കോട്ടയം: ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച സ്വത്തിന്‍റെ മതിപ്പ് വില 500 കോടി രൂപയോളം വരുമെന്നും, അത് അന്താരാഷ്ട തലത്തിൽ പ്രവർത്തിക്കുന്ന രാവസ്തു മാഫിയയ്ക്ക് വിററുവെന്നും വിവരം ലഭിച്ചതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
വിവരം തന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പേര് പറയരുതെന്ന് പറഞ്ഞിട്ടുണ്ട്.പ്രത്യേക അന്വേഷണസംഘത്തോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറാണെന്നും രമേശ് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘത്തിന് കത്ത് നല്‍കും .സ്വർണ്ണക്കൊള്ളയ്ക്കു പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് അന്തര്‍ദേശീയ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറുമായി ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വിവരം നല്‍കിയയാള്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ തന്റെ പക്കല്‍ തെളിവില്ലെന്നും അതിനാലാണ് കൂടുതല്‍ വിശദീകരിക്കാത്തത് .എന്നാല്‍ വിവരം നല്‍കിയ വ്യക്തിയുടെ കൈയില്‍ തെളിവുകളുണ്ട്. ഇദ്ദേഹം രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്.അന്വേഷണം ആ രീതിയില്‍ പോയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് നേരത്തെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു .ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകണമെങ്കിൽ ദേവസ്വം ബോർഡ് ഉന്നതരുടെ പങ്കില്ലാതെ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ പ്രതികളായവർക്ക് മുകളിലുള്ള വൻതോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിരുന്നു .
ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് വലിയ പ്രഭാവലയത്തിൽ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെയാണ് വിലസിയതെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി . വലിയ സ്വാതന്ത്ര്യം ആരാണ് പോറ്റിക്ക് ഒരുക്കിക്കൊടുത്തത് എന്നതിലേക്ക് അന്വേഷണം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തിൽ നിന്ന് ഇത്രയും വലിയ സ്വർണക്കൊള്ള നടത്താൻ വലിയ വൻതോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു.
രമേശ് ചെന്നിത്തല
2019-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വർണം വീണ്ടും പൂശുന്നതിനായി പാളികൾ എടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം എടുത്തപ്പോൾ അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. എന്നാൽ, അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറിയായിരുന്ന എസ്. ജയശ്രീ ഈ തീരുമാനം ഉത്തരവായി പുറത്തിറക്കിയപ്പോഴാണ് സ്വർണം പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തീരുമാനമായത്. ഇത് ഉന്നതരുടെ സഹായത്തോടെ പോറ്റിക്കുണ്ടായ വലിയ സ്വാധീനം വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു.
ഇതുവരെ പ്രതിചേർത്തവർക്കുമപ്പുറം ആളുകളുണ്ട് എന്ന കോടതിയുടെ വ്യക്തമായ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം വിപുലീകരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പർക്കം പുലർത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ നിഷേധിച്ചിരുന്നു. നിലവിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരായ എൻ. വാസുവും എ. പത്മകുമാറും ജയിലിലാണ്. പത്മകുമാറിനെ ദ്വാരപാലക പാളികൾ കടത്തിയ കേസിലും പ്രതിചേർത്തിട്ടുണ്ട്.































