March 6, 2026 1:13 pm

ഇറാനില്‍ മരണം 2,500; പ്രക്ഷോഭകര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ട്രംപ്

ടെഹ്‌റാന്‍: രാജ്യത്തിനകത്തും പുറത്തും നയതന്ത്ര സമ്മര്‍ദം വര്‍ധിക്കുമ്പോള്‍, ഇറാനിലെ ഇസ്ലാമിക ഭരണകൂടം ഗുരുതരമായ അന്തര്‍ദേശീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും അതിനോടുള്ള ആഗോള പ്രതികരണങ്ങളും ഈ മേഖലയിലെ അനിശ്ചിതത്വം കൂടുതല്‍ വര്‍ധിപ്പിക്കുന്നു.

വ്യാപക പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 2,500 കടന്നതായി മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തുന്നു.യു.എസ്. ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ കണക്കുപ്രകാരം ഇതുവരെ 2,571 പേര്‍ കൊല്ലപ്പെട്ടു. ‘അനവധി പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷനും സമ്മതിച്ചു. സായുധ, ഭീകര സംഘങ്ങളുടെ അക്രമങ്ങളാണ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കാരണമെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.

പ്രതിഷേധങ്ങള്‍ തുടരണമെന്ന് ഇറാനിലെ ജനങ്ങളോട് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരെ വധിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാന്‍ സര്‍ക്കാരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. ‘സഹായം വഴിയിലുണ്ട് ‘ എന്ന ട്രംപിൻ്റെ പ്രസ്താവന, പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയുടെ പരോക്ഷ പിന്തുണയെന്ന വിലയിരുത്തലിലേക്കാണ് നയിക്കുന്നത്. സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ സംഘവുമായി ട്രംപ് അടിയന്തര ചര്‍ച്ചകളും നടത്തി. സര്‍ക്കാര്‍ ‘മനുഷ്യത്വം കാണിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Iran protests updates: Trump slaps US tariff on Iran’s trading partners

അതേസമയം, പ്രതിഷേധങ്ങള്‍ സജീവമാക്കാന്‍ അമേരിക്കയും ഇസ്രായേലും അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് ഇറാന്‍ ആരോപിച്ചു. യു.എന്‍. സുരക്ഷാ കൗണ്‍സിലിലേക്കയച്ച കത്തില്‍, യുവാക്കളടക്കം നിരപരാധികളുടെ മരണത്തിന് അമേരിക്കയും ഇസ്രായേലുമാണ്  ഉത്തരവാദികളെന്ന് ഇറാൻ്റെ യു.എന്‍. അംബാസഡര്‍ അമീര്‍ സഈദ് ഇറവാനി പറഞ്ഞു. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ ശ്രമിച്ചാല്‍ ‘ശക്തമായ നടപടികള്‍’ സ്വീകരിക്കുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിനോടും അദ്ദേഹം പ്രതികരിച്ചു.അമേരിക്ക സൈനിക ഇടപെടലിന് മുന്‍കൂര്‍ ന്യായം ഉണ്ടാക്കുകയാണെന്നും അംബാസഡര്‍ ആരോപിച്ചു.

ഇതിനിടെ, ഇറാന്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. ദിവസങ്ങളായി മുടങ്ങിയിരുന്ന വിദേശത്തേക്കുള്ള ഫോണ്‍കോളുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും, രാജ്യത്തിനകത്തുള്ളവര്‍ക്ക് പുറംലോകത്തേക്ക് വിളിക്കാന്‍ കഴിയുന്നില്ല. എസ്.എം.എസ് സേവനവും അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ബന്ധവും ഇപ്പോഴും നിലച്ചിരിക്കുകയാണ്; സര്‍ക്കാര്‍ അംഗീകരിച്ച വെബ്‌സൈറ്റുകള്‍ക്ക് മാത്രമാണ് പ്രാദേശികമായി പ്രവേശനം.

പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിലപാടെടുത്തു. ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ജര്‍മനി എന്നിവ ഇറാന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. യൂറോപ്യന്‍ യൂണിയനും യുകെയും ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ധനകാര്യം, ഊര്‍ജം, ഗതാഗതം തുടങ്ങി പ്രധാന മേഖലകളെയാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്.

ഇറാന്‍ ഭരണകൂടത്തോട് ഉടന്‍ തന്നെ അക്രമവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കണമെന്ന് യു.എന്‍. മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടുര്‍ക്ക് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രതിഷേധക്കാരെ ‘ഭീകരര്‍’ എന്ന് മുദ്രകുത്തി അക്രമം ന്യായീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ പ്രതിഷേധങ്ങള്‍ രക്തച്ചൊരിച്ചിലോടെ അടിച്ചമര്‍ത്തുന്നതിനിടെ ഇറാനില്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇൻ്റര്‍നെറ്റ് സേവനം സൗജന്യമാക്കി. രാജ്യത്തുടനീളം ഇൻ്റര്‍നെറ്റ് ബന്ധം പൂര്‍ണമായി വിച്ഛേദിച്ച ഭരണകൂട നടപടിക്കിടെയാണ് സ്റ്റാര്‍ലിങ്ക് അക്കൗണ്ടുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ഒഴിവാക്കി സേവനം സജീവമാക്കിയതെന്ന് ഇറാനിലെ ഉപയോക്താക്കളുമായി ബന്ധമുള്ള സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി. പ്രവര്‍ത്തനരഹിതമായിരുന്ന പല സ്റ്റാര്‍ലിങ്ക് അക്കൗണ്ടുകളും ചൊവ്വാഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു.

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും എലോണ്‍ മസ്‌കും തമ്മില്‍ ഈ ആഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തിന് പിന്നാലെയാണ് നടപടി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News