ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഇന്ധന ഇറക്കുമതി കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ചു.
ഇസ്രയേല്‍ – ഇറാന്‍ യുദ്ധം എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണിത്. ജൂണിലെ കണക്കുകളിലാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ച്ചയുള്ളതായി വ്യക്തമാവുന്നത്.
സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ വിതരണക്കാരില്‍ നിന്നും രാജ്യത്തിക്കുന്ന എണ്ണയുടെ അളവിനേക്കാള്‍ കൂടുതല്‍ ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്‌തെന്നാണ് കണക്കുകള്‍.
മേയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരല്‍ ആയിരുന്നു. ജൂണ്‍ മാസത്തില്‍ ഈ കണക്ക് പ്രതിദിനം 2 മുതല്‍ 2.2 ദശലക്ഷം ബാരല്‍ എന്ന നിലയിലേക്ക് എത്തിയേക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ മൊത്തം അസംസ്‌കൃത എണ്ണയുടെ അളവിനേക്കാള്‍ കൂടുതലാണ് ഈ കണക്കെന്ന് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലര്‍ പറയുന്നു.
അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം വലിയ ഉയര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. മെയ് മാസത്തില്‍ 280,000 ബാരലായിരുന്നു അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി. ജൂണില്‍ ഇത് 439,000 ബാരലായി.
കണക്കുകള്‍ പ്രകാരം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഏകദേശം 5.1 ദശലക്ഷം ബാരല്‍ അംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ രണ്ട് ദശലക്ഷത്തോളവും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.
നേരത്തെ എണ്ണ ഇറക്കുമതിക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആയിരുന്നു ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. റഷ്യ യുക്രെയ്ന്‍ യുദ്ധ കാലത്താണ് ഇന്ത്യ റഷ്യയെ കൂടുതായി ആശ്രയിച്ചത്.
യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭ്യമായിരുന്നതിനാലും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം ഒഴിവാക്കിയതും മൂലമൂണ്ടായ സാഹചര്യമായിരുന്നു ഇന്ത്യന്‍ തീരുമാനത്തിന് പിന്നില്‍. ഇക്കാലയളവില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കമതി ഒരു ശതമാനത്തില്‍ നിന്നും 40-44 ശതമാനമായി വളരുകയും ചെയ്തു.
അതേസമയം, ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം ഇതുവരെ ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ഉള്‍പ്പെടെ ഇറാന്‍ നടപടി ശക്തമാക്കിയാല്‍ ആഗോള വിപണിയില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ട്.
‘ഗള്‍ഫ് മേഖലയില്‍ നിന്നും എണ്ണ ശേഖരിക്കാന്‍ കപ്പല്‍ ഉടമകള്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. അത്തരം കപ്പലുകളുടെ എണ്ണം 69 ല്‍ നിന്ന് വെറും 40 ആയി ഇതിനോടകം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, ജൂണ്‍ 10ന് ശേഷം എണ്ണവിലയില്‍ 18 ശതമാനം വര്‍ധനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിരക്കായ 80 ഡോളറിലേക്ക് എണ്ണവില എത്തുകയും ചെയ്തു. ഇറാന്‍- ഇസ്രായേല്‍ യുദ്ധം മുന്നോട്ട് പോവുകയാണെങ്കില്‍ എണ്ണവില 130 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.