്പെട്ട അധികാരികൾ, പ്രത്യേകിച്ച് ഡൽഹി ഗവൺമെൻ്റ്, അത്തരം വാക്സിനുകൾ ലഭ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, വാക്സിനുകളുടെ സ്റ്റോക്ക്, പ്രതിമാസം ചികിത്സയ്ക്ക് വരുന്ന ആളുകളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം,” എന്നും കോടതി നിർദ്ദേശിച്ചു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ രാജ്യതലസ്ഥാനത്ത് 49 പേവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കാലയളവിൽ 35,198 മൃഗങ്ങളുടെ കടിയേറ്റ സംഭവങ്ങളും ഉണ്ടായി.

നായ കടിയിലൂടെ പകരുന്ന പേവിഷബാധയ്ക്ക് മരണനിരക്ക് വളരെ കൂടുതലാണ്. ഓരോ വർഷവും ഏകദേശം 60,000 ആളുകളുടെ ജീവൻ ഇത് അപഹരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ മരണങ്ങളിൽ 36 ശതമാനവും ഇന്ത്യയിലാണ്.































