കോഴിക്കോട്: കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്ത മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് എം പി അറിയിച്ചു .
രാഹുലിനെതിരെ ഉയർന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവർക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കെതിരെയും സമാന ആരോപണമുണ്ട്. അവർക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയർന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.
നിയമം എല്ലാവർക്കും ഒരു പോലെയാണ്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണം. രാഹുലിനെതിരെ പോലീസ് കേസില്ല. ജനാധിപത്യ രീതിയിലാണ് പാർടി മാറ്റി നിർത്തിയത്. കേസ് വരട്ടെ അപ്പോൾ നോക്കാം. സിപിഎം അല്ല കോൺഗ്രസിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് – അടൂർ പ്രകാശ് പറഞ്ഞു.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്.സെപ്തംബര്‍ പതിനഞ്ചിന് ചേരുന്ന നിയസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാൻ സാധ്യതയെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം. എന്നാൽ രാഹുൽ നിയമസഭാ സമ്മേളനത്തിലേയ്ക്ക് വരുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ വ്യക്താക്കുന്നത്.
ഇതിനെക്കാള്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ രാഹുൽ വരാതിരിക്കുന്നത് എന്തിനെന്നാണ് ചോദ്യം. സമാന അഭിപ്രായം കെപിസിസി പ്രസിഡന്‍റും പ്രകടിപ്പിക്കുന്നു. ഒരു എംഎൽഎയോട് നിയമസഭയിൽ വരരുതെന്ന് ഒരു പാര്‍ട്ടിക്ക് എങ്ങനെ പറയാൻ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ ചോദ്യം. മണ്ഡലത്തിന്‍റെ പ്രശ്നങ്ങള്‍ സഭയിൽ ഉന്നയിക്കേണ്ടി വരും.സസ്പെന്‍ഡ് ചെയ്തതിനാൽ പാര്‍ട്ടിയുടെ സമയം രാഹുലിന് കൊടുക്കില്ല.
രാഹുലിന്‍റെ ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നൽകണമോയെന്ന് ആലോചിച്ച് തീരുമാനിക്കും. അതിന് സമയമുണ്ടെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം. നിയമസഭാ കക്ഷിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് അറിയിച്ച് സ്പീക്കര്‍ക്ക് ഇതുവരെ കത്തു നൽകിയിട്ടില്ല.
ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിനു പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ക്ക് രാഹുലിനോട് സഹതാപമുണ്ട് .എന്നാൽ രാഹുൽ പാലക്കാടേയ്ക്ക് വന്നാൽ ശക്തമായ സമരമെന്നാണ് ബിജെപി മുന്നറിയിപ്പ് .രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് ബിജെപിനടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി.































