ന്യൂഡൽഹി: ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെൻ്റിലെ ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി 32 വിദ്യാർത്ഥിനികൾ രംഗത്തെത്തി.
ഇയാൾ തലവനായിരുന്ന ഈ സ്ഥാപനം ദക്ഷിണേന്ത്യയിലെ ശൃംഗേരിയിലെ ദക്ഷിണാംനായ ശ്രീ ശാരദാ പീഠത്തിന്‍റെ ശാഖയാണ്.ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി ശ്രീ ശാരദാപീഠം അറിയിച്ചു.
ഇയാളുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധവും സ്ഥാപനത്തിൻ്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് അവർ പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഭരണസമിതിയുടെ കീഴിലാക്കിയതായും പീഠം അറിയിച്ചു
പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗിക അതിക്രമങ്ങൾ, മോശം സന്ദേശങ്ങൾ അയക്കൽ, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിട്ടുള്ളത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ 32 വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 17 പേർ സ്വാമി ചൈതന്യാനന്ദക്കെതിരെ വ്യക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സ്വാമിയുടെ താല്പര്യങ്ങൾക്ക് വഴങ്ങാൻ തങ്ങളെ നിർബന്ധിച്ചുവെന്നാണ് ചില വിദ്യാർത്ഥിനികൾ പറയുന്നത്. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അന്വേഷണത്തിനിടെ, പ്രതി ഉപയോഗിച്ചിരുന്ന ഒരു ആഡംബര വോൾവോ കാർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബേസ്മെൻ്റിൽ നിന്ന് കണ്ടെടുത്തു. ഈ കാറിന് വ്യാജ യുഎൻ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മുൻപും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2009-ൽ വഞ്ചനയ്ക്കും ലൈംഗിക പീഡനത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്യുകയും 2016-ൽ വസന്ത് കഞ്ചിൽ ഒരു സ്ത്രീയുടെ പീഡന പരാതിയിൽ മറ്റൊരു കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ
കാര്യമായി ഒന്നും സംഭവിച്ചില്ല. നിലവിലെ അന്വേഷണത്തിൻ്റെ ഭാഗമായി ഈ പഴയ കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
വസന്ത് കുഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായ ഇയാൾ വിദ്യാർത്ഥിനികൾക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട് “എന്‍റെ മുറിയിലേക്ക് വരൂ… ഞാൻ നിങ്ങളെ ഒരു വിദേശ യാത്രയ്ക്ക് കൊണ്ടുപോകാം,” എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാൾ അയച്ചിരുന്നത്.
50 യുവതികളുടെ മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 16 വർഷമായി നിരവധി സ്ത്രീകൾ ഇയാളുടെ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. ശാരീരിക പീഡനങ്ങളും ഇയാൾ പതിവായി ചെയ്തിരുന്നതായി സന്ദേശങ്ങൾ വെളിപ്പെടുത്തുന്നു.
ഒരു സന്ദേശത്തിൽ ഒരു യുവതിക്ക് പണം വാഗ്ദാനം ചെയ്യുന്നു. മറ്റൊരിടത്ത് പരീക്ഷയിൽ മോശം മാർക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തുന്നു. “…നിങ്ങൾ എന്നെ അനുസരിച്ചില്ലെങ്കിൽ, ഞാൻ തോൽപ്പിക്കും…” എന്ന് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
ഇതുവരെയുള്ള അന്വേഷണത്തിൽ നിന്ന് പോലീസിന് ലഭിച്ച വിവരമനുസരിച്ച്, ഒഡീഷയിൽ ജനിച്ച പാർത്ഥസാരഥി എന്ന ‘സ്വാമി ചൈതന്യാനന്ദ’ കഴിഞ്ഞ 16 വർഷമായി സ്ത്രീകളെ ചൂഷണം ചെയ്യുണ്ട്.
2009-ലും 2016-ലും രജിസ്റ്റർ ചെയ്ത രണ്ട് പീഡനക്കേസുകളിൽ നിന്ന് രക്ഷപ്പെട്ടത് ഇയാളെ കൂടുതൽ കരുത്തനാക്കിയെന്ന് പോലീസ് കരുതുന്നു. ഒരു കേസ് ഇതേ വസന്ത് കുഞ്ചിലെ ആശ്രമത്തിലെ ഒരു യുവതിയാണ് ഫയൽ ചെയ്തത്. എന്നാൽ പോലീസിൽ നിന്നോ ആശ്രമ അധികൃതരിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല.
ഇരകളെ വാട്ട്‌സ്ആപ്പ് കോളുകളോ സന്ദേശങ്ങളോ വഴിയാണ് ഇയാൾ സമീപിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പല കേസുകളിലും ആദ്യ സന്ദേശങ്ങളിൽ ഭീഷണികൾ ഉണ്ടായിരുന്നില്ല. എന്നാൽ, ആദ്യഘട്ടത്തിൽ ഇയാൾക്ക് വേണ്ട പ്രതികരണം ലഭിച്ചില്ലെങ്കിൽ, പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി തൻ്റെ വരുതിക്ക് കൊണ്ടുവരുമായിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള യുവതികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഇത് ഒരുപക്ഷേ, യുവതികളോ അവരുടെ കുടുംബങ്ങളോ പരാതിപ്പെടാൻ സാധ്യതയില്ലെന്ന് ഇയാൾക്ക് അറിയാമായിരുന്നത് കൊണ്ടാവാം.
ഇയാളുടെ ദുരുദ്ദേശ്യങ്ങൾക്ക് മൂന്ന് വനിതാ വാർഡൻമാർ സഹായിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ഇരകളെ അനുനയിപ്പിക്കാനും ഭീഷണിപ്പെടുത്താനും ഇവർ സഹായിച്ചിട്ടുണ്ടാകാം. വാർഡൻമാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് ആദ്യം ഡൽഹിയിലെ ഡിഫൻസ് കോളനി പോലീസ് സ്റ്റേഷനിൽ 17 യുവതികൾ പരാതി നൽകിയപ്പോൾ ഇയാൾ ലണ്ടനിലായിരുന്നെന്ന് പോലീസ് പറഞ്ഞു.അവസാനമായി ഇയാളെ കണ്ടത് ആഗ്രയിലാണ്.
2009-ലെയും 2016-ലെയും രണ്ട് പഴയ കേസുകൾ ഇപ്പോഴും രേഖകളിലുണ്ട്. ആദ്യത്തേത് പീഡനത്തിനും തട്ടിപ്പിനും ഉള്ളതാണ്; ഈ കേസിൽ ഇയാളെ കുറച്ചു സമയത്തേക്ക് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ, മറ്റ് രണ്ട് കേസുകളിലും പ്രതിയാണ്. ഒന്ന്, ആശ്രമത്തിൽ നിന്ന് കണ്ടെടുത്ത ഇയാൾ ഉപയോഗിച്ചിരുന്ന കുങ്കുമ നിറമുള്ള വോൾവോ സെഡാനിൽ ഒരു വ്യാജ യുഎൻ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്.ഒന്നിലധികം വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെടുത്തിട്ടുണ്ട്.അഞ്ചാമത്തെ കേസ് വഞ്ചനാപരമായ പെരുമാറ്റത്തിനാണ്. ആശ്രമം തന്നെ നൽകിയ പരാതിയെ തുടർന്നാണിത്.































